Saturday, 28 December 2013

അയനം



പഠിപ്പില്ലാത്ത പ്രശ്‌നമല്ല, കേശവേട്ടന്റേത്‌. അറിവു കൂടിയാല്‍ കുറച്ചു നൊസ്സുമുണ്ടാവുമെന്ന്‌ അമ്മ പറഞ്ഞത്‌ സത്യം തന്നെയാണെന്ന്‌ തോന്നും, പെരുമാറ്റം കണ്ടാല്‍..!
അല്ലെങ്കില്‍ ഒന്നും രണ്ടും പറഞ്ഞ്‌ എന്നും കവലയില്‍ വഴക്കുണ്ടാക്കുമോ?. ഒന്നല്ല, പല തവണ കിട്ടിയ ജോലികള്‍ വലിച്ചെറിഞ്ഞ്‌ നാട്ടില്‍ വന്ന്‌ വഴക്കാളിയാകുമോ?.
അപ്പുറത്ത്‌ ഒച്ച കൂടിക്കൂടി വന്നപ്പോഴാണ്‌ വീണ്ടും എത്തിച്ചു നോക്കിയത്‌.
അപ്പോള്‍, കേശവേട്ടന്‍ മുറ്റത്തു കൈവീശി നടക്കുകയാണ്‌, അങ്ങോട്ടുമിങ്ങോട്ടും. ഭ്രാന്തെടുത്ത പോലെ ഓരോന്നു വിളിച്ചുപറയുന്നുണ്ട്‌..
മുഷിഞ്ഞ മുണ്ടുമാത്രമാണ്‌ വേഷം. ഷര്‍ട്ടിട്ടില്ല.
കേശവേട്ടനു മറുപടിയായി അകത്തുനിന്ന്‌ വലിയമ്മയുടെ മറുപടികള്‍ വന്നു വീഴുന്നുണ്ട്‌ ഇടക്കിടെ.
അതു കേള്‍ക്കുമ്പോള്‍, കൂടുതല്‍ വേഗത്തിലാവുന്നു കേശവേട്ടന്റെ നടത്ത.
കേശവേട്ടന്‍ പെട്ടെന്നു നിന്നു. നോട്ടം ഞാനിരിക്കുന്ന ജനലിലേയ്‌ക്ക്‌ വീണു.മാറാന്‍ സമയം കിട്ടിയില്ല; അപ്പോഴേക്കും വിളിവന്നു.
`അപ്പൂ..ഇങ്ക്‌ട്‌ വന്നാ...' അലര്‍ച്ചയാണ്‌..
അടുത്തെത്തുമ്പോള്‍, മടിയില്‍ തിരുകിയിരുന്ന അഞ്ചുരൂപയെടുത്തു കൈയില്‍ വച്ചു തന്നു.
`നീ ആ കൈമളുടെ കടേന്ന്‌ ഒരു കെട്ട്‌ ബീഡി വാങ്ങീട്ടു വാ...'
കിതപ്പിനിടെ കേശവേട്ടന്‍ പറഞ്ഞു.
കടയിലേയ്‌ക്ക്‌ ഓടുമ്പോള്‍, പിറകില്‍ കേശവേട്ടന്റെ ശബ്ദം വീണ്ടും കേട്ടു-
`ബാക്കി പൈസക്ക്‌ നീ മിഠായി മേടിച്ചോ...'
കേശവേട്ടന്‍ അങ്ങിനെയാണ്‌.
ബാക്കി പൈസക്കു മിഠായി....
ബീഡി വാങ്ങിയെത്തുമ്പോള്‍, കേശവേട്ടന്‍ ചാരുപടിയില്‍ ഇരുപ്പായിരിക്കുന്നു.
ദേഷ്യമടങ്ങിയിട്ടുണ്ട്‌.
`നീ കല്ല്യാണത്തിനു പോണ്ട..കഴിഞ്ഞില്ലേ..?' വലിയമ്മയാണ്‌.
കേശവേട്ടന്‍ ബീഡിയൊന്നു വലിച്ചൂതി.
`അയാളുടെ കൈയില്‍ കാശുണ്ട്‌ച്ചിട്ട്‌...ങ്‌ഹാ!'
സ്വരത്തില്‍ ശാന്തത കണ്ടപ്പോള്‍ ആശ്വാസമായി. കേശവേട്ടന്റെ അടുത്തിരുന്ന്‌ മിഠായിപ്പൊതി അഴിച്ചു.
`നീയും പോണ്ടടാ..അപ്പൂ..'
തലയില്‍ വിരലുകളോടിച്ച്‌ കേശവേട്ടന്‍ പറഞ്ഞപ്പോള്‍ ഇല്ലെന്നു തലയാട്ടി.
`മിടുക്കന്‍..' കേശവേട്ടന്‍ പറഞ്ഞു.
കേശവേട്ടനെ അനുകൂലിക്കുമ്പോളൊക്കെ അങ്ങിനെയാണ്‌..
മിടുക്കന്‍...!
കേശവേട്ടനെ ഇന്നു കൊണ്ടുപോകുകയാണ്‌.
അച്ചുതമാമയാണ്‌ കേശവേട്ടനെ കൊണ്ടുപോകുന്നത്‌. തൃശൂര്‍ക്ക്‌. ഡോക്ടറെ കാണിക്കാനാണെന്ന്‌ അമ്മ പറഞ്ഞു.
ഷര്‍ട്ടിടുമ്പോഴും ചുമലില്‍ മുഷിഞ്ഞ തോര്‍ത്തിടുന്ന അച്ചുതമാമ. വെളുത്തുനരച്ച അച്ചുതമാമയെ കേശവേട്ടന്‌ ഇഷ്ടമാണ്‌. പിന്നെ എന്നെയും..
ബാഗുമെടുത്ത്‌ അച്ചുതമാമ മുമ്പെ നടന്നു.
വണ്ടി ഇനിയും എത്തിയിട്ടില്ല. റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുമ്പോള്‍, കേശവേട്ടന്‍ ചാരുബഞ്ചില്‍ ശാന്തനായിരുന്നു ബീഡി വലിച്ചു.
ചായുന്ന വെയിലില്‍, എങ്ങും കൂട്ടിമുട്ടാതെ റെയില്‍വേപാളങ്ങള്‍ നീണ്ടുകിടക്കുന്നു. മഞ്ഞച്ചായമടിച്ച ഓഫീസിനു മുന്നിലെ മണിയടിച്ചപ്പോള്‍, ബാഗുമായി അച്ചുതമാമ എഴുന്നേറ്റു.
വണ്ടിവരുന്നു.
`കുട്ടാ..ഡോക്ടര്‍ പറയുന്നതൊക്കെ അനുസരിക്കണം...ട്ട്വൊ' വലിയമ്മ  കേശവേട്ടന്റെ കൈയില്‍ പിടിച്ചു.
വണ്ടിയുടെ ജനലഴികളില്‍ പിടിച്ചിരുന്ന കേശവേട്ടന്‍, ഒന്നും മിണ്ടാതെ എങ്ങോട്ടോ നോക്കിയിരുന്നു. ഞങ്ങളാരും അവിടെ നില്‍ക്കുന്നതുപോലും കാണുന്നുണ്ടായിരുന്നില്ല. ആരൊക്കെയോ കയറുന്നു. എല്ലാവരും തൃശൂര്‍ക്കായിരിക്കണം...
വീണ്ടും മണിമുഴങ്ങി.
വണ്ടി നീങ്ങുകയാണ്‌. ഒന്നു കൂക്കി. പിന്നെ കിതച്ചു..
ദൂരേ, കറുത്തപൊട്ടുപോലെ വണ്ടി വളഞ്ഞവസാനിച്ചപ്പോഴും നരച്ച ആകാശത്ത്‌ കറുത്ത പുകപ്പാട്‌ നീണ്ടു കിടന്നു. പിന്നെ, നോക്കിനില്‍ക്കേ അതു കാറ്റില്‍ ചിതറിയൊഴുകിപ്പോയി...
തിരിച്ചു നടക്കുമ്പോള്‍, ചാരുബഞ്ചിനു മുമ്പിലെ മണലില്‍ പകുതി കരിഞ്ഞ ബീഡികുറ്റി കിടക്കുന്നതുകണ്ടു.
പെട്ടെന്ന്‌ അതു കുനിഞ്ഞെടുത്തപ്പോള്‍, വലിയമ്മ കണ്ടു.
`അപ്പൂ..ന്താദ്‌..??'
അതു കേട്ടഭാവം നടിക്കാതെ വേഗത്തില്‍ മുമ്പില്‍ നടന്നു.
പാവം കേശവേട്ടന്‍...!!!




Wednesday, 20 November 2013

ഗന്ധമാദനം


അവള്‍ ഇപ്പോള്‍ എഴുന്നേറ്റു പോയതേയുള്ളൂ. റോസ്‌ പൂക്കളുള്ള വിരിപ്പിലെ ചുളിവുകളില്‍ വിരല്‍ പരത്തി അയാള്‍ ചിരിച്ചു. വിരിപ്പില്‍ ഇപ്പോഴും കൊളോണിന്റെ മദിപ്പിക്കുന്ന ഗന്ധം!.
എന്താണിവിളോടിങ്ങനെ..?
കൊതിപ്പിക്കുന്നതൊന്നും  ഇവളിലില്ല. അതു സത്യം.
പക്ഷെ, പിന്നേയും പിന്നേയും...
അയാള്‍ തലയിണയ്‌ക്കടിയില്‍ നിന്നും വാച്ച്‌ തപ്പിയെടുത്തു. ആറ്‌ പത്ത്‌..
ദൈവമേ...!!
ഇന്നു കുടുംബസമേതം സിനിമ പ്ലാന്‍ ചെയ്‌തതാണ്‌..
അയാള്‍ ധൃതിയില്‍ ഒരുങ്ങി, ഫ്‌ളാറ്റിന്റെ വാതില്‍ വലിച്ചുതുറന്നിറങ്ങി.
പുറകില്‍ അമ്പരന്ന മുഖവുമായി അവള്‍...
ഏതോ വിലകൂടിയ വിദേശ സോപ്പിന്റെ ഗന്ധം അവളില്‍ നിന്നു പാറിവരുന്നു..!
`എന്തു പറ്റി?.'
`ഓ..ഞാനത്‌ പറയാന്‍ മറന്നു. ഒരു അപ്പോയ്‌മെന്റ്‌...'
മൃദുവായി അവളുടെ കവിളില്‍ തട്ടിക്കൊണ്ട്‌ അയാള്‍ പറഞ്ഞു: സീ യു മോറോ..
അവള്‍ ചിരിച്ചു. കൊളോണിന്റെ ഗന്ധം നിറഞ്ഞ ചിരി..
ഹോ..ഈ ചിരി, ഈ ചിരിയാണ്‌...!!
നഗരത്തിരക്കിലൂടെ ഊളിയിടുമ്പോള്‍ മനസ്സില്‍ കുറിച്ചു, നാളെ...
നാളെ..??
ഒരു കല്ല്യാണം...ഭാര്യയുടെ ചെക്കപ്പ്‌...പഴയ സുഹൃത്ത്‌ രവിയുടെ വരവ്‌...
ആഹ്‌...ഒരു നുണ തട്ടിയേക്കാം, അവളോട്‌!.
പാര്‍ക്കിന്റെ തണുപ്പിലിരിക്കാം എന്ന് പറഞ്ഞത് രവി തന്നെയാണ്.

മഹാന്മാര്‍ ജനിച്ചു മരിക്കുന്നത് നല്ലതാണ്, ഒരു പാര്ക്കെങ്കിലും കിട്ടും. ഒന്നിരിക്കാന്‍..
പാര്‍ക്കിലെ സിമന്റുബെഞ്ചില്‍ രവി ഇരുന്നു. അവന്റെ അടുത്ത്‌, ആകാശം നോക്കി മലര്‍ന്നു കിടന്നപ്പോള്‍, വല്ലാത്ത ഒരു സുഖം!.
മുകളില്‍, മരച്ചില്ലകളിലൂടെ വെയില്‍ അരിച്ചു വീഴുന്നു. അവയ്‌ക്കു മുകളിലൂടെ പ്രാണികള്‍ മൂളിക്കൊണ്ടു തിരക്കിട്ടു പോകുന്നു. മുന്നില്‍, വെളുവെളുത്ത തൊലിയുമായി ഒരു കൂറ്റന്‍ യൂക്കാലിപ്‌റ്റസ്‌.....
ഇവിടെ മുമ്പും വന്നിട്ടുളളതാണ്‌; മുമ്പ്‌ പലപ്പോഴും.
പക്ഷെ., ഗന്ധങ്ങള്‍ നിറഞ്ഞ അന്തരീക്ഷം ശ്രദ്ധിച്ചില്ലായിരുന്നോ..?.
പലതരം പൂക്കളുടെ ഗന്ധം...പച്ചിലകളുടെയും യൂക്കാലിയുടെയും ഗന്ധം...ഈറന്‍ മണ്ണിന്റെ ഗന്ധം...രവി കൊറിക്കുന്ന കടലയുടെ ഗന്ധം...
ഹാ..! ഗന്ധങ്ങളുടെ ഒരു ലോകം!.
അയാള്‍ കണ്ണടച്ചു കിടന്നു.
ഓര്‍മ്മകളുണ്ടാക്കുന്നത്‌ ഗന്ധങ്ങളാണ്‌, അയാള്‍ ഓര്‍ത്തു. പണ്ടും അതേ..!.
നെയ്‌പായത്തിന്റെ ഗന്ധമായിരുന്നു, അയല്‍പ്പക്കത്തെ സുന്ദരിയായ വാരസ്യാര്‍ക്ക്‌. ഇപ്പോഴും അമ്പലത്തില്‍ നിന്നു നെയ്‌പായസം കൊണ്ടുവന്നാല്‍, അവളുടെ ചുവന്ന ചുണ്ടുകള്‍ ഓര്‍മ്മവരും!.

 രാധികയോടോപ്പമായിരുന്നു, സ്കൂളിലേക്ക്   യാത്ര. മുടി ഇരുവശത്തേക്കും മെടഞ്ഞിട്ടു പിന്നിയിരുന്ന..
തുളസിയിട്ടുകാച്ചിയ എണ്ണയുടേയും രാധാസിന്റേയും മണമാണവള്‍ക്ക്‌..! 
അയാള്‍ ഓര്‍ത്തു...
അമ്മക്കുമുണ്ട് ഗന്ധം.
വിറകടുപ്പ്‌ ഊതിയൂതി, അമ്മയ്‌ക്കെന്നും പുകയുടെ ഗന്ധമായിരുന്നു.

 പാവം..!
മൂക്കുപ്പൊടിയുടെ ഗന്ധം കേട്ടാല്‍, അച്ഛനാണ്‌ മുമ്പില്‍....!
പിച്ചളക്കെട്ടുകളുളള മരക്കസാരയില്‍ ചാരിയിരുന്ന്‌ പത്രം വായിക്കുന്ന...

ഓര്‍മ്മകള്‍ക്ക്‌ ഗന്ധങ്ങളുമായി  നേരിട്ടാണ്‌ ബന്ധം.
അല്ലെങ്കില്‍ ഗന്ധങ്ങളാണ് ഓര്‍മ്മകള്‍.. 
അയാള്‍ അസ്വസ്ഥനായി.

രവി കവിയാണ്‌. പക്ഷെ, സാരോപദേശം പതിവില്ല. 
അതൊരാശ്വാസമാണ്‌..!
`രവീ...എനിക്കു മടുത്തെടാ..എല്ലാം വലിച്ചെറിഞ്ഞു പോകണമെനിക്ക്‌...'.

അയാള്‍ പിറുപിറുത്തു.
`നീ മാറണം..' -രവി പതുക്കെ പറഞ്ഞു. അയാളുടെ കൈകളില്‍ തൊട്ടുകൊണ്ട്‌ വീണ്ടും പറഞ്ഞു: `നീ എഴുതാന്‍ തുടങ്ങണം..'
`അതേ...എനിക്ക്‌ എഴുതണം..രവീ. വീണ്ടും എഴുതിത്തുടങ്ങണം'.
ഇരുണ്ടു തുടങ്ങിയ ഇലച്ചാര്‍ത്തുകള്‍ക്കടിയിലൂടെ നടക്കുമ്പോള്‍, ആത്മാര്‍ത്ഥമായും അവന്‍ പറഞ്ഞു:
`നഷ്ടപ്പെട്ടതൊക്കെ നമുക്ക്‌ വീണ്ടെടുക്കാം, തീര്‍ച്ചയായും വീണ്ടെടുക്കാം'.
അപ്പോള്‍, കലപിലകൂട്ടി ഒരു പെണ്‍കൂട്ടം മറികടന്നു പോയി.
ജീന്‍സും ടീഷര്‍ട്ടുകളുമിട്ട്‌ കാറ്റില്‍ മുടിയൊലുമ്പിക്കൊണ്ട്‌...
അയാള്‍ ഒന്നു നിന്നു; പിന്നെ, പെട്ടെന്ന്‌ തലയുയര്‍ത്തി കാറ്റുപിടിച്ചു...
അവിടെയെങ്ങും കൊളോണിന്റെ മദിപ്പിക്കുന്ന ഗന്ധം പരന്നിരിക്കുന്നു.
ചുളിവുകള്‍ നിവരാത്ത, റോസ്‌പൂക്കള്‍ നിറഞ്ഞ ഒരു കിടക്കവിരി അപ്പോള്‍, അയാളുടെ മുന്നില്‍ തെളിഞ്ഞുവന്നു.
തളര്‍ച്ചയോടെ, രവിയുടെ തോളില്‍ ചാരി, കിതച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു:
`രവീ, എനിക്ക്‌ എഴുതണം....എനിക്കെഴുതണം'.

Wednesday, 23 October 2013

സു-വിശേഷം


`അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന്‌ യേശുവിനെ ആത്മാവ്‌ മരുഭൂമിയിലേയ്‌ക്കു നയിച്ചു. യേശു നാല്‍പ്പത്‌ ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവന്‌ വിശന്നു.....'
`ഫ!....അവന്റെ ഒരു.......'
വലിച്ചെറിഞ്ഞ കുപ്പിഗ്ലാസ്‌ ചുവരില്‍ തട്ടി, കാര്‍പ്പെറ്റില്‍ ചെറുതരികളായി ചിതറി വീണു. ചുവന്ന പരവതാനിയില്‍, അവ ആലിപ്പഴങ്ങള്‍ പോലെ കിടന്നു തിളങ്ങി.
അനുജത്തി അടുക്കളയില്‍ നിന്നു പരിഭ്രമിച്ചോടിവന്നു.
ഏട്ടാ..എന്തേണ്ടായേ..??
അയാള്‍ സോഫയില്‍ കൈകുത്തി ഇളകിയിരുന്നു.
`നത്തിംഗ്‌...!. ഡോണ്ട്‌ വറി...!'
അയാള്‍ ഇഴയുന്ന ശബ്ദത്തില്‍ പറഞ്ഞു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
`നോട്ട്‌ ടു വറി...ഐ ആം ആള്‍റൈറ്റ്‌'... അയാള്‍ വീണ്ടും ഇഴഞ്ഞ ശബ്ദത്തില്‍ ആവര്‍ത്തിച്ചു.
വല്ലപ്പോഴുമൊരിക്കലാണ്‌ അയാള്‍ മഹാനഗരത്തില്‍ കൂടെപ്പിറപ്പിനെ കാണാന്‍ വരുന്നത്‌. അവള്‍ മാത്രമേ തന്നെ മനസ്സിലാക്കിയിട്ടുള്ളൂ, ജീവിതത്തില്‍...
അതുകൊണ്ടു മാത്രം!.
തെരുവില്‍ നിന്നു വീണ്ടും സുവിശേഷകന്റെ പ്രഘോഷണം കേട്ടു..
`നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക. അപ്പോള്‍ അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകള്‍ കൊണ്ടുമാണ്‌ ജീവിക്കുന്നത്‌ എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു....'
`എട്ടന്‍ മുറിയില്‍ വന്നു കിടക്കൂ. ഭക്ഷണം ഇപ്പോള്‍ ആവും...' അവളുടെ തൊണ്ട ഇടറിയിരുന്നു.
അയാള്‍ കാര്‍പ്പെറ്റില്‍ കണ്ണുകള്‍ ഊന്നി ഇരുന്നു. കറുപ്പുംവെളുപ്പും തുന്നല്‍പ്പണികളുള്ള ചുവന്ന കാര്‍പ്പെറ്റില്‍ നിറയെ ഇപ്പോള്‍ ആലിപ്പഴങ്ങള്‍..
`സേതുവേട്ടന്‍ ഇന്നു താമസിക്കും....'
അയാളെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു.
അളിയന്റെ കാര്യമാണ്‌. നല്ലമനുഷ്യന്‍...സാധു!
പതിനൊന്നു വയസ്സിന്റെ വ്യത്യാസമുണ്ട്‌, അവള്‍ക്ക്‌ താനുമായി- അയാള്‍ ഓര്‍ത്തു. ഒക്കത്തെടുത്തു നടന്നിട്ടുണ്ട്‌....
അകത്തേക്കു നടക്കുമ്പോള്‍, അവള്‍ വീണ്ടും കയ്യില്‍ പിടിച്ചു.
`കുപ്പിച്ചില്ലു ചവിട്ടണ്ടാ...'
വയസ്സു നാല്‍പ്പത്തിമൂന്നു കഴിഞ്ഞു എന്ന്‌ അവള്‍ ഓര്‍ത്തിരിക്കില്ല, പാവം!.
എഴുതിത്തുടങ്ങിയപ്പോള്‍, ഇവളായിരുന്നു വായനക്കാരി. ആ ഇഷ്ടം ഇപ്പോഴുമുണ്ട്‌ തന്റെ പുസ്‌തകങ്ങളോട്‌. കൊച്ചുഫ്‌ളാറ്റിലെ അലമാരയില്‍ എല്ലാ പുസ്‌തകങ്ങളും വാങ്ങി സൂക്ഷിച്ചത്‌ മുമ്പൊരിക്കല്‍ വന്നപ്പോള്‍ കാണിച്ചു തന്നിട്ടുണ്ട്‌.

പിങ്ക്‌ നിറമാണ്‌ മുറിയുടെ ചുവരുകള്‍ക്ക്‌ . അവള്‍ക്കു കൊച്ചു നാളിലേ ഇഷ്ടപ്പെട്ട നിറം...നുളളിപ്പെറുക്കിവച്ച കാശുകൊണ്ട്‌ വാങ്ങിയ കൗതുകവസ്‌തുക്കള്‍ ചുവരില്‍ തൂങ്ങുന്നു.
അടുക്കുംചിട്ടയോടും കൂടിയ മുറി അയാളെ അസ്വസ്ഥനാക്കി.
പുതിയ ഫ്‌ളാറ്റെടുത്ത വിവരം എഴുതിയിരുന്നതാണ്‌.
മറന്നു, ഒന്നും വാങ്ങിയില്ല അവള്‍ക്ക്‌ കൊടുക്കാന്‍...
അതെ, പണ്ടും മറവിയായിരുന്നു സഹായം. അല്ലെങ്കില്‍ ഭയം..
എല്ലായിടത്തും ഭയന്നു. സ്‌നേഹങ്ങളേയും ഭയന്നു....
അയാള്‍ വിങ്ങുന്ന തല കൈയില്‍ താങ്ങി കട്ടിലില്‍ ഇരുന്നു.
അന്ന്‌, സ്‌നേഹിച്ചവള്‍ അവസാനമായി വിളിച്ചദിവസം, കൂടെ ഇറങ്ങിവരാന്‍ പറയാന്‍ തോന്നിയില്ല. അവള്‍ അതു പ്രതീക്ഷിച്ചിരുന്നിരിക്കണം, ശരിക്കും.
അന്നും നീതിമാന്റെ മുഖംമൂടിയിട്ടു...
അല്ല, അവളെ നോക്കാന്‍ പ്രാപ്‌തിയുണ്ടാകുമോ എന്ന ഭയം..ശരിക്കും അതായിരുന്നു...
`ഏട്ടന്‍ കിടക്കൂ..'
അയാള്‍ പതുക്കെ ചാഞ്ഞു.
`നിന്റെ മക്കളെവിടെ...?'
`ങ്‌ഹാ..അപ്പോള്‍ ഏട്ടനല്ലേ ഉണ്ണിക്കുട്ടന്‌ മദ്രാസില്‍ ജോലി ആക്കിക്കൊടുത്തേ?. കണ്ണന്‍ ബാംഗ്ലൂരല്ലേ പഠിക്കണ്‌..??'
അവള്‍ കനിവോടെ അയാളുടെ മുടിയിഴകളില്‍ വിരലോടിച്ചു.
`എല്ലാവരും വേണം എനിക്ക്‌...എല്ലാവരേയും വിളിക്ക്‌...' അയാള്‍ പിറുപിറുത്തു.
അപ്പോള്‍ സുവിശേഷകന്റെ ശബ്ദം മുറിയിലേക്കു കേട്ടു.
`അപ്പോള്‍ ആറാം മണിക്കൂര്‍ ആയിരുന്നു. ഒമ്പതാംമണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിന്റെ തിരശീല നെടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു. ഈ സംഭവങ്ങളെല്ലാം കണ്ടു നിന്നിരുന്ന ശതാധിപന്‍ ദൈവത്തെ സ്‌തുതിച്ചു കൊണ്ടു പറഞ്ഞു, ഈ മനുഷ്യന്‍ തീര്‍ച്ചയായും നീതിമാനായിരുന്നു..!'.

Sunday, 13 October 2013

പക



ചാവുമെന്ന്‌ വിചാരിച്ചില്ല...
കൈയില്‍ ആമത്തിന്റെ തണുപ്പു വീണപ്പോള്‍ അയാള്‍ പൊലീസുകാരനോടു പറഞ്ഞു.
`സ്വന്തം അച്ഛനെ...ഈ പ്രായത്തില്‍...' കൂടെ ജീപ്പിലേക്കു കയറുമ്പോള്‍ പൊലീസുകാരന്‍ ഈര്‍ഷ്യ മറച്ചു വച്ചില്ല.
അയാള്‍ ഒന്നും പറയാതെ, ജീപ്പില്‍ ഒതുങ്ങി ഇരുന്നു. ആള്‍ക്കൂട്ടം പിറകില്‍ അകന്നകന്നു പോകുന്നു. പാടങ്ങളും വരമ്പുകളും കടന്ന്‌ ജീപ്പ്‌ കുത്തിക്കുലുങ്ങി നീങ്ങി.
അകലെ, കാത്തിരിക്കുന്നത്‌ ജയിലഴികളാണ്‌.

നോക്കിയിരിക്കെ, പാടത്ത്‌ പോക്കുവെയില്‍ ചാഞ്ഞു.
അയാള്‍ ഓര്‍ത്തു. അന്ന്‌...
സ്‌കൂള്‍ മുറ്റത്ത്‌, വട്ടംകൂടി കുട്ടികള്‍ ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂള്‍ പൂട്ടുകയാണ്‌... കണക്കുകള്‍ ഇന്നുതന്നെ തീര്‍ക്കണം.
കൃഷ്‌ണകുമാര്‍, അതെ, അവന്‍ തന്നെ..കറുത്തു തടിച്ച്‌...
മുഷ്ടിചുരുട്ടിപ്പിടിച്ച തന്റെ മുന്നില്‍ അവന്‍ പകച്ചു നില്‍ക്കുന്നു.
കൂട്ടുകാര്‍ ചുറ്റും ആര്‍ത്തു വിളിക്കുകയാണ്‌..
അവന്‍ തന്റെ ജന്മത്തെക്കുറിച്ച്‌ എന്തോ പറഞ്ഞു പരത്തിയിരുന്നു.
ആര്‍പ്പുവിളികളില്‍ ഒന്നും കേട്ടുകൂടാ.
ആദ്യത്തെ ഇടി..
അവന്റെ മൂക്കില്‍ നിന്നു ചോര ചീറ്റിച്ചാടുന്നതു കണ്ടു. ക്രീം നിറമുള്ള യൂണിഫോമില്‍ ചെത്തിപ്പൂക്കള്‍ ചിതറിവീണു... പിന്നെ തുരുതുരാ ഇടിയായിരുന്നു....
കുടുക്കില്ലാത്ത ഷര്‍ട്ട്‌ ചുറ്റിപ്പിടിച്ചു വിയര്‍പ്പില്‍ കുതിര്‍ന്ന്‌ വീട്ടിലെത്തുമ്പോള്‍, മുറ്റം നിറയെ നാട്ടുകാര്‍. ചോരയൊലിപ്പിച്ച മൂക്കും, കരഞ്ഞു കലങ്ങിയ കണ്ണുമായി അവനുമുണ്ട്‌...
കാച്ചിപ്പഴുപ്പിച്ച ചൂരലുമായി അച്ഛന്‍ വരാന്തയില്‍...
ഓര്‍മ്മ വരുമ്പോള്‍, അമ്മ അരികിലിരിക്കുന്നു.ശരീരമാസകലം വേദന..
`അവന്‌ കഞ്ഞീടെ വെളളം കൊടുക്കരുത്‌...'
ഉമ്മറവരാന്തയില്‍ നിന്ന്‌ അച്ഛന്റെ കനത്ത ശബ്ദം കേട്ടു.
അമ്മ കണ്ണു തുടയ്‌ക്കുന്നതു കണ്ടു. പാവം!.
അയാള്‍, പതുക്കെ സീറ്റില്‍ തല ചായ്‌ച്ച്‌, കണ്ണടച്ചിരുന്നു.
പത്താംക്ലാസിലായിരുന്നു കഥയ്‌ക്ക്‌ ഫസ്‌റ്റ്‌. ചെറിയൊരു കാഷ്‌ അവാര്‍ഡും കുറച്ചു പുസ്‌തകങ്ങളുമായിരുന്നു സമ്മാനം.
വീട്ടിലെത്തിയപ്പോള്‍ നേരേ അടുക്കളയിലേക്കോടി.  അമ്മയെ കാണിച്ചു. 

അടുക്കളയില്‍, പുകയൂതി കണ്ണു ചുവന്നിരിക്കുന്ന അമ്മ.
അമ്മ കണ്ണു തുടച്ചു.
`ആരെഴുതിക്കൊടുത്തതാണാവോ...?'
ഉമ്മറക്കോലായില്‍ നിന്നുള്ള കമന്റ്‌ വന്നപ്പോള്‍, തളര്‍ന്നിരുന്നു പോയി.. 

ശരിക്കും തളര്‍ന്നു പോയി.
അന്നു ഉറങ്ങിയില്ല. രാത്രി, പായില്‍ തിരിഞ്ഞുംമറിഞ്ഞും കിടന്നു.
`കാണിച്ചു കൊടുക്കണം, എല്ലാത്തിനേയും..'
മനസ്സു തിളച്ചു മറിയുകയാണ്‌.
കാണിച്ചുകൊടുക്കണം....!!
പത്രമോഫീസിലെ ജോലി ഒരു രക്ഷപ്പെടലായിരുന്നു.

 ആദ്യ ശമ്പളം. അത്  അമ്മയ്‌ക്കയച്ചപ്പോള്‍, വന്യമായ പക നിറഞ്ഞിരുന്നു മനസ്സില്‍.
ക്രൂരമായ പകയോടെ അന്നു കുടിച്ചു; രാത്രിമുഴുവന്‍ കുടിച്ചു...ബോധം കെടും വരെ..!!
തറവാട്‌ ഭാഗം വയ്‌ക്കുന്ന കാര്യം അമ്മയാണ്‌ അറിയിച്ചത്‌. ചെല്ലണമെന്ന്‌ എഴുതിയിരിക്കുന്നു.
വരുന്നില്ലെന്ന്‌ മറുപടി എഴുതി. കത്തില്‍, മനഃപൂര്‍വ്വം അച്ഛനെന്ന പദം ഒഴിവാക്കിയപ്പോള്‍, രസം തോന്നി...
പോസ്‌റ്റ്‌ ചെയ്‌തു മടങ്ങുമ്പോള്‍, ഉള്ളില്‍ ചിരിപതഞ്ഞു. ഒരു പകപോക്കലിന്റെ സുഖം..

അതേ, രണ്ടു ദിവസം കഴിഞ്ഞാണ്‌...
 തറവാട്ടിനടുത്തെ രാജേട്ടനാണ്‌ വിളിച്ചു പറഞ്ഞത്‌, രാത്രി ലോഡ്‌ജിലേയ്‌ക്ക്‌.
അമ്മയ്‌ക്കു നല്ല സുഖമില്ല. ആശുപത്രിയിലാണ്‌.
പിന്നെ, മടിച്ചുമടിച്ചാണെങ്കിലും പറഞ്ഞു..
ഭാഗംവയ്‌പില്‍ തനിക്കുവേണ്ടി വാദിച്ച അമ്മയെ, അച്ഛന്‍...
ജീപ്പ്‌ കുലുങ്ങി നിന്നു. 

അയാള്‍ ഇറങ്ങി.
കൂട്ടിപ്പിടിച്ച കൈയുമായി ചവിട്ടുപടികള്‍ കയറുമ്പോഴും, അയാള്‍ പതുക്കെ പറഞ്ഞു: `ചാവുമെന്ന്‌ കരുതിയില്ല..'
അപ്പോള്‍, ഇരുട്ടുവീണ ലോക്കപ്പിന്റെ അഴിവാതില്‍, അയാള്‍ക്ക്‌ മുന്നില്‍  ഞരങ്ങിത്തുറന്നു.
അയാള്‍, പതുക്കെ അകത്തേക്കു നടന്നു.....

Sunday, 6 October 2013

പിതൃതര്‍പ്പണം



കടല്‍ തീരത്തുകൂടി അയാള്‍ അലസമായി നടന്നു. ഈറനുടുത്ത്‌, ശാസ്‌ത്രികള്‍ ചൊല്ലിക്കൊടുക്കുന്ന തമിഴു ചുവയുള്ള ശ്ലോകങ്ങള്‍ പിറുപിറുത്തുകൊണ്ട്‌, ആളുകള്‍ പിതൃതര്‍പ്പണം ചെയ്യുകയാണ്‌. ശ്രാദ്ധ കര്‍മ്മങ്ങള്‍ക്കു പേരുകേട്ട, നിരവധി ശാസ്‌ത്രിമഠങ്ങള്‍ ഉണ്ടിവിടെ. പിതൃക്കള്‍ക്ക്‌ പൂവും നീരും കൊടുത്തു മടങ്ങുന്നവരില്‍ അധികവും മലയാളം സംസാരിക്കുന്നവരാണ്‌.
തര്‍പ്പണത്തിനു ശേഷം, ക്ഷേത്രത്തിനകത്തുള്ള തീര്‍ത്ഥക്കിണറുകളില്‍ നിന്നും തീര്‍ത്ഥം കോരിയെടുത്ത്‌, ശാസ്‌ത്രികള്‍ എല്ലാവരുടേയും നെറുകയില്‍ ഒഴിക്കും. ഓരോ തീര്‍ത്ഥവും പ്രത്യേകം ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടാണ്‌ ഒഴിക്കുക. തീര്‍ത്ഥങ്ങളിലെല്ലാം കുളിച്ചുകഴിയുമ്പോഴേയ്‌ക്കും, കടലില്‍ കുളിച്ചതിന്റെ ബാക്കി പത്രമായി പറ്റിപ്പിടിച്ചു നില്‍ക്കുന്ന ഉപ്പുതരികള്‍ മുഴുവന്‍ പോയിക്കഴിഞ്ഞിരിക്കും.
നന്നെ ചെറുപ്പത്തിലെന്നോ വന്നിട്ടുണ്ട്‌ ഇവിടെ.സ്‌കൂളില്‍ പഠിക്കുമ്പോഴോ മറ്റോ. അന്ന്‌ അച്ഛന്‍ എടുത്തുകൊണ്ടു ഓടുകയായിരുന്നു. തീര്‍ത്ഥകിണറ്റില്‍ നിന്ന്‌ തീര്‍ത്ഥകിണറ്റിലേക്ക്‌...
ഈറന്‍ തോര്‍ത്തില്‍ തറ്റുടുത്ത ദുര്‍ബലനായ കുട്ടിയെ അയാള്‍ക്ക്‌ ഇപ്പോഴും മനസ്സില്‍ കാണാം. അവന്റെ കുറ്റിത്തലയില്‍ പറ്റിനില്‍ക്കുന്ന വെള്ളത്തുള്ളികളില്‍ വെയില്‍ തിളങ്ങുന്നതു പോലും!.
ഇപ്പോള്‍ കടല്‍ ശാന്തമാണ്‌. ഓളംവെട്ടുന്ന ഒരു കൊച്ചുതടാകം പോലെ!.
ആളൊഴിഞ്ഞ ഭാഗത്തേക്കു നടന്നെത്തിയപ്പോള്‍ അയാള്‍ക്കു വലുതായ ആശ്വാസം തോന്നി. ദൂരേ, ശ്രീലങ്കയിലേക്കു പോകുന്ന ബോട്ടുകള്‍ കാണാം. സൂക്ഷിച്ചു നോക്കിയാല്‍ ശ്രീലങ്കയുടെ പച്ചത്തുരുത്തുകള്‍ തന്നെ കാണാം. അന്നും അച്ഛന്‍ അതു കാണിച്ചുതന്നു എന്നാണ്‌ ഓര്‍മ്മ. ഇന്ന്‌ ഈ വലിയ ശരീരം ചുമന്ന്‌, തളരുന്ന കാലുകള്‍ വലിച്ചുവച്ച്‌ ഈ മണല്‍പ്പരപ്പിലൂടെ...
ഒറ്റയ്‌ക്കാണ്‌. അതെ, ശരിക്കും ഒറ്റയ്‌ക്കുതന്നെ. അയാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു..
വാര്‍ദ്ധക്യം ശാപമാകരുതെന്നായിരുന്നു ആഗ്രഹം.
ഈയിടെയായി, ഇത്രയും നാള്‍ ജീവിച്ചിരുന്നതേയില്ല എന്നു തോന്നിത്തുടങ്ങിയിരിക്കുന്നു...
ഓര്‍മ്മകളില്‍ അയാള്‍ അസ്വസ്ഥനായി.
ജീവിതം കൊണ്ടു പന്തുകളിച്ച നാളുകളുണ്ടായിരുന്നു, മുമ്പ്‌. രാജ്യതലസ്ഥാനത്തെ തീവ്രമായ ജീവിതം..
രാഷ്‌ട്രീയരംഗത്തെ ചക്രവര്‍ത്തിമാര്‍ മുതല്‍ രാജകുമാരന്‍മാര്‍ വരെ തോളില്‍ കൈയിട്ടു കുശലം പറഞ്ഞിരുന്ന കാലം. പലരും തന്റെ പേനത്തുമ്പിനെ ഭയപ്പെട്ടിരുന്നു. അതറിഞ്ഞിട്ടും, അറിയാത്തതുപോലെ ജീവിക്കാനായിരുന്നു രസം.
നിറയുന്ന മദ്യചഷകങ്ങള്‍ക്കു മുന്നിലിരിക്കുമ്പോള്‍, ജീവിതത്തിനു ഇങ്ങിനെ ഒരു മുഖമുണ്ടെന്ന്‌ തോന്നിയിരുന്നില്ല.
ദിവസവും ചവറുപോലെ എഴുതുന്നു.

 വലിയ പത്രത്തിന്റെ പേജുകളില്‍ മഷി പുരണ്ട്‌ അതു ചരിത്രമാകുന്നു...
അന്നും വീട്ടിലേയ്‌ക്ക്‌ കത്തെഴുതാനായിരുന്നു മറവി; അയാള്‍ ഓര്‍ത്തു.
അമ്മയുടെ പരാതി കത്തുകള്‍ മുറിയില്‍ നിറയുമ്പോള്‍, ഇടയ്ക്കു ഒരു മറുപടി. 

പക്ഷെ, അതു ധാരാളമായിരുന്നു, അമ്മയ്‌ക്ക്‌..
പാവം..!
അയാള്‍, നടത്തം നിര്‍ത്തി. പുരികത്തിനു മുകളില്‍ നിന്നും വിയര്‍പ്പ്‌ വടിച്ചുകളഞ്ഞ്‌, അയാള്‍ കിതച്ചു.
കടലിന്റെ നിറം മാറിത്തുടങ്ങിയിരിക്കുന്നു. ചാരനിറത്തില്‍ ഉരുണ്ടുകളിക്കുന്ന തിരത്തലപ്പുകള്‍ മാത്രം. വേലിയേറ്റമായിരിക്കണം. ദൂരേയുളള ബോട്ടുകളും അപ്രത്യക്ഷമായിരിക്കുന്നു...
സ്‌നാനഘട്ടങ്ങളിലൂടെ തിരിച്ചു നടക്കുമ്പോള്‍, പിറകില്‍ നിന്നുള്ള വിളികേട്ട്‌ അയാള്‍ നിന്നു.
കരിക്കൊള്ളിപോലെ മെലിഞ്ഞുണങ്ങിയ വയസ്സന്‍ ശാസ്‌ത്രികള്‍.
ഒപ്പമെത്താനായി ഓടിയതുകൊണ്ട്‌, അയാള്‍ വല്ലാതെ കിതയ്‌ക്കുന്നുണ്ടായിരുന്നു. കറപിടിച്ച പല്ലുകള്‍ കാട്ടി അയാള്‍ ചിരിച്ചു..
വൃത്തികെട്ട ചിരി!.
പിതൃതര്‍പ്പണത്തിനുളള എല്ലാം ഒരുക്കിയിരിക്കുന്നു. അടുത്ത ഇരയെ നോക്കി അയാള്‍ പ്രത്യാശയോടെ ചിരിച്ചു.
അയാള്‍ ചുറ്റും നോക്കി. കടലില്‍ കുളിക്കുന്ന കുറച്ചുപേരൊഴിച്ചാല്‍, കടപ്പുറത്ത്‌ തിരക്കൊഴിഞ്ഞിരിക്കുന്നു. സ്‌നാനഘട്ടങ്ങളില്‍, പിതൃക്കള്‍ ഉണ്ട ബലിച്ചോറ്‌ ചിതറിക്കിടന്നു..
`ആവട്ടെ..' അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
അപ്പോള്‍, ശാസ്‌ത്രികളുടെ പീളകെട്ടിയ കണ്ണുകളില്‍ ആര്‍ത്തിനിറയുന്നത്‌ അയാള്‍ കണ്ടു.
ധൃതിയില്‍ മണലില്‍ കുത്തിയിരുന്ന്‌, വെള്ളിക്കിണ്ടി കൈയിലെടുത്ത്‌ അയാളെ നോക്കി.
പേര്‌...വീട്ടുപേര്‌...നക്ഷത്രം...
കിണ്ടിയില്‍ നിന്നു വെള്ളമെടുത്ത്‌, അയാള്‍ തര്‍പ്പണത്തിനുളള സാമഗ്രികളില്‍ തളിച്ചു. അയാളുടെ പ്രവൃത്തികളില്‍ ധൃതിയും ആര്‍ത്തിയും നിറഞ്ഞു നിന്നു.
ആരുടെ പേരു പറയണം?- അയാള്‍ ആലോചിച്ചു.
`മരിച്ച ആളുടെ പേര്‌' -മനസ്സുവായിച്ചിട്ടെന്ന പോലെ ശാസ്‌ത്രികള്‍ ധൃതികൂട്ടി.
മറ്റൊരു ഇരകൂടി വരാനുള്ള സാധ്യത കാണുന്നുണ്ടാവും; അയാള്‍ വെറുപ്പോടെ മരണത്തിന്റെ കരാറുകാരനെ നോക്കി.
അയാള്‍ പേരു പറഞ്ഞു. നെഞ്ചില്‍ തൊട്ടുകാണിച്ച്‌, വളരെ പതുക്കെയാണ്‌ അയാള്‍ അതു പറഞ്ഞത്‌.
അമ്പരന്നിരിക്കുന്ന ശാസ്‌ത്രികളെ നോക്കി, വീണ്ടും സ്വന്തം നെഞ്ചില്‍ തൊട്ടുകാണിച്ച്‌ അയാള്‍ ചിരിച്ചു.
ഭയംകൊണ്ടു തുറിച്ച കണ്ണുകളുമായി പിന്നോട്ടാഞ്ഞുപോയ, ശാസ്‌ത്രികളെ നോക്കി അയാള്‍ മൃദുവായി വീണ്ടും പറഞ്ഞു..
`മരിച്ചിട്ട്‌ വര്‍ഷങ്ങളായിരിക്കുന്നു. ഇതിനും മുമ്പേ എത്രയോ തവണ മരിച്ചിരിക്കുന്നു. ഒരിക്കല്‍ പുഴുവായി ജനിച്ചു..പിന്നെ പുലിയായി...ഇപ്പോഴിതാ...
കടല്‍കാറ്റിന്റെ കലമ്പല്‍ മറികടന്ന്‌, അയാള്‍ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.
ചിരിച്ചുചിരിച്ച്‌ ശ്വാസം കിട്ടാതെ അയാളുടെ മുഖം വല്ലാതെ ചുവന്നു.
ഉറയ്‌ക്കാത്ത കാലുകള്‍ വലിച്ചുവച്ച്‌, മണല്‍പരപ്പിലൂടെ ഓടിയകലുന്ന കരിക്കൊള്ളിപോലുളള മനുഷ്യനെ നോക്കിയിരിക്കുമ്പോള്‍, കടലിന്റെ നിറം മാറുന്നത്‌ അയാള്‍ ശ്രദ്ധിച്ചു. അത്‌ ഇപ്പോള്‍ കൂടുതല്‍ മനോഹരമായിരിക്കുന്നു.
മണലില്‍ പൂഴ്‌ന്ന വെള്ളിക്കിണ്ടി, അപ്പോഴും, സ്വര്‍ഗ്ഗത്തിലേയ്‌ക്കു തന്നെ  വിരല്‍ ചൂണ്ടി കിടന്നു....


(എക്‌സ്‌പ്രസ്സ്‌ വാരാന്ത്യപതിപ്പ്‌, 1997 മെയ്‌ 18)

Wednesday, 2 October 2013

ഓപ്പറേഷന്‍-സെപ്തെംബര്‍ 26



അച്ഛന്റെ കത്ത്‌ കൈയിലിരുന്ന്‌ വിറച്ചു. ആദ്യകുഞ്ഞ്‌ ജനിക്കാനൊരുങ്ങുന്നു.
ആഹ്ലാദം ഉറവപൊട്ടുന്നു മനസ്സു നിറയേ. അവന്റെ കുഞ്ഞികൈയുകള്‍ ചുരുട്ടിപ്പിടിച്ചുളള കിടപ്പ്‌ കാണാം, മനസ്സില്‍...
അവന്‍ തന്നെയായിരിക്കും...അതെ, അവന്‍ തന്നെയാവും.
തന്റെ ഒരു തുടര്‍ച്ച....
`കണ്‍ഗ്രാജുലേഷന്‍സ്‌.....'
ഞെട്ടിനോക്കുമ്പോള്‍, ചുറ്റും സഹപ്രവര്‍ത്തകര്‍...
ബാരക്കില്‍ നിറയെ സൗഹൃദം നിറഞ്ഞ മുഖങ്ങള്‍. അവര്‍ ഓരോരുത്തരായി അഭിനന്ദിക്കാനെത്തുന്നു. പിറക്കാന്‍ പോകുന്ന, പട്ടാളക്കാരന്റെ മകന്‌!.
മാത്യൂസിന്റെ മുഖം മാത്രം വാടിയിരിക്കുന്നു. അയാള്‍ എഴുന്നേറ്റു ചെന്നു.
`നിങ്ങളുടെ ലീവ്‌ പാസായിട്ടില്ല'- മാത്യൂസ്‌ വിഷാദത്തോടെ പറഞ്ഞു. അയാള്‍ അവിശ്വസനീയതയോടെ നോക്കി.
ഒരു മാസം മുമ്പേ...
`26ലെ ഓപ്പറേഷന്‍ ടീമില്‍ നിങ്ങളുമുണ്ട്‌'- മാത്യൂസ്‌ മുഖത്തുനോക്കാതെയാണ്‌ അതു പറഞ്ഞത്‌.
അയാള്‍ ഞെട്ടി. സെപ്‌തംബര്‍ 26ലെ...
മഞ്ഞുകാലത്തിനു മൂമ്പു അതിര്‍ത്തികടന്നുള്ള ആക്രമണം. അതിര്‍ത്തിയോടുചേര്‍ന്നുള്ള തീവ്രവാദി ക്യാമ്പുകള്‍ക്കുനേരേ.
`നിങ്ങള്‍ മേജര്‍ സാബിനെ ഒന്നു കാണൂ'- അയാളുടെ കൈപിടിച്ചമര്‍ത്തിക്കൊണ്ടു 
-മാത്യൂസ്‌ പറഞ്ഞു. 
അസ്വസ്ഥനായ അയാളെ വിട്ടു നടക്കുമ്പോള്‍,  ഒന്നു തിരിഞ്ഞു നിന്നു:
`വെട്ടുപോത്താണ്‌. സംസാരിച്ചു നോക്കൂ...'
ബാരക്കിനോടു ചേര്‍ന്നാണ്‌ മേജര്‍ സാബിന്റെ മുറി. മലയാളിയായിട്ടും അടുക്കാന്‍ കൂട്ടാക്കിയിട്ടില്ല, ഇന്നുവരെ. രാത്രികളില്‍, മുറിയില്‍ ഉറക്കമില്ലാതെ നടക്കുന്ന ശബ്ദം കേള്‍ക്കാം. യുദ്ധാനുഭവങ്ങള്‍ ഏറെയുള്ളയാള്‍. സഹപ്രവര്‍ത്തകര്‍ പറഞ്ഞ അറിവേയുള്ളൂ, കഥകള്‍. നാട്ടില്‍ പോകാറില്ല. യുദ്ധത്തിനിടെ വെടിയേറ്റ കാലില്‍ മുടന്തുണ്ട്‌..
സിഗരറ്റിന്റെ പുകയും മദ്യത്തിന്റെ രൂക്ഷ ഗന്ധവും നിറഞ്ഞ ക്യാബിനിലേക്കു കയറുമ്പോള്‍, പ്രാര്‍ത്ഥിച്ചു..
ഇരുളും വെളിച്ചവും ഒളിച്ചുകളിക്കുന്ന മുറി.
അരണ്ട വെളിച്ചത്തില്‍, മേശയ്‌ക്കു പുറകിലായി മേജര്‍....
`നോ വേ...'
റം നിറച്ച ഗ്ലാസുമായി മേജര്‍ എഴുന്നേറ്റു. `ദിസ്‌ ഇസ്‌ ഓര്‍ഡര്‍'.
പിരിച്ചുവച്ച കട്ടിയുള്ള നരച്ച മീശ, അരണ്ട വെളിച്ചത്തിലും തിളങ്ങി. 

വരണ്ട തൊണ്ടയില്‍ വാക്കുകള്‍ തടഞ്ഞു നിന്നു.
 അയാള്‍ക്കു തളര്‍ച്ച തോന്നി. വീഴാതിരിക്കാന്‍ കസേരക്കൈയില്‍ പെട്ടെന്നു പിടിച്ചു.
സംസാരം നീണ്ടില്ല. വാതില്‍ക്കലേയ്‌ക്കു നടക്കുമ്പോള്‍, ഗര്‍ഭാലസ്യത്തില്‍ മയങ്ങുന്ന ഭാര്യയേയും ചുരുട്ടിപ്പിടിച്ച ഇളംകുഞ്ഞിക്കൈകളേയും കണ്ടു.
`നില്‍ക്കൂ, മിസ്‌റ്റര്‍....'
പരുക്കന്‍ ശബ്ദത്തിലുളള പിന്‍വിളികേട്ട്‌ അയാള്‍ തിരിഞ്ഞു നിന്നു.

ചുവന്ന ദ്രാവകം നിറച്ച ഗ്ലാസുമായി മേജര്‍.
`ഈ ഓപ്പറേഷനില്‍ നിങ്ങള്‍ മരിക്കില്ല, അത്‌ ഉറപ്പ്‌....' ഗ്ലാസ്‌ ഉയര്‍ത്തി മേജര്‍ പറഞ്ഞു.
പരിഹസിച്ചതാണോ...?
വെളിച്ചം വീഴാത്ത കണ്‍കുഴികളിലെ ഭാവം വായിച്ചെടുക്കാനായില്ല. പുഞ്ചിരിയില്‍, മീശ വിരിഞ്ഞകന്നത്‌ വ്യക്തമായിക്കണ്ടു.
പിന്നെ, പിറകില്‍ വാതില്‍ വലിഞ്ഞടഞ്ഞു.
കണ്ണുതുറക്കുമ്പോള്‍, മാത്യൂസ്‌ അടുത്തിരിക്കുന്നുണ്ട്‌. മരുന്നുകളുടെ രൂക്ഷഗന്ധമാണ്‌ ചുറ്റിലും.
`മരിച്ചില്ല'-മാത്യൂസ്‌ മൃദുവായി അയാളുടെ നെറ്റിത്തടത്തില്‍ കൈയമര്‍ത്തി, ഉന്മേഷംനിറഞ്ഞ പ്രഭാതം പോലെ പുഞ്ചിരിച്ചു.
അയാള്‍ക്ക്‌ ഒന്നും ഓര്‍ത്തെടുക്കാനായില്ല. പുകകൊണ്ടു മൂടിയിരിക്കുന്നു, എല്ലാം.
`ശത്രുനിരയില്‍ കുടുങ്ങിയ നിങ്ങളെ തള്ളിവീഴ്‌ത്തി മേജര്‍ മുന്നോട്ടു കുതിച്ചത്‌ കണ്ടവരുണ്ട്‌...'
വരണ്ട ചുണ്ടുകള്‍ നാവുകൊണ്ട് തൊട്ടുനനച്ച്‌ അയാള്‍ ചോദിച്ചു: `മേജര്‍ സാബ്‌...?'
`ബോഡി കിട്ടിയിട്ടില്ല. ചര്‍ച്ച നടക്കുന്നു...' ഫ്‌ളാസ്‌കില്‍ നിന്നു ചായയെടുക്കുന്നതിനിടെ, മാത്യൂസ്‌ പറഞ്ഞു.
`പക്ഷെ, യുദ്ധം ജയിച്ചു' ചായക്കപ്പ്‌ വരണ്ട ചുണ്ടില്‍ ചേര്‍ക്കുമ്പോള്‍ മാത്യൂസ്‌ പറയുന്നത്‌ കേട്ടു.
അപ്പോള്‍, ചുരുട്ടിപ്പിടിച്ച ചുവന്ന രണ്ടു പിഞ്ചുകൈകള്‍ അയാളുടെ നേരേ നീണ്ടു വന്നു. പാതിമയക്കത്തിലും, ആ ശബ്ദം അപ്പോളയാള്‍ വ്യക്തമായി കേട്ടു:
`നിങ്ങള്‍ മരിക്കില്ല, അതുറപ്പ്‌.....'

Saturday, 28 September 2013

ദൈവത്തിന്റെ വികൃതി

ചുവരില്‍ ചാഞ്ഞുവീണ അസ്‌തമയ കിരണങ്ങളിലേക്കു അയാള്‍ കൈയുയര്‍ത്തി, വിരലുകള്‍ ചേര്‍ത്തും നിവര്‍ത്തിയും നിഴല്‍ രൂപങ്ങള്‍ തീര്‍ത്തു.
ആന...പിന്നെ, മാന്‍ കിടാവ്‌.. പറക്കുന്ന പക്ഷി...!
ജന്തുജീവികളെ ഇച്ഛാനുസരണം സൃഷ്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ദൈവമാണ്‌ താനെന്ന്‌ അയാള്‍ക്കു അപ്പോള്‍ തോന്നി.
അയാള്‍ ഊറിച്ചിരിച്ചു.
സെല്ലിന്റെ കനത്ത താഴ്‌ നീങ്ങുന്ന ശബ്ദം കേട്ടപ്പോഴാണ്‌ അയാള്‍ക്ക്‌ പരിസരബോധം വന്നത്‌.
സൂപ്രണ്ടാണ്‌. ഇന്നു മൂന്നാമത്തെ തവണയാണ്‌ വരുന്നത്‌.
അത്താഴത്തിന്‌ എന്തെങ്കിലും ആഹാരം..ഇഷ്ടപ്പെട്ടത്‌...
കട്ടിലില്‍ അയാള്‍ക്കു സമീപം ഇരുന്നുകൊണ്ട്‌ സൂപ്രണ്ട്‌ ചോദിച്ചു.
`ഒന്നുമില്ല' അയാള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
`നാളെ...'
`ഞാന്‍ റെഡിയാണ്‌, സര്‍'.
സൂപ്രണ്ടിന്റെ വിളറിവെളുത്ത മുഖത്തുനോക്കാതെ അയാള്‍ പറഞ്ഞു.
പാവത്താന്‍....!
`മറ്റെന്തെങ്കിലും ആവശ്യങ്ങള്‍..?'
`ഒന്നുമില്ല...ഒന്നുമില്ല' അയാള്‍ നേര്‍ത്തു ചിരിച്ചു. 

 എന്താവശ്യം..?. ജീവിതത്തില്‍, മനുഷ്യന്  എന്തെങ്കിലും ശരിക്ക് ആവശ്യമുള്ളതായി ഇന്നുവരെ തോന്നിയിട്ടില്ല.
സ്വപ്‌നങ്ങള്‍ കാണാതെ അയാള്‍ ഉറങ്ങി.
പിന്നെ  ഉണര്‍ന്നു...
ശവക്കച്ചയുടെ ഗന്ധമുള്ള കറുത്ത തുണി മുഖത്തു  വീണപ്പോള്‍ അയാള്‍ ശ്രദ്ധിച്ചു; കാക്കകള്‍ ഉണര്‍ന്നിട്ടില്ല..!. 
മുഖംമറയ്‌ക്കുളളില്‍ അയാളുടെ ചൂടുള്ള നിശ്വാസം നിറഞ്ഞു.
എന്തെല്ലാം ചടങ്ങുകളാണ്‌!.
ദേഹപരിശോധന...തൂക്കം നോക്കല്‍...കുറ്റപത്രവായന...
ഇരുവശത്തും നിന്ന പൊലീസുകാര്‍ അയാളെ തട്ടിന്മേലേയ്‌ക്കു കയറ്റി നിര്‍ത്തി. പിന്നെ കുരുക്ക്‌ കഴുത്തില്‍ പാകപ്പെടുത്തി. പിന്നില്‍ കെട്ടിയ കൈകള്‍ ഒന്നു കൂടി പരിശോധിച്ച ശേഷം പിന്‍മാറി.
ഇനി....
സൂപ്രണ്ടിന്റെ നിര്‍ദ്ദേശം...
ലിവര്‍ വലിക്കുന്ന ശബ്ദം, അയാള്‍ അതു വ്യക്തമായി കേട്ടു.
നില്‍ക്കുന്ന പലക ഒന്നിളകി, നിന്നു.
എന്തുപറ്റി?- സൂപ്രണ്ടിന്റെ പരിഭ്രമിച്ച സ്വരം.
`ഇന്നലെ എല്ലാം ശരിയായിരുന്നു സര്‍`-പരിഭ്രാന്തി നിറഞ്ഞ മറുപടികള്‍..
പിന്നെ, എന്തൊക്കെയോ അഴിച്ചുമാറ്റുന്ന ശബ്ദം. അയാള്‍ കണ്ണടച്ചു നിന്നു. വിയര്‍ത്തൊലിക്കുന്നു...ശരീരത്തിലാകെ ഉഷ്‌ണക്കാറ്റ്‌..
ആരോ വീണ്ടും പ്ലാറ്റ്‌ ഫോമില്‍ കയറി പരിശോധിച്ചു. കുരുക്ക്‌ ഇടതുചെവിയുടെ പിറകില്‍ തന്നെയെന്ന്‌ ഉറപ്പാക്കി. അവിടെയാണല്ലോ സ്ഥാനം...
പതിമൂന്ന്‌ നിര്‍ഭാഗ്യ സംഖ്യയായതിനാല്‍, പതിമൂന്ന്‌ ചുറ്റിക്കെട്ടുകളാണ്‌ കുരുക്കിന്‌. എല്ലാറ്റിനും ശാസ്ത്രമുണ്ട് 
- അയാള്‍ ഓര്‍ത്തു...
പെട്ടെന്ന്‌, വല്ലാത്ത ഒരു ലാഘവം തോന്നി. പിന്നെ, താഴേയ്‌ക്ക്‌...താഴേയ്‌ക്ക്‌...വളരെ ആഴത്തിലേയ്‌ക്ക്‌ ഒരു അപ്പൂപ്പന്‍താടി പോലെ അയാള്‍ പാറി...
ഞെരിഞ്ഞുതകരുന്ന വേദനയാണ്‌. മേലാസകലം നീറ്റുന്ന വേദനയാണ്‌. കഴുത്ത്‌ ആരോ പിടിച്ചൊടിച്ചതുപോലെ.
അയാള്‍ ഞരങ്ങി, പതുക്കെ കണ്ണുതുറന്നു.
പ്ലാസ്‌റ്ററിട്ട കൈകളിലേക്കും തൂക്കിയിട്ടിരിക്കുന്ന, പ്ലാസ്‌റ്ററില്‍ പൊതിഞ്ഞ കാലിലേയ്‌ക്കും അയാള്‍ പാതിമറഞ്ഞ ബോധത്തില്‍ നോക്കി.
അപ്പോള്‍, കട്ടിലിനരികില്‍ അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്ന സൂപ്രണ്ട്‌ , അയാളുടെ ചെവിയില്‍ പറഞ്ഞു: `തൂക്കുകയറും പൊട്ടി...വല്ലാത്ത ഒരു..'

അയാളുടെ ശബ്ദത്തില്‍ വല്ലാത്തൊരു അവിശ്വസനീയത ഉണ്ടായിരുന്നു.
ഒന്‍പതു പിരിയുള്ള കയര്‍ പൊട്ടിവീഴുക....! 
അപ്പോള്‍,വേദനിക്കുന്ന കഴുത്ത്‌ പതുക്കെ ജനലിനു നേരെ തിരിച്ച്‌, അയാള്‍ ചിരിച്ചു.
`ദൈവത്തിന്റെ ഓരോ വികൃതികള്‍.....'

Monday, 23 September 2013

താഴ്‌വര



ഗസ്‌റ്റ്‌ ഹൗസിലെ സൗകര്യം കുറഞ്ഞ കൊച്ചുമുറിയില്‍ ഈര്‍പ്പത്തിന്റേയും പൂതലിച്ച മരങ്ങളുടെയും ഗന്ധം വിങ്ങി നിന്നു. അടുത്തകാലത്തൊന്നും ആരും താമസിച്ചിട്ടില്ലെന്നു വ്യക്തം.
അയാള്‍ ജനല്‍ തുറന്നിട്ടു. ജനലിനു താഴേയ്‌ക്കു താഴ്‌വരയാണ്‌. മരങ്ങളുടെ ഇരുണ്ട പച്ചപ്പ്‌. ഇലകളില്‍ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നതിന്റെ മര്‍മ്മരം.
മുറിക്കുള്ളിലേയ്‌ക്കു തള്ളിക്കയറി വന്ന തണുത്ത കാറ്റിന്റെ ഉന്മേഷത്തില്‍, അയാള്‍ ഇരുന്നു.
നാളെയാണ്‌ അവനെ കാണേണ്ടത്‌..
അന്വേഷണങ്ങളെല്ലാം പൂര്‍ത്തിയാക്കി, എല്ലാപഴുതുകളും അടച്ചുകൊണ്ടുള്ള വരവാണ്‌. ഓര്‍ത്തപ്പോള്‍, അയാള്‍ക്ക്‌ ആവേശം തോന്നി.
എല്ലാം പൂര്‍ണമാണിപ്പോള്‍. വര്‍ഷങ്ങള്‍ക്കു ശേഷം ചരിത്രം മുഴുവനായും കറങ്ങിത്തിരിഞ്ഞെത്തിയിരിക്കുന്നു!.
പത്തോ പന്ത്രണ്ടോ വയസ്സേയുള്ളൂ, അന്ന്‌. ഡാമിന്റെ കരാര്‍ അച്ഛന്‍ ഏറ്റെടുക്കുമ്പോള്‍, ഈ ഗസ്‌റ്റ്‌ ഹൗസില്ല. കാടിന്റെ വന്യതയില്‍, ഡാം സൈറ്റിനോടു ചേര്‍ന്ന കൊച്ചു ക്വാര്‍ട്ടേഴ്‌സ്‌.
തൊഴിലാളികള്‍ പ്രശ്‌നത്തിലാണെന്ന്‌ അമ്മയോടു പറയുന്നതു കേട്ടു, അച്ഛന്‍ ഒരുദിവസം.
വെളുപ്പിനേ സൈറ്റിലേയ്‌്‌ക്കു പോയാല്‍ രാത്രി വൈകിയാണ്‌ അച്ഛന്‍ തിരിച്ചെത്തുക. പാതിയുറക്കത്തിനിടയിലാണ്‌ അന്ന്‌ അച്ഛന്‍ പറയുന്നതു കേട്ടതെന്ന്‌ അയാള്‍ ഓര്‍മ്മിച്ചു. മങ്ങിക്കത്തുന്ന മഞ്ഞവെളിച്ചത്തില്‍ ചോറുവിളമ്പുന്ന അമ്മയുടെ മുഖം മഞ്ഞനിറമാകുന്നതും അടഞ്ഞ കണ്‍പോളകളിലൂടെ കണ്ട ഓര്‍മ്മ..
അയാള്‍ ബാഗില്‍ നിന്നു കുപ്പി വലിച്ചെടുത്ത്‌്‌, ഗ്ലാസിലേയ്‌ക്കു പകര്‍ന്നു. ആളുകള്‍ അധികം വരാത്ത സ്ഥലമായതുകാരണം ഭക്ഷണം പറഞ്ഞേല്‍പ്പിക്കണം. താമസമെടുക്കും.
താഴ്‌വരയില്‍ മരത്തലപ്പുകള്‍ക്കപ്പുറം പുഴയുടെ വളവുകാണാം. വെളുത്ത ഒരു പൊട്ടുപോലെ. അവിടെയാണ്‌ അച്ഛന്റെ ശവം കിടന്നത്‌. പാതിവെള്ളത്തിലും പാതി പാറപ്പുറത്തുമായി...
അവനാണ്‌ അതു ചെയ്‌തത്‌. പുറമേനിന്നു തൊഴിലാളികളെ കൊണ്ടുവന്നതിന്‌. അമ്മ പറയും, ഇപ്പോഴും പറയും...
അവന്‍, മുരളി!.
അവന്‍ ഇപ്പോഴും ഇവിടെയുണ്ട്‌. തോട്ടം പണിക്കാരനായി. അറുപതുവയസ്സെങ്കിലും ആയിക്കാണണം, അയാള്‍ കണക്കുകൂട്ടി...
അതെ, അറുപതു ആയിക്കാണും. അയാള്‍ ചിരിച്ചു.
ആകാശത്തിനു ചാരനിറമായിരിക്കുന്നു. മരക്കൂട്ടങ്ങളിലേയ്‌ക്കു കോട ഇഴഞ്ഞെത്തുകയാണ്‌. ഒറ്റവീര്‍പ്പിനു അയാള്‍ ഗ്ലാസ്‌ കാലിയാക്കി...
ഭക്ഷണമെത്തിയിരിക്കുന്നു. ചോറുവിളമ്പുമ്പോള്‍, കുശിനിക്കാരന്റെ നിര്‍വികാരഭാവം നോക്കിയിരുന്നു. പ്രായം ഒരുപാടു കൈപ്പാടുകള്‍ വീഴ്‌ത്തിയ മുഖം. കളിമണ്ണുകൊണ്ടുണ്ടാക്കിയതു പോലെ, നിഴലും വെളിച്ചവും നിറഞ്ഞ്‌....
`മുരളി...പഴയ നമ്മടെ 
മാഷ്‌...' അയാള്‍ ചോദിച്ചു. 
`മുരളി മാഷെ കാണാനാണെങ്കില്‍, രാവിലെ തോട്ടപ്പണിക്കാരുടെ ജീപ്പ്‌ ഇവിടെ വരും സാര്‍.....' അയാള്‍ പറഞ്ഞു.
` ഇപ്പോള്‍...?'
`നന്നെ മോശം. മറ്റേതാണ്‌, ചങ്കില്‍.'-കുശിനിക്കാരന്‍ ശബ്ദം താഴ്‌ത്തി.
  
പിന്നെ, മുറിയില്‍ മൗനം നിറഞ്ഞു.
 അയാള്‍ ഊണു നിര്‍ത്തി.
`ഭാര്യ നേരത്തേ പോയല്ലോ? മക്കളുമില്ല, സാര്‍. പണിക്കാര്‍ വരിയിട്ടെടുക്കുന്ന ചെറിയ സഹായം, മരുന്നിനുപോലും തികയില്ല'
വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു കിട്ടിയ മനുഷ്യജീവിയോടെന്നപോലെ അയാള്‍ ആര്‍ത്തിയോടെ സംസാരംതുടരുകയാണ്‌...
`വെള്ളം ഇറങ്ങണില്ലാത്രെ ഇപ്പോ...'
അയാള്‍ ഒന്നു മൂളി; പിന്നെ, പതുക്കെ എഴുന്നേറ്റു.
കൈകഴുമ്പോള്‍, കറുത്ത പൊട്ടുകള്‍ വീണ കണ്ണാടിയില്‍ നോക്കി അയാള്‍ ചിരിച്ചു. നുരഞ്ഞു പൊന്തുന്ന പകയ്‌ക്കു മുകളിലൂടെ ആ ചിരി പടര്‍ന്നു...
`ഇനി ഒരു 
ദയാവധം...അത്  നിനക്കു ഞാന്‍ തരുന്നില്ല'- അരോടെന്നില്ലാതെ അയാള്‍ പിറുപിറുത്തു.
`എന്താണു സര്‍?. ജീപ്പ്‌....'
അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: 'വേണ്ട...വേണ്ടിവരില്ല..'.

Tuesday, 17 September 2013

കോയമ്പത്തൂര്‍


ടിബറ്റിന്റെ ആത്മീയ നേതാവ്‌ ദലൈലാമയുടെ പ്രഭാഷണങ്ങളുടെ ഇംഗ്‌ളീഷ്‌ പരിഭാഷ അയാള്‍ മടക്കി മേശമേല്‍ 
വച്ചു. പുസ്‌തക രൂപത്തില്‍, ഇംഗ്ലീഷിലേയ്‌ക്ക്‌ തര്‍ജ്ജമ ചെയ്‌തിരിക്കുന്നത്‌ ഗെഷെ തുപ്‌തെന്‍ജിന്‍പയാണ്‌.
ഇന്ന്‌ ദലൈലായയ്‌ക്കു വീടില്ല. സ്വന്തം നാടുപോലും അദ്ദേഹത്തിനു നഷ്ടപ്പെട്ടിരിക്കുന്നു.
ദലൈലാമയോട്‌ സഹാനുഭൂതി തോന്നി അപ്പോള്‍ അയാള്‍ക്ക്‌. അരണ്ടവെളിച്ചത്തില്‍, ജപമാലയുമായി മന്ദസ്‌മിതത്തോടെ ഇരിക്കുന്ന ദലൈലാമയുടെ ചിത്രമാണ്‌ പുസ്‌തകത്തിന്റെ പുറം ചട്ടയില്‍. ഉള്ളടക്കത്തിലെ ശാന്തിയും സമാധാനവും പുറത്തേയ്‌ക്കു കവിഞ്ഞൊഴുകിയതാണെന്ന്‌ തോന്നും ചിത്രം കണ്ടാല്‍. ഇത്തരം പുസ്‌തകങ്ങള്‍ അപൂര്‍വ്വമായേ കൈയില്‍ കിട്ടൂ. അവ പരത്തുന്ന പ്രകാശം പക്ഷെ, ഏറെ കാലം മനസ്സിന്‌ സാന്ത്വനമാകാറുണ്ട്‌.
ലൈറ്റുകെടുത്തി അയാള്‍ തിരിഞ്ഞു കിടന്നു. തെരുവുവിളക്കിന്റെ പ്രകാശം സാധരണ മുറിയിലേയ്‌ക്കു കിട്ടാറുണ്ട്‌. പക്ഷെ, ഇന്ന്‌ പുറത്ത്‌ ഭയങ്കര ഇരുട്ടാണ്‌. ഒട്ടും വെളിച്ചമില്ല. ദൂരേ, നഗരത്തിലെ ഹാലജന്‍ ബള്‍ബുകളുടെ വെളിച്ചം ആകാശത്തു പ്രതിബിംബിച്ചു കിടന്നു.
അയാള്‍ക്കു ഉറക്കം വന്നില്ല. രാവിലത്തെ സംഭവങ്ങള്‍ വ്‌ീണ്ടും മനസ്സില്‍ തികട്ടിവന്നു. തുണിമില്ലുകള്‍ നിറഞ്ഞ നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിനിടെ വ്യക്തികള്‍ തമ്മിലുള്ള സംഘട്ടനം ഒരു സംഭവമേയല്ല. പക്ഷെ, ഇന്നു നടന്നത്‌ അത്തരത്തിലുള്ള ഒന്നല്ലെന്ന്‌ മനസ്സുപറഞ്ഞുകൊണ്ടിരിക്കുന്നു. എതിരാളികള്‍ പരസ്‌പരം വിളിച്ചു പറഞ്ഞ വെല്ലുവിളികളില്‍ ഒരു വിഷവിത്തിന്റെ സാന്നിധ്യം അനുഭപ്പെട്ടു. ഫുട്‌പാത്തില്‍, ഓടിക്കൂടിയ ജനസഞ്ചയത്തിന്റെ കാല്‍പ്പാടുകളില്‍ ചതഞ്ഞുകിടന്ന ജമന്തിമാലകളുടേയും മല്ലികപ്പൂക്കളുടേയും തുളച്ചുകയറുന്ന ഗന്ധം അന്തരീക്ഷത്തില്‍ വിങ്ങിനിന്നിരുന്നു. പരുക്കേറ്റ ആരില്‍ നിന്നോ വാര്‍ന്നു വീണ ചോരത്തുള്ളികള്‍ പൂവിതളുകളില്‍ വീണുകിടന്നു.
സൈ്വരം കെടുത്തുന്ന കാഴ്‌ചകള്‍, വീണ്ടും മനസ്സില്‍ ഉണര്‍ന്നെണീക്കുകയാണ്‌. അയാള്‍ കണ്ണടച്ചു കിടന്നു.
ഉറക്കത്തില്‍, അയാള്‍ തിളങ്ങുന്ന മഞ്ഞുമലകള്‍ സ്വപ്‌നം കണ്ടു. അയാള്‍ ടിബറ്റിലായിരുന്നു. മനുഷ്യവംശത്തേക്കാള്‍ പ്രായം ചെന്ന മഞ്ഞുമൂടിയ ഗിരിശൃഗങ്ങള്‍. അവയില്‍ ശാന്തിപരത്തി ഒഴുകുന്ന മഞ്ഞുരുകിയ നീര്‍ച്ചോലകള്‍. ആര്‍ഷഭൂമിയുടെ ആത്മവിദ്യാലയം...
ശാന്തിയുടെ പ്രഭവസ്ഥാനങ്ങള്‍ പോലെ, അനന്തമായ ആകാശനീലമയിലേയ്‌ക്കു തലയുയര്‍ത്തി നില്‍ക്കുന്ന ധവളശൃംഗങ്ങളെ നോക്കി നില്‍ക്കേ, അകാരണമായി ഭയം മനസ്സില്‍ ചിറകുവിരിക്കുന്നതു അയാള്‍ അറിഞ്ഞു. മഞ്ഞുകണങ്ങള്‍ പാറിനടക്കുന്ന ഗിരിശൃഗങ്ങള്‍ക്കു മുകളില്‍ നിഴല്‍ വിരിച്ച്‌ ഒരു കറുത്ത മേഘപടലം ഒഴുകി പരന്നത്‌ പെട്ടെന്നായിരുന്നു. ഭയത്തോടെ അയാള്‍ അതിനെ നോക്കി. അതു മേഘപടലമായിരുന്നില്ല. ഇരമ്പിവരുന്ന പോര്‍വിമാനങ്ങളായിരുന്നു. ഭീതി നിറഞ്ഞ കണ്ണുകളോടെ അയാള്‍ അവിശ്വസനീയമായ ആ കാഴ്‌ച നോക്കി നിന്നു. അവയുടെ ഉരുക്കുപള്ളകളില്‍ സൂര്യവെളിച്ചം പ്രതിഫലിച്ചു. താഴ്‌വര പ്രദേശത്തെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നു യന്ത്രത്തോക്കുകളുടെ ഇരമ്പം അലച്ചെത്തിയപ്പോള്‍, അയാള്‍ തിരിഞ്ഞോടി....
അയാള്‍ ഓടുകയായിരുന്നു. മഞ്ഞില്‍ ചെത്തിപ്പൂക്കള്‍ വിതറി വെടിയുണ്ടകള്‍ ചീറിപ്പായുമ്പോഴും അയാള്‍ ഓടിക്കൊണ്ടിരുന്നു. ഒടുവില്‍, ശ്വാസം കിട്ടാതെ തളര്‍ന്നു വീണ അയാള്‍ക്കു ചുറ്റും പരന്നമൂക്കും ചുവന്നമുഖവുമുള്ള ചൈനീസ്‌ പട്ടാളം വട്ടമിട്ടുനിന്നു. വെടിമരുന്നിന്റെ ഗന്ധമുള്ള തണുത്ത തോക്കിന്‍ കുഴലുകള്‍ മുഖത്തുമുട്ടിയപ്പോള്‍ ഞെട്ടി, അയാള്‍ കണ്ണു തുറന്നു.
മുറിയില്‍ കനത്ത ഇരുട്ട്‌ തളം കെട്ടികിടക്കുന്നു..
താന്‍ കണ്ടത്‌ ഒരു സ്വപ്‌നമാണെന്ന്‌  അയാള്‍ക്കു 
വിശ്വസിക്കാനേ   കഴിഞ്ഞില്ല. വിയര്‍പ്പില്‍ കുതിര്‍ന്ന അയാളുടെ ശരീരം വിറച്ചുകൊണ്ടിരുന്നു. അതൊരു സ്വപ്‌നത്തേക്കാള്‍ യാഥാര്‍ത്ഥ്യമായിരുന്നു. സ്‌ഫോടനങ്ങളുടെ നടുക്കുന്ന ശബ്ദവും ആര്‍ത്തനാദങ്ങളും വ്യക്തമായി കേട്ടതാണ്‌...
അയാള്‍ വീണ്ടും ചെവിയോര്‍ത്തു. ഉവ്വ്‌, അതിപ്പോഴും കേള്‍ക്കുന്നുണ്ട്‌. വിമ്മിഷ്ടത്തോടെ കട്ടിലില്‍ എഴുന്നേറ്റിരുന്ന അയാള്‍, ദൂരേ നഗരത്തിനുമീതെ കറുത്ത പുക കട്ടപിടിച്ചിരിക്കുന്നതു കണ്ടു. നഗരത്തെ മൂടിയ ഇരുളിനെ കീറി ആകാശത്തേയ്‌ക്ക്‌ തീജ്വാലകളുയരുന്നു. തീനാളങ്ങള്‍ക്കും മുകളില്‍ നഗരത്തിന്റെ ഹൃദയഭേദകമായ നിലവിളികള്‍ ഉയര്‍ന്നു കേട്ടു.
ആര്‍ത്തനാദങ്ങളും അട്ടഹാസങ്ങളും ഇരുളിനെ പിളര്‍ന്ന്‌ അലച്ചെത്തിയപ്പോള്‍, അയാള്‍ പരിഭ്രാന്തിയോടെ എഴുന്നേറ്റു. ഇരുട്ടിന്റെ കനത്ത കമ്പളത്തിനടിയിയാണ്‌ എല്ലാം തന്നെ. ഒന്നും കാണാന്‍ വയ്യ. അയാള്‍ പരിഭ്രത്തോടെ തെരുവിലേയ്‌ക്കു നോക്കി. ഒന്നും വ്യക്തമല്ല. പക്ഷെ, അയാളുടെ മനസ്സു പിറുപിറുത്തുകൊണ്ടിരുന്നു, അവന്‍ വരുന്നു..
ഇല്ല, മരിക്കാന്‍ വയ്യ. അയാള്‍ മനസ്സില്‍ ഉറപ്പിച്ചു. എന്നാലും അവന്‍ എത്തുകയാണല്ലോ, അടുത്തേയ്‌ക്കടുത്തേക്ക്‌....
വെറുംകൗതുകത്തിന്റെ പേരില്‍ വാങ്ങിച്ച ഭംഗിയേറിയ മരപ്പിടിയുള്ള കത്തിയെ കുറിച്ച്‌ അപ്പോള്‍ അയാള്‍ വെറുതേ ആലോചിച്ചു പോയി. മേശക്കടിയില്‍ നിന്നും അതു തപ്പിയെടുത്ത്‌, മനോഹരമായ വെല്‍വെറ്റ്‌ കവര്‍ വലിച്ചൂരിയപ്പോള്‍, ഇരുട്ടിലും വായ്‌ത്തല തിളങ്ങി.
അയാള്‍ വീണ്ടും ചെവിയോര്‍ത്തു...
തെരുവിലൂടെ കാലടികള്‍ പാഞ്ഞടുക്കുന്നുണ്ടോ?. അവന്‍, മരണം, എത്തുകയാണോ?. വാതിലുകള്‍ തകര്‍ത്ത്‌...
അയാള്‍ക്ക്‌ വല്ലാതെ തളര്‍ച്ചതോന്നി. വ്യാളീമുഖം കൊത്തിയ മരപ്പിടിയുള്ള കത്തിയില്‍ പിടിമുറുക്കി അയാള്‍ ഇരുളില്‍ ധ്യാനിച്ചിരുന്നു- അവന്റെ വരവും പ്രതീക്ഷിച്ച്‌....

(1998 സെപ്‌തംബര്‍ 27 എക്‌സ്‌പ്രസ്സ്‌ വാരാന്ത്യപതിപ്പ്‌)

Wednesday, 11 September 2013

ചുവന്നതാടി അഥവാ ഒരു മനുഷ്യന്‍


ഓണത്തിന്റെ കെട്ടുവിടാതെ, കിടക്കയില്‍ അയാള്‍ പഴന്തുണി പോലെ കിടന്നു. ആവശ്യത്തിലും അധികം വലിച്ചു കയറ്റിയതിന്റെ..
എന്നു തുടങ്ങീ...??
ഭാര്യയുടെ പ്രഭാതവന്ദനം.
കഴിക്കേണ്ടിയിരുന്നില്ലെന്ന്‌ അയാള്‍ക്കും തോന്നി. ആകെ ഒരു വിഢിവേഷം പോലെ.
`ആ..അല്‍പ്പം. ഓഫീസിലെ ഓണാഘോഷം'.
`തിരുവോണമായിട്ട്‌ ഒന്ന്‌ കുളിച്ചുകൂടെ?'
അയാള്‍ കട്ടിലില്‍ കൊടുംകൈയും കുത്തി, തലതൂക്കിയിട്ടിരുന്നു.
ലോകം തിരുവോണത്തിലേക്ക്‌ ഉണര്‍ന്നിട്ട്‌ നാലുനാലര മണിക്കൂറായിട്ടുണ്ട്‌. പുലര്‍ച്ചെ കുട്ടികളുടെ ആര്‍പ്പുവിളി കേട്ടത്‌, അയാളുടെ മങ്ങിയ ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു.
ദാസപ്പനായിരുന്നു ആദ്യം വീണത്‌. അവന്റെ ഭാഷയില്‍, ചുവന്നതാടിയുടെ അലര്‍ച്ച കഴിഞ്ഞാല്‍, പിന്നെ ഉറക്കം. 
സുരഭില സുന്ദര.... ലോഡ്‌ജ്‌ മുറിയിലെ വെളുത്തവിരിയിട്ട ബെഡില്‍ ദാസപ്പന്‍ മലര്‍ന്നു കിടന്നു.
കോട്ടയത്തു തമ്പുരാന്റെ `കിര്‍മീരവധ'മായിരുന്നു മനസ്സില്‍. പാഞ്ചാലിയെ മോഹിപ്പിച്ചു സഹോദരനു കാഴ്‌ചവയ്‌ക്കാന്‍ കൊണ്ടുപോയ സിംഹിക. പാഞ്ചാലിയുടെ രക്ഷക്കെത്തിയ സഹദേവന്‍, സിംഹികയുടെ മൂക്കും മുലയുമെല്ലാം മുറിച്ചോടിക്കുന്നു. ക്ഷോഭിച്ചെത്തുന്ന കിര്‍മീരന്റെ കഥ, ഭീമനും തീര്‍ക്കുന്നു. പച്ച, കത്തി, ചുവന്നതാടി, കരി വേഷങ്ങള്‍ അവന്റെ ഉറക്കത്തില്‍ നിറഞ്ഞാടുകയാവും.
പാവം മനുഷ്യന്‍. കഥകളി, മേളം ഒക്കെ പ്രിയം. അസാ
ധ്യമായി കഥകളിപ്പദം പാടും. ലഹരിയുടെ തിരമാലകളില്‍ ഉലഞ്ഞാടി, പിന്നെ ചുവന്നതാടിയാവും. അലര്‍ച്ചകളില്‍ അവസാനിക്കും ആ വേഷം.
സാധു...അയാള്‍ ദാസപ്പനെ കനിവോടെ ഓര്‍ത്തു.
ഒരിക്കല്‍ പറഞ്ഞു, അച്ഛനുമമ്മയേയും കണ്ടിട്ടില്ല. ഉണ്ടോ എന്നു പോലും അറിയില്ലെന്നാണ്‌ ഒരു നല്ലനേരത്തു പറഞ്ഞത്‌. കിട്ടുന്ന കാശിനു കുടിച്ചും തിമിര്‍ത്തും നടന്നു. ശരിക്കും ഒരു കിരാതവേഷം എന്ന്‌ ലോകം പറഞ്ഞു. പക്ഷെ, അയാളിലെ കരയുന്ന മനസ്സു കണ്ടിട്ടുണ്ട്‌; അതു ശരിക്കും കരയുന്നതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്‌.
അപ്പോള്‍, തലയിണച്ചുവട്ടിലെ  മൊബൈല്‍ ചിലച്ചു. രാജുവാണ്‌, ഡെസ്‌പാച്ചിലെ...

രാവിലെ തന്നെ..അയാള്‍ ശപിച്ചു. 
പക്ഷെ,അവന്റെ ശബ്ദം വിറച്ചിരുന്നു.
`സര്‍..നമ്മുടെ ദാസപ്പന്‍..ആ ലോഡ്‌ജ്‌ ഉടമ..'
അയാള്‍ ഞെട്ടി. ദാസപ്പന്‍..
വിളിച്ചവര്‍ക്കൊന്നും വ്യക്തമല്ല. ലോഡ്‌ജ്‌ ഉടമയെ കൊന്നിട്ടുണ്ട്‌. തല്ലിയുടച്ച ബിയര്‍കുപ്പികൊണ്ടു കുത്തി..വീണ്ടും കുത്തി...വീണ്ടും വീണ്ടും കുത്തി..
അയാള്‍ക്കു തലകറങ്ങി.
അപ്പോള്‍, വീണ്ടും രാജു 
വിളിച്ചു. ലോഡ്‌ജിലെ മറ്റൊരു മുറിയില്‍ നിന്നു മൂന്നു പേരെ കൂടി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഒരു കൊച്ചു നാടോടിപെണ്‍കുട്ടിയെ...
അയാളുടെ മനസ്സിലേയ്‌ക്ക്‌, അപ്പോള്‍ ഒരു ചുവന്നതാടി ഉറക്കെ അലറിവിളിച്ചു ഇളകിയാടി വന്നു. അതിനു ദാസപ്പന്റെ മുഖഛായയുണ്ടായിരുന്നു.

Wednesday, 4 September 2013

ഫേക്ക്‌ ബുക്കിലെ സരോജനി

ഇന്നലെ ഫേക്ക്‌ ബുക്കില്‍ അവളുടെ ഒരു പുതിയ ഫോട്ടോ ഇട്ടിരുന്നു, സരോജനി. പതിവിനു വിപരീതമായി മോസ്‌റ്റ്‌ മോഡേണ്‍ ഡ്രസ്സില്‍...
അതിനു ഒരു ലൈക്ക്‌ ഇടാന്‍ സമയം കിട്ടിയില്ല; പെട്ടെന്ന്‌ ഓഫീസില്‍ നിന്നിറങ്ങേണ്ടി വന്നു.
അവള്‍ എന്തു വിചാരിച്ചിരിക്കുമോ എന്തോ?.
രാവിലെ, ആറുമണിക്കു തന്നെ കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍, അതായിരുന്നു അയാളുടെ മനസ്സില്‍.
സരോജനിയുടെ ഷെയറുകള്‍...സരോജനിയുടെ ചിത്രങ്ങള്‍...സരോജനിയുടെ സ്‌റ്റാറ്റസുകള്‍...
അയാള്‍ അവക്കെല്ലാം മുടങ്ങാതെ ലൈക്കുകളും കമന്റുകളും നല്‍കി. വീട്ടുമുറ്റത്ത്‌ പുതിയൊരു ചെടി നട്ടുവളര്‍ത്തുന്ന അത്രയും ശ്രദ്ധയോടെയും കരുതലോടെയുമാണ്‌ അയാള്‍ അതു ചെയ്‌തുകൊണ്ടിരുന്നത്‌.
പക്ഷെ, ഇത്തവണ...
ഇന്നലെ തന്റെ ലൈക്‌ കാണാതിരുന്നപ്പോള്‍ അവള്‍ എന്തു കരുതിയോ ആവോ?.
അയാള്‍ അസ്വസ്ഥനായി.
ഫേക്ക്‌ ബുക്ക്‌ തുറന്നപ്പോള്‍, അയാള്‍ക്ക്‌ സമാധാനമായി. അതാ കിടക്കുന്നു, സരോജനി!. നീണ്ടു നിവര്‍ന്നങ്ങനെ...
ഹൊ..! ഇരുന്നൂറ്റി ഇരുപതു ലൈക്ക്‌; അമ്പതു കമന്റ്‌സ്‌...
അയാള്‍ എണ്ണിനോക്കി. വീണ്ടും ഒന്നുകൂടി എണ്ണിനോക്കി തൃപ്‌തിപ്പെട്ടു.
ഇരുന്നൂറ്റി...
`അതാരാ അച്ഛാ..?'
മോള്‍ ഉറക്കം കഴിഞ്ഞെത്തിയിരിക്കുന്നു. ഉറക്കം വിടാത്ത കണ്ണുകള്‍ തിരുമ്മി അവള്‍ അയാളോടു ചേര്‍ന്നു നിന്നു.
`അത്‌ ഒരു സിനിമാ നടിയാ...'
ജാള്യത മറയ്‌ക്കാനായി അവളുടെ കുഞ്ഞിത്തലയില്‍ അയാള്‍ പതുക്കെ തടവി.
`രാവിലെ തന്നെ അതിന്റെ മുമ്പില്‍ കുത്തിയിരിക്കാണ്ട്‌, അവള്‍ക്ക്‌്‌ പേസ്‌റ്റ്‌ എടുത്തു കൊടുക്ക്‌ മനുഷ്യാ'.
അടുക്കളയിലെ പണിത്തിരക്കിനിടയില്‍ നിന്നു ഭാര്യയാണ്‌.
`ഓഫീസില്‍ നിന്നു വന്നാലും ഇതു തന്നെ..' അവള്‍ തുടരുകയാണ്‌..
കണ്ണടയും മൂക്കിലുറപ്പിച്ച്‌ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന തനിക്ക്‌, കാര്‍ട്ടൂണ്‍ കഥാപാത്രം ഗൂഫിയുടെ ഛായയാണെന്നു കണ്ടു പിടിച്ചത്‌ മോളായിരുന്നു.
അപ്പോള്‍, ഗൂഫിയുടേതുപോലെ മുഖം നീണ്ടുവരുന്നതും കണ്ണുകള്‍ വട്ടം വയ്‌ക്കുന്നതും ചെവികള്‍ തൂങ്ങിയാടുന്നതുമായി അയാള്‍ക്കു തോന്നി.
ഓടിക്കിതച്ച്‌ ഓഫീസിലെത്തുമ്പോള്‍ ഒമ്പതര കഴിഞ്ഞു. ഗോവണി കയറുമ്പോള്‍, പ്യൂണ്‍ ബാലന്‍ ഇറങ്ങിവരുന്നു. അവന്റെ മുഖത്ത്‌ ഒരു ഗൂഢസ്‌മിതം ഉണ്ടോ?.
ഹെയ്‌, ഇല്ല. തോന്നിയതാവും...അയാള്‍ സ്വയം സമാധാനപ്പെടുത്തി.
ഫയലുകള്‍ തുറക്കുമ്പോഴും അയാള്‍ ഓര്‍ത്തത്‌ സരോജനിയെയാണ്‌. സരോജനിയ്‌ക്ക്‌ ഇരുന്നൂറ്റി ഇരുപത്തൊന്നാമനായാണ്‌ ഇന്നു ലൈക്ക്‌ ഇട്ടത്‌...
അവള്‍ എന്തുവിചാരിക്കുമോ എന്തോ..?
അപ്പോഴാണ്‌ അയാള്‍ ശ്രദ്ധിച്ചത്‌, ഓഫീസിലുളളവരുടെ എല്ലാം മുഖത്ത്‌ ഒരു അടക്കിച്ചിരിയുണ്ട്‌!.
`അപ്പോള്‍ സാറേ, സരോജനി പിണങ്ങിയോ?'- എക്കൗണ്ട്‌സിലെ രാജേന്ദ്രനാണ്‌ അതു ചോദിച്ചത്‌.
അയാളുടെ ഉള്ളിലൂടെ, പെട്ടെന്ന്‌ ഒരു വിറപാഞ്ഞു പോയി. ഈശ്വരാ.. ഇവര്‍ ഇതെങ്ങിനെ...?
ഏസിയുടെ തണുപ്പിലും വിയര്‍ത്തൊലിക്കുന്ന അയാളെ നോക്കി, രാജേന്ദ്രന്‍ മോസ്‌റ്റ്‌ മോഡേണ്‍ ഡ്രസ്സിട്ട സരോജനിയുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടി.
`എന്റെ സാറേ, നിങ്ങള്‍ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നേ...'
രാജേന്ദ്രന്റെ ആ കമന്റ്‌ അയാള്‍ കേട്ടില്ല. ഉയര്‍ന്നു മുഴങ്ങിയ പൊട്ടിച്ചിരികള്‍ക്കുള്ളില്‍ അതു മുങ്ങിപ്പോയിരുന്നു..


Monday, 2 September 2013

കോഫീഹൗസ്‌

അയാളൊരു നുണപറഞ്ഞു. ജീവിതത്തില്‍ നുണപറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പക്ഷെ, അയാള്‍ ഒരു നുണപറഞ്ഞപ്പോള്‍ അത്‌ ആ സ്‌ത്രീയെ വല്ലാതെ ക്ഷോഭിപ്പിച്ചു കളഞ്ഞു.
അത്രമാത്രം ക്ഷോഭിക്കാന്‍ അതിലെന്തുണ്ടെന്ന്‌ എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ മനസ്സിലായില്ല. അയാള്‍ അവളുടെ ഭര്‍ത്താവോ കാമുകനോ അല്ല. അവളാകട്ടെ അയാളുടെ കാമുകിയോ ഭാര്യയോ ആയിരുന്നില്ല. ബിസിനസ്സ്‌ ടൂറുകളിലൊന്നില്‍, കൂടെയുറങ്ങിയ പലരില്‍ ഒരുത്തി. ആ ഗണത്തില്‍പ്പെടുത്താമെങ്കില്‍ തന്നെ, അവള്‍ തന്റെ പെരുമാറ്റത്തില്‍ ഇത്ര വൈകാരികമായ ഇടപെടല്‍ നടത്തേണ്ട കാര്യമേയില്ല. അവളുടെ പേരുപോലും ഓര്‍മ്മിച്ചെടുക്കാനാവുന്നില്ല. അയാള്‍ വീര്‍പ്പുമുട്ടലോടെ, കസേരയിലേയ്‌ക്ക്‌ കൂടുതല്‍ വലിഞ്ഞു ചുരുങ്ങിയിരുന്നു.
`` നിങ്ങള്‍ നുണപറയും അല്ലേ?'' അവള്‍ തുടരുകയാണ്‌...
`അന്നു ബസ്‌സ്‌റ്റോപ്പില്‍ വച്ചു കണ്ടപ്പോള്‍ അമ്മയ്‌ക്കു സുഖമില്ലാതെ കിടപ്പിലാണെന്നു പറഞ്ഞു`.
അയാള്‍ അസ്വസ്ഥതയോടെ ചുറ്റും നോക്കി. ഓഫീസ്‌ ടൈം കഴിഞ്ഞ്‌, പലരും ഇവിടെ കയറി കാപ്പികുടിച്ച്‌ സൊറ പറഞ്ഞിരിക്കാറുണ്ട്‌.
ഈ അവസ്ഥയില്‍ തന്നെ ഇവിടെ ആരെങ്കിലും കണ്ടാല്‍....

ഓര്‍ത്തപ്പോള്‍ അയാള്‍ വിയര്‍ത്തുപോയി.
`നിങ്ങളുടെ അമ്മ മരിച്ചിട്ട്‌ മൂന്നു വര്‍ഷം കഴിഞ്ഞിരുന്നു'- അവള്‍ പറഞ്ഞു.
ഒരു കഷ്‌ണം 
കട്‌ലെറ്റ്‌  കുത്തിയെടുത്തുകൊണ്ട്‌ അവള്‍ അയാളെ ഒരു പ്രത്യേകരീതിയില്‍ ചെരിഞ്ഞു നോക്കി.
നനവുള്ള കണ്ണുകള്‍.....
നോട്ടം നേരിടാനാവാതെ അയാള്‍ ചായകോപ്പയിലേയ്‌ക്ക്‌ കണ്ണുകള്‍ താഴ്‌ത്തിയിരുന്നു. എന്തുപറയണമെന്ന്‌ അയാള്‍ക്ക്‌ രൂപമുണ്ടായിരുന്നില്ല.
കോഫീഹൗസിന്റെ ഒരു മൂലയിലിരുന്നിരുന്ന തന്നെ അവള്‍ കാണില്ലെന്ന്‌ വിശ്വസിച്ചത്‌ വെറുതെ. കണ്ടാലും തിരിച്ചറിയില്ലെന്ന്‌ വിശ്വസിച്ചതും വെറുേത.
അയാള്‍ അസ്വസ്ഥനായി വലിയ ജാലകച്ചില്ലുകളിലൂടെ പുറത്തേയ്‌ക്കു നോക്കിയിരുന്നു. വെയില്‍ താണിരിക്കുന്നു.
അന്തിത്തുടുപ്പു പടര്‍ന്ന ആകാശത്തിലേയ്‌ക്കു തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളുടെ ചിത്രം, അപ്പോള്‍ പെട്ടെന്ന്‌ അയാളുടെ മനസ്സിലേയ്‌ക്കുയര്‍ന്നു വന്നു.
അന്നു ജോലികഴിഞ്ഞു മടങ്ങുമ്പോള്‍, ബസ്‌സ്‌റ്റോപ്പിലെ ആള്‍ക്കൂട്ടത്തില്‍ നിന്നിരുന്ന മെലിഞ്ഞുണങ്ങിയ പെണ്‍കുട്ടിയെ അയാള്‍ ഓര്‍ത്തു. നീണ്ട യാത്രയുടെ ക്ഷീണമുണ്ടായിരുന്നു അവളുടെ മുഖത്ത്‌. എണ്ണമയമില്ലാതെ പാറിക്കിടന്ന അവളുടെ മുടിയില്‍, മുല്ലപ്പൂവും കനകാംബരവും ഇടവിട്ടുകോര്‍ത്ത മാല ചതഞ്ഞുമരിച്ചു കിടന്നിരുന്നു. ഒരു തോള്‍ സഞ്ചിയും തൂക്കി നിന്നിരുന്ന അവള്‍, അയാളെ കണ്ടപ്പോള്‍ പരിചിതയെ പോലെ ചിരിച്ചു. അപ്പോള്‍ കണ്ട നിരയൊത്ത വെളുത്തപല്ലുകളാണ്‌ തന്നെ ആദ്യം ആകര്‍ഷിച്ചതെന്ന്‌ അയാള്‍ ഓര്‍മ്മിച്ചു. അന്ന്‌ മുറിയില്‍ നിന്നു കാശുവാങ്ങിയിറങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍, അവള്‍ തടിച്ചിരിക്കുന്നു..മുഖത്ത്‌ വായിച്ചെടുക്കാനാവാത്ത ഏതോ ഭാവം.
`` നിങ്ങള്‍ വിവാഹിതനാണല്ലോ?''
കര്‍ച്ചീഫുകൊണ്ടു കൈവിരലുകളും ചുണ്ടും അവള്‍ അമര്‍ത്തിത്തുടച്ചു.
`അവര്‍ക്കു ജോലിയുണ്ടോ?'.
അവള്‍ ചുണ്ടുകോട്ടി ചോദിച്ചു.
`ടീച്ചറാണ്‌'
എവിടേയാണ്‌ എന്നു പക്ഷെ, പറഞ്ഞില്ല. അവള്‍ക്കു സുഖമില്ലെന്നും തനിക്കു ഒരു മകനുണ്ടെന്നും ഇവള്‍ അറിഞ്ഞിട്ടില്ല.
`നിങ്ങള്‍ ഒരു വിരുതന്‍ തന്നെ'
കുലുങ്ങിച്ചിരിച്ചു കൊണ്ടു അവള്‍ പറഞ്ഞു.
കോഫീഹൗസില്‍ തിരക്കു വര്‍ദ്ധിച്ചിരിക്കുന്നു. പിഞ്ഞാണങ്ങള്‍ കൂട്ടിമുട്ടുന്നതിന്റേയും ആളുകളുടെ സംസാരത്തിന്റേയും മുഴക്കം ഹാളില്‍ നിറഞ്ഞിരിക്കുന്നു. എതിര്‍വശത്തെ ടേബിളില്‍ ഇരുന്നിരുന്ന യുവാക്കള്‍ അവളെ നോക്കി വിലകുറഞ്ഞ തമാശകള്‍ പറഞ്ഞ്‌ ചിരിച്ചുകൊണ്ടിരുന്നു. അയാള്‍ക്ക്‌ പെട്ടെന്ന്‌ അവിടെ നിന്നു ഓടിപ്പോകണം എന്നു തോന്നി. പക്ഷെ, തലയുയര്‍ത്തിനോക്കാന്‍ ധൈര്യമില്ലാതെ അയാള്‍ അവിടെ ഇരുന്നതേയുള്ളൂ. അയാളുടെ പരവേശം കണ്ട അവള്‍ വീണ്ടും ചിരിച്ചു.
`ഞാന്‍ നിങ്ങളെ വിഷമിപ്പിക്കാന്‍ വന്നതല്ല. ഇതു നിങ്ങളുടെ മകനു വേണ്ടി മേടിച്ചതാണ്‌'.
ഹാന്റ്‌ ബാഗില്‍ നിന്ന്‌ ഒരു പൊതിയെടുത്ത്‌ അയാളുടെ നേരെ നീട്ടിക്കൊണ്ടു അവള്‍ പറഞ്ഞു.
ഒട്ടും കൂസാതെ നീട്ടിപ്പിടിച്ച പൊതിയുമായി അവള്‍ മുമ്പില്‍ നില്‍ക്കുകയാണ്‌.
അയാള്‍ പരിഭ്രമത്തോടെ കണ്ണോടിച്ചു. എല്ലാ കണ്ണുകളിലും തങ്ങളില്‍ തറഞ്ഞു നില്‍ക്കുകയാണ്‌. എല്ലാവരും ചിരിക്കുന്നു. വിറയ്‌ക്കുന്ന കൈയുകള്‍ മേശമേല്‍ കുത്തി പതുക്കെ എഴുന്നേറ്റു നിന്നു. മുമ്പില്‍ ഒരു വടവൃക്ഷം പോലെ അവള്‍. അവള്‍ ഇപ്പോഴും ചിരിക്കുകയാണ്‌.
അവളുടെ കണ്ണുകളിലേയ്‌ക്കു നോക്കി നില്‍ക്കവേ, പിഞ്ഞാണത്തില്‍ കിടന്ന ഫോര്‍ക്കിനായി അയാളുടെ കൈ പരതി. 
അപ്പോള്‍,  അതുവരെ പരിഹാസം നിറഞ്ഞു നിന്ന അവളുടെ കണ്ണുകളില്‍ പരിഭ്രാന്തി നിറയുന്നതും അയാള്‍ കണ്ടു. നേര്‍ത്ത സാരിക്കിടയിലൂടെ അവളുടെ അടിവയര്‍ ലക്ഷ്യമാക്കി കണ്ണുകള്‍ താഴ്‌ത്തുമ്പോള്‍, അന്ന്‌ അവിടെയുണ്ടായിരുന്ന മറുകിനെ കുറിച്ച്‌ അയാള്‍ ഓര്‍ത്തു..
അത്‌...
അയാള്‍ മനസ്സിലാകെ പരതിനോക്കി. അത്‌ എവിടെയായിരുന്നു..??
ഒരു പക്ഷെ....
അയാള്‍ക്ക്‌ ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.
ഭീതിനിറഞ്ഞ മുഖങ്ങള്‍ക്കും  നീണ്ടു വരുന്ന കൈകള്‍ക്കും നടുവിലൂടെ പുറത്തേക്കിറങ്ങുമ്പോള്‍, അയാള്‍ ഭാര്യക്കു വാങ്ങുവാനുള്ള മരുന്നിനെ കുറിച്ചു മാത്രമായിരുന്നു ഓര്‍ത്തിരുന്നത്‌.
(1997 മാര്‍ച്ച്‌ 30- എക്‌സ്‌പ്രസ്സ്‌ വാരാന്ത്യ പതിപ്പ്‌)

Sunday, 1 September 2013

ഭ്രാന്ത്‌



തീപാറുന്ന മീനവെയിലില്‍ എല്ലാം മയങ്ങുകയാണ്‌. പച്ചത്തഴപ്പുകളും ജന്തുജീവികളും എല്ലാം. വരാന്തയിലെ ചാരുകസേരയില്‍, അല്‍പ്പമായി കാണുന്ന ആകാശക്കീറിലേയ്‌ക്ക്‌ ദൃഷ്ടികള്‍ പായിച്ച്‌ അയാള്‍ കിടന്നു. മുറ്റത്ത്‌ മഴമരവും മുട്ടിക്കുടിയന്‍ മാവും തണല്‍ പരത്തി നില്‍ക്കുന്നുണ്ട്‌. പക്ഷെ, അവയുടെ ഇലകള്‍ പോലും വെയിലില്‍ തളര്‍ന്നു തൂങ്ങിക്കിടന്നു.
ഒന്നിലും ഉറയ്‌ക്കാതെ ഒഴുകി നടന്ന അയാളുടെ കണ്ണുകള്‍ പെട്ടെന്നാണത്‌ കണ്ടു പിടിച്ചത്‌-മുറ്റത്തെ അയയില്‍ ഇന്ന്‌ തുണികള്‍ ഉണക്കാനിട്ടിട്ടില്ല!.
നീലനിറത്തില്‍ പ്ലാസ്‌റ്റിക്‌ കയര്‍ കൊണ്ടുള്ള അയ മുറ്റത്തിനു കുറുകെ വലിച്ചു കെട്ടിയിരിക്കയാണ്‌. വസ്‌ത്രങ്ങളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അയയില്‍, ഹെലികോപ്‌റ്ററിന്റെ ആകൃതിയുള്ള ഒരു തുമ്പി വിശ്രമിക്കുന്നുണ്ട്‌. അതിന്റെ ചുവന്നു നീണ്ടു വാലും ഹെലികോപ്‌റ്ററിന്റേതുപോലെ തോന്നിക്കുന്ന ഉരുണ്ട തലയും വാല്‍ അല്‍പ്പം പൊക്കിക്കൊണ്ടുള്ള ഇരുപ്പും അയാളെ രസിപ്പിച്ചു. ഇടയ്‌ക്കു പങ്കകള്‍ പോലുള്ള ചിറകുകള്‍ ഒന്നു വിറപ്പിക്കും. വെയിലില്‍ തിളങ്ങുന്ന ചിറകുകള്‍ കുപ്പിച്ചില്ലുകള്‍ പോലെ സുതാര്യമായിരുന്നു.
അപ്പോള്‍, മരച്ചില്ലകള്‍ ഇളക്കിക്കൊണ്ട്‌ ഒരുഷ്‌ണക്കാറ്റ്‌ കടന്നുവന്നു. അയയില്‍ നിന്നും പറന്നുയര്‍ന്ന തുമ്പി അല്‍പ്പനേരം കാറ്റില്‍ മുന്നോട്ടും പിമ്പോട്ടും ചാഞ്ചാടി നിന്ന്‌, വീണ്ടും പഴയപടി ഇരിപ്പുറപ്പിച്ചു. പിന്നെ, രണ്ടു തവണ ചിറകു വിറപ്പിച്ച്‌ അത്‌ വീണ്ടും മയക്കത്തിലായി.
അയാള്‍ ശബ്ദമൊട്ടുമുണ്ടാക്കാതെ, പതുക്കെ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റു. തുമ്പിയെ പിടിക്കാന്‍ അയാള്‍ തീരുമാനിച്ചിരുന്നു. കള്ളനേപ്പോലെ പതുങ്ങി അയാള്‍ മുറ്റത്തെത്തി. തുമ്പിയുടെ കണ്ണില്‍പ്പെടാതരിക്കാന്‍ അതിന്റെ പിറകിലൂടെയാണ്‌ അയാള്‍ പതുങ്ങിച്ചെന്നത്‌.
അടുത്തെത്തിയപ്പോള്‍ തുമ്പിയ്‌ക്കു അഭൗമ സൗന്ദര്യമുണ്ടെന്ന്‌ അയാള്‍ക്കു തോന്നി. അതിന്റെ ചുവന്നു നീണ്ട വാല്‍ അതിമനോഹരമായിരുന്നു. വെയില്‍ വീഴുമ്പോള്‍, ചിറകുകള്‍ക്കുമുണ്ട്‌ ഏഴുനിറങ്ങളുടെ സൗന്ദര്യം.
തുമ്പിയെ പിടികിട്ടിയാല്‍ രാജിക്കും വിഷ്‌ണുവിനും സമ്മാനിക്കാം-അയാള്‍ മനസ്സില്‍ നിരൂപിച്ചു. ഒരു ദിവസത്തെ മുഴുവന്‍ മുഷിവുമായി  സ്‌കൂളില്‍ നിന്നെത്തുന്ന അവര്‍ക്ക്‌ രസമാകും. വാലില്‍ ഒരു കഷ്‌ണം നൂലുകെട്ടിപ്പറപ്പിക്കുകയോ അതുമല്ലെങ്കില്‍ തുമ്പിയെ കല്ലെടുക്കാന്‍ പഠിപ്പിക്കുകയോ ആവാം.
തുമ്പീ തുമ്പീ കല്ലെടുക്ക്‌...
മനസ്സില്‍ എന്നോ പതിഞ്ഞ നാലുവരി അയാള്‍ മൂളിനോക്കി.
അന്തിപടര്‍ന്ന മാനത്ത്‌, താഴ്‌ന്നു പറക്കുന്ന തുമ്പികളെ നോക്കി വിഷാദം കലര്‍ന്ന കണ്ണുകളോടെ ഇരുന്ന ഒരു കുട്ടിയെ അപ്പോള്‍ അയാള്‍ ഓര്‍ത്തു. അവന്‍ എപ്പോഴും ഒറ്റയ്‌ക്കായിരുന്നു. അവന്‌ കൂട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. അവന്റെ സ്വപ്‌നങ്ങളില്‍ നിറയെ താഴ്‌ന്നു പറക്കുന്ന തുമ്പികളും മണ്ണട്ടകളുടെ സംഗീതവുമായിരുന്നു...
തുമ്പി, അയാള്‍ അടുത്തെത്തിയിരുന്നത്‌ അറിഞ്ഞിട്ടില്ല!. അത്‌ ഇപ്പോഴും മയക്കത്തിലാണ്‌. കൊച്ചുകാലുകള്‍ കൊണ്ട്‌ അത്‌ അയയില്‍ മുറുകെ പിടിച്ചിട്ടുണ്ട്‌. വാലില്‍ പിടുത്തമിടാന്‍ പാകത്തില്‍, ചൂണ്ടുവിരലും തള്ളവിരലും അല്‍പ്പം അകറ്റി, അയാള്‍ കൈനീട്ടി. പിടുത്തമിടാന്‍ കഴിയും മുമ്പെ, ഒന്നു സ്‌പര്‍ശിക്കാന്‍ പോലും കഴിയും മുമ്പെ, പിറകില്‍ നിന്ന്‌ ഇടിവെട്ടുപോലുള്ള വിളികേട്ട്‌ അയാള്‍ ഞെട്ടി.
തിരിഞ്ഞു നോക്കുമ്പോള്‍, ഉമ്മറവാതില്‍ക്കല്‍ അവള്‍-ഭാര്യ ശ്രീദേവി. അവളുടെ മുഖത്ത്‌ ഭയവും അമ്പരപ്പും നിറഞ്ഞിരിക്കുന്നു. തുമ്പിയില്ലാത്ത അയയിലേയ്‌ക്കും അമ്പരപ്പുനിറഞ്ഞ അവളുടെ മുഖത്തേക്കും അയാള്‍ വിഷാദത്തോടെ മാറിമാറി നോക്കി. തുമ്പി 
പറന്നു പോയിക്കഴിഞ്ഞിരിക്കുന്നു.
`ഇതെന്തിന്റെ.....'
വീണ്ടും ചാരുകസേരയില്‍ അമര്‍ന്ന അയാളുടെ അരികിലേയ്‌ക്ക്‌ അവള്‍ ശങ്കയോടെ വന്നു.
`ഈ വയസ്സാം കാലത്ത്‌ തുമ്പിയെ പിടിക്കാന്‍ പൂവ്വേ?.' അവളുടെ ശബ്ദത്തില്‍ അവിശ്വസനീയതയുടെ വേലിയേറ്റമുണ്ടായിരുന്നു.
അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ ആലോചിക്കുകയായിരുന്നു..
അമ്പതു വയസ്സു കഴിഞ്ഞാല്‍ തുമ്പിയെ പിടിച്ചു കൂടെന്നോ?. ഈ പ്രായത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നതൊക്കെയെന്ന്‌....
അയാളുടെ മനസ്സില്‍ ഉത്തരമുണ്ടായിരുന്നില്ല.
ഈയിടെയായി കൊച്ചുകൊച്ചു കാര്യങ്ങളോടാണ്‌ താത്‌പര്യം. അവ നിരീക്ഷിക്കുന്നതിലാണ്‌ ആഹ്ലാദം. മാന്തളിരുകളില്‍ വെയില്‍ ചാഞ്ഞു വീഴുന്നത്‌...നീലാകാശത്ത്‌ ഒരു വെള്ളിമേഘത്തുണ്ട്‌ ഒഴുകി നീങ്ങുന്നത്‌...ദൂരേ, ഒരു കറുത്തപൊട്ടുപോലെ പരുന്ത്‌ ചുറ്റിപ്പറക്കുന്നത്‌.....എല്ലാമെല്ലാം അയാളെ വളരെ ആഹ്ലാദിപ്പിച്ചു. രാത്രി മണ്ണട്ടകളുടെ സംഗീതത്തിനായി അയാള്‍ കിടപ്പുമുറിയുടെ ജാലകങ്ങള്‍ തുറന്നിട്ട്‌ ചെവിയോര്‍ത്തു കിടന്നു...
ഒരു നാള്‍, പുല്‍ച്ചാടിയുടേതുപോലെ ആന്റിനകള്‍ തലയില്‍ കിളിര്‍ത്തതായി അയാള്‍ സ്വപ്‌നം കണ്ടു. ഒപ്പം, പുല്‍ച്ചാടിയുടേതുപോലെ ശരീരം ശുഷ്‌കിച്ചു വരുന്നതും. പിന്‍കാലുകള്‍ മടക്കിയൊതുക്കി പുല്‍ത്തലപ്പില്‍ പറ്റിയിരുന്ന അയാള്‍, ഒരു പുല്‍ച്ചാടിയുടെ ലോകം നോക്കിക്കണ്ടു. പുതിയ നിറങ്ങളും പുതിയ കാഴ്‌ചകളും പുതിയ ഗന്ധങ്ങളും നിറഞ്ഞ പുല്‍ച്ചാടിയുടെ ലോകം, ഏറെ മനോഹരമായി തോന്നി അയാള്‍ക്ക്‌. നനഞ്ഞ മണ്ണിന്റെ ഗന്ധം വലിച്ചെടുത്ത്‌ അയാള്‍ പുല്‍ത്തലപ്പില്‍ കണ്ണടച്ചിരുന്നു. പുതുമണ്ണിന്റെ ഗന്ധം ഒരു ലഹരിപോലെ തലക്കുള്ളില്‍ ചുറ്റിക്കറങ്ങി.
ആരോ ഉച്ചത്തില്‍ കരയുന്നതു കേട്ടാണ്‌ അയാള്‍ ഉണര്‍ന്നത്‌. താന്‍ ഉയരമുള്ള എന്തിന്‍മേലോ ആണെന്ന്‌ അയാള്‍ക്ക്‌ തോന്നി. ശ്രീദേവിയും മക്കളും ഭയന്നു വിറച്ചു താഴെ നില്‍ക്കുകയാണ്‌. വേറേയും മൂന്നു നാലു പേര്‍ അവരോടൊപ്പമുണ്ട്‌. എല്ലാവരും ഭയത്തോടെ അയാളെ നോക്കി നില്‍ക്കുകയാണ്‌.
താഴേക്കിറങ്ങിവരാന്‍ ആംഗ്യം കാണിച്ച്‌ ശ്രീദേവി ഉറക്കെ കരയുന്നുണ്ട്‌. വിഷ്‌ണുവും രാജിയും അവളെ പറ്റി നില്‍ക്കുന്നു.
`എന്തു പ്രശ്‌നണ്ടെങ്കിലും പരിഹരിക്കാന്ന്‌...ങള്‌ പെരപ്പുറത്തുന്ന്‌ ഇറങ്ങി'.
പരിചയമുള്ള ആ ശബ്ദം മാമുക്കയുടേതാണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. താഴേക്കിറങ്ങാനുള്ള വഴി അയാള്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. മേലോട്ടും കീഴോട്ടും കണ്ണോടിച്ച്‌ അയാള്‍ ഒരു പുല്‍ച്ചാടിയെപ്പോലെ പുരപ്പുറത്ത്‌ പറ്റിപ്പിടിച്ചിരുന്നു.
താഴെ ആളുകളുടെ എണ്ണം കൂടിയിരിക്കുന്നു. അയാള്‍ക്ക്‌ വല്ലാതെ ഭയം തോന്നി. ആളുകള്‍ കൂട്ടം ചേര്‍ന്നു നിന്നു ആലോചിക്കുകയാണ്‌.
`ഫയര്‍ഫോഴ്‌സിനെ വിളിക്ക്‌' -ആരോ പറയുന്നതു കേട്ടു. മെന്റല്‍ ഹോസ്‌പിറ്റലിലേയ്‌ക്കു വിളിക്കാനും നിര്‍ദ്ദേശമുയര്‍ന്നു.
അപ്പോള്‍, ആരോ സംഘടിപ്പിച്ച കോണിയിലൂടെ ഒരാള്‍ മുകളിലേയ്‌ക്കു കയറാന്‍ തുടങ്ങി. അയാളുടെ മുഖം കണ്ടുകൂടാ. കറുത്ത ചുരുണ്ടമുടിയുള്ള ചെറുപ്പക്കാരനാണ്‌. അയാള്‍ക്ക്‌ നല്ല വേഗതയുണ്ട്‌.
അനങ്ങാതെ പിടിച്ചിരിക്കാനും ധൈര്യമായിരിക്കാനുമൊക്കെ താഴെയുള്ളവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കേ, കോണികയറിയെത്തുന്ന ചെറുപ്പക്കാരനായി കാത്തു നില്‍ക്കാതെ, മടക്കിവച്ച കാലുകള്‍ നിവര്‍ത്തി ഒരു പുല്‍ച്ചാടിയെപോലെ അയാള്‍ അല്‍പ്പമകലെ നില്‍ക്കുന്ന തെങ്ങിന്‍മണ്ടയിലേക്കു പറന്നു..

(1999 ജനുവരി 31 എക്‌സ്‌പ്രസ്സ്‌ വാരാന്ത്യപതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌)

Saturday, 31 August 2013

മരണത്തെ വെല്ലുവിളിച്ചവന്‍


പതിനേഴു വെട്ട്‌. ഹൃദയത്തിനു തൊട്ടരികിലൂടെ, തൊട്ടൂതൊട്ടില്ലെന്ന മട്ടില്‍ കഠാരകൊണ്ടുള്ള ഒരു കുത്തും. രക്ഷപ്പെടില്ലെന്നായിരുന്നു നാട്ടിലെ സംസാരം. പക്ഷെ, രക്ഷപ്പെട്ടു...
ഒരേ കിടപ്പുകിടന്നു, ഏഴുമാസം. പ്രാര്‍ത്ഥനകള്‍...മരുന്ന്‌..മന്ത്രം..
കുട്ടാടന്‍പാടത്ത്‌ വ്യവസായശാല വരുന്നതായിരുന്നു കാര്യം. നാട്ടില്‍ ആഘോഷമായിരുന്നു ആദ്യം. പിന്നെ, സംശയമായി.
അങ്ങാടിയിലെ കേശുനായരുടെ ചായക്കടയില്‍ അടച്ചിരുന്നും തുറന്നവേദിയിലും ചര്‍ച്ചകള്‍ നടക്കുന്നു.
ഇപ്പോഴും മുപ്പൂവ്‌ കൃഷിയിറക്കുന്നതാണ്‌ കുട്ടാടന്‍പാടം.
`നമുക്ക്‌ ഒരു നിലപാടുവേണം. നാട്ടുകാരുടെ ചോദ്യം ഞങ്ങളോടാണ്‌'-പാര്‍ട്ടി മീറ്റിങ്ങില്‍ അയാള്‍ തുറന്നു പറഞ്ഞു.
കട്ടിക്കണ്ണടയിലൂടെ, സെക്രട്ടറി സാകൂതം അയാളെ ഒന്നുഴിഞ്ഞു നോക്കി. എണ്ണമയമുള്ള അയാളുടെ മുഖത്തു ഒരു ഭാവമാറ്റവുമില്ല.
ഉത്തരം കിട്ടാഞ്ഞപ്പോള്‍ അയാള്‍ വീണ്ടും എഴുന്നേറ്റു. ഇത്തവണ മറ്റുമൂന്നു പേര്‍ കൂടി ഒപ്പം എഴുന്നേറ്റു.
`കമ്പനി വരുന്നതില്‍ ശേഖരന്റെ എതിര്‍പ്പ്‌ ഞങ്ങള്‍ക്കറിയാം'- മൂന്നാളും പറഞ്ഞത്‌ ഒന്നിച്ചായിരുന്നു.
അയാള്‍ ഞെട്ടി.
`ശേഖരന്റെ മൂന്നു കണ്ടങ്ങളുണ്ട്‌ അവിടെ'.
അമ്പരന്നു നില്‍ക്കുന്ന അയാളെ നോക്കി സെക്രട്ടറി കറുത്തചുണ്ടു കോട്ടിച്ചിരിച്ചു.
ചിരിച്ചതാണോ?. അതോ...
അയാള്‍ ഒന്നും പറഞ്ഞില്ല. പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറി കണാരേട്ടന്റെ കുടുംബം കഴിഞ്ഞു കൂടുന്നത്‌ കുറച്ചു കൃഷിയുളളതുകൊണ്ടാണെന്ന്‌ പറയണമെന്നുണ്ടായിരുന്നു...

പക്ഷെ പറഞ്ഞില്ല... 
യോഗം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍, സുകു അടുത്തു വന്നു. ചെറുപ്പക്കാരനാണെങ്കിലും കാര്യവിവരമുള്ളവനാണ്‌.
`ശേഖരേട്ടന്‍ പറഞ്ഞതാണ്‌ ശരി..' അവന്‍ ശബ്ദം താഴ്‌ത്തിപ്പറഞ്ഞു. പക്ഷെ, എനിക്ക്‌...
`അല്ല. ഭൂരിപക്ഷമാണല്ലോ എപ്പോഴും ശരി'- അയാള്‍ ചിരിച്ചു.
`ശേഖരേട്ടന്‍ ഇന്നു തനിച്ചു പോകണ്ട. ഞാനും വരാം'-
സുകു  പറഞ്ഞു.
`വേണ്ട'-അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
പാവം, കുട്ടി!.
കശുമാവിന്‍ തോപ്പിലൂടെ, വീട്ടിലേക്കുള്ള വഴിയിലേക്കു കയറുമ്പോള്‍, നാലഞ്ചുപേര്‍..
നാട്ടുവെളിച്ചത്തില്‍ ഒന്നും വ്യക്തമല്ല.
അടുത്തെത്തുമ്പോള്‍ അവര്‍ വഴിയുടെ നടുവിലേയ്‌ക്കു കയറി നിന്നു.
കശുമാവിന്‍ പൂക്കളുടെ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ വിങ്ങി നില്‍ക്കുന്നു.
പെട്ടെന്ന്‌,  തൊട്ടുമുന്നില്‍, വായുവില്‍ ഉയര്‍ന്ന കൈകളില്‍ ആയുധങ്ങള്‍ മിന്നുന്നത്‌ അയാള്‍ വ്യക്തമായിക്കണ്ടു. 
ആരാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു... 
അപ്പോഴേക്കും... 
ആദ്യത്തെ വെട്ട്‌ ഇടതു കൈയുയര്‍ത്തി തടഞ്ഞു. ശരീരത്തിലൂടെ മഞ്ഞുപോലെ തണുത്ത എന്തോ കടന്നു പോയതായി അയാള്‍ക്കു തോന്നി.
പിന്നെ ആക്രോശങ്ങള്‍...ഓടിയകലുന്ന ശബ്ദങ്ങള്‍....സര്‍വ്വത്ര ഇരുട്ടായി പിന്നെ..
അയാള്‍ ഞെട്ടിയുണര്‍ന്നു. പുറത്ത്‌ വെയില്‍ മൂത്തിരിക്കുന്നു. നടക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്‌.
അയയില്‍ കിടന്ന ഷര്‍ട്ട്‌ വലിച്ചെടുത്തു വരാന്തയിലേക്കിറങ്ങുമ്പോള്‍, അമ്മ വിളിച്ചു പറഞ്ഞു: `വൈകണ്ടാ ട്വൊ, കുട്ട്യേ..'
ഉത്തരത്തിനിടയില്‍ വച്ചിരുന്ന 
വളഞ്ഞ പിടിയുള്ള   കഠാര തപ്പിയെടുത്ത്‌ അരയില്‍ തിരുകുന്നത്‌ അമ്മ കണ്ടിട്ടില്ല..!
പാവം!.
അയാള്‍ ഉറച്ച മനസ്സോടെ അങ്ങാടിയിലേക്കു നടന്നു......

Thursday, 29 August 2013

ചെഗുവേരയെ കാണാനില്ല



രാവിലെ നേരത്തേയുള്ള നടത്തം മുടക്കാറില്ല, മഴയായാലും മഞ്ഞായാലും. നഗരത്തിനുള്ളിലാണെങ്കിലും, നാടന്‍ ചായക്കടയുടെ എല്ലാ സൗഭാഗ്യങ്ങളുമുള്ള അപ്പുവേട്ടന്റെ കൊച്ചു പീടികയാണ്‌ ലക്ഷ്യം. ഭാര്യ തങ്കമണിച്ചേച്ചിയും മകള്‍ അമ്മിണിയുമാണ്‌ അടുക്കളയിലെ സഹായികള്‍. ഒതുക്കമുളള കൊച്ചു ചായക്കടയില്‍ ചൂടുള്ള ചായക്കൊപ്പം ചൂടുളള പത്രവാര്‍ത്തകളും കേട്ടുരസിക്കാം. എല്ലാമറിയുന്ന ഒരു ചെറുപ്പക്കാരനാണ്‌ ചര്‍ച്ചയുടെ അധ്യക്ഷന്‍. കുറ്റിത്താടി തടവി അയാള്‍ കൈയും കലാശവുമായാണ്‌ സംസാരിക്കുക. എന്തോ ഒരു വശ്യത അയാളിലുണ്ട്‌ എന്നു തോന്നിയിരുന്നു.
അപ്പുവേട്ടന്റെ കടയുടെ ചുവരില്‍ ചെഗുവേരയുടെ ഒരു വലിയ ചിത്രം ഒട്ടിച്ചുവച്ചിരുന്നു. അടുപ്പിലെ പുകതട്ടി അതു മഞ്ഞനിറമായി തുടങ്ങിയിട്ടുണ്ട്‌. ലോകയുവത്വം ഇന്നും നെഞ്ചിലേറ്റുന്ന വിപ്ലവനായകനും അപ്പുവേട്ടനും തമ്മിലെന്തുബന്ധം?. പലതവണ ചോദിക്കാന്‍ ആഞ്ഞതാണ്‌. പിന്നെ വേണ്ടെന്നു വച്ചു. ചെറുപ്പക്കാരന്‍ എന്നും ചെഗുവേരയെ നോക്കി വണങ്ങുകയും അദ്ദേഹത്തിന്റെ ചെയ്‌തികളെ വാഴ്‌ത്തുകയും ചെയ്യുന്നതു കണ്ടു അത്ഭുതം തോന്നി. ചെഗുവേരയുടെ വാക്കുകള്‍ വള്ളിപുള്ളി വിടാതെ അയാള്‍ ഉദ്ധരിക്കുമായിരുന്നു. നാടിന്റെ നന്മയ്‌ക്ക്‌ അത്തരം ആളുകളാണ്‌ ആവശ്യമെന്നും അയാള്‍ പറയും. അത്ഭുതത്തോടെ, അതിലേറെ ആദരവോടെ അയാളെ കേട്ടിരിക്കും. ഓരോദിവസവും പുതിയ അറിവുകളുമായാണ്‌ അപ്പുവേട്ടന്റെ ചായപ്പീടികയില്‍ നിന്നു ഞങ്ങളോരോരുത്തരും മടങ്ങിയത്‌.
പ്രഭാഷണങ്ങള്‍ക്കിടെ ചെറുപ്പക്കാരന്റെ കണ്ണുകള്‍ അസാധാരണമായി തിളങ്ങുമായിരുന്നു. അപ്പുവേട്ടന്റെ അടുക്കളയിലേയ്‌ക്കു നീളുന്ന ആ കണ്ണുകള്‍ ചിരിക്കുന്നുണ്ടോ എന്നും എനിക്കു തോന്നി. കണ്ണുകള്‍ക്ക്‌ ഇത്രയും എക്‌സ്‌പ്രസ്സീവ്‌ ആകാനാവുമോ?. ഞാന്‍ അസൂയപ്പെട്ടുപോയി, ആ ചെറുപ്പക്കാരനോട്‌.
എന്റെ ഞായറാഴ്‌ചകള്‍ വിരസമാണ്‌. കാരണം അപ്പുവേട്ടന്റെ ചായക്കട മുടക്കമാണ്‌. മുഷിവു തീര്‍ക്കാന്‍ പുസ്‌തകങ്ങളില്‍ അഭയം തേടും. തിങ്കളാഴ്‌ച, വീണ്ടെടുത്ത ഉന്മേഷത്തോടെ അപ്പുവേട്ടന്റെ ചായക്കടയിലേയ്‌ക്കു നടന്നു. കടതുറന്നിട്ടില്ല, ആറരയായിട്ടും. പതിവുകാര്‍ കടയ്‌ക്കുമുന്നിലുണ്ട്‌. ഈശ്വരാ..അപ്പുവേട്ടനെന്തെങ്കിലും?. മനസ്സ്‌ അസ്വസ്ഥമായി. ഒന്നും ചോദിക്കാന്‍ ധൈര്യം വന്നില്ല. ഒടുവില്‍ കുന്തിച്ചിരുന്നു ബീഡിവലിക്കുന്ന പറമ്പുപണിക്കാരന്‍ വാസുവിനോടു ചോദിച്ചു. ബീഡി ഒന്നു കൂടി ആഞ്ഞുവലിച്ചൂതി അയാള്‍ പറഞ്ഞു: ചെഗുവേരയെ കാണാനില്ല, അപ്പുവേട്ടന്റെ മോളേം.
അപ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന മാധവേട്ടന്‍ പെട്ടെന്നു തിരിഞ്ഞിട്ടു പറഞ്ഞു: ഛെ..........!!!

ശവം



കടമ്പ ചാടിക്കടന്ന്‌ ചങ്കുണ്ണി ഓടിവരുന്നതു കണ്ടപ്പോഴേ വിചാരിച്ചതാണ്‌ എന്തോ പ്രശ്‌നവും കൊണ്ടാണു വരവെന്ന്‌. തെറ്റിയില്ല. ധൃതിയില്‍ ഇറത്തിണ്ണയിലേക്കു കയറി, മുഷിഞ്ഞ തോര്‍ത്തുകൊണ്ടു നെറ്റിയിലെ വിയര്‍പ്പുചാലൊപ്പി അയാള്‍ വിറക്കുന്ന ശബ്ദത്തില്‍ പറഞ്ഞു:
`തമ്പ്രാട്ട്യേ, നൊമ്മടെ തെക്കേപ്പാടത്ത്‌ ഒരു ശവം!'.
വാതില്‍ക്കല്‍ നിന്ന അമ്മ അറിയാതെ പറഞ്ഞുപോയി: ഹയ്യോ..!
ഉള്ളില്‍ ഒരു വിറപാഞ്ഞു.
`ആരടേയ്‌ ചങ്കുണ്ണ്യേ...?'. അമ്മമ്മയാണ്‌. അടുക്കളയില്‍ നിന്നു വല്ല്യമ്മയും പുറത്തെത്തിയിരിക്കുന്നു.
`നൊമ്മടെ നാട്ടുകാരനല്ല. കണ്ടു പരിചയല്ല്യമ്പ്രാട്ടീ'. ചങ്കുണ്ണിയുടെ വിറ മാറിയിട്ടില്ല. കുറച്ചു വെള്ളം കുടിക്കാന്‍ വേണമെന്ന്‌ അയാള്‍ ആംഗ്യം കാട്ടി . ഗ്ലാസ്‌ ഒറ്റ വീര്‍പ്പിന്‌ തീര്‍ത്തു.
`വായില്‍ നിന്നു നുരയും പതയും വന്നിട്ടുണ്ട്‌...വെഷം കഴിച്ചതാണെന്ന്‌ ആളുകള്‌ പറയണുണ്ട്‌'.
ചങ്കുണ്ണിയുടെ പ്രേതവിചാരണ കേള്‍ക്കാതിരിക്കാന്‍ അമ്മ എന്നെ പെട്ടെന്ന്‌ പിന്നിലേക്കു മാറ്റി നിര്‍ത്തി.
`കുട്ട്യോള്‌ സ്‌കൂളില്‍ പോവാന്‍ നേരത്ത്‌ ഓരോന്ന്‌്‌...'
ചങ്കുണ്ണി പിന്നേയും വിവരിച്ചു. ശവത്തിന്റെ നീളം, വീതി, ചരിഞ്ഞുള്ള കിടപ്പ്‌....
കറുത്തു തടിച്ച ഒരാളാണ്‌. ചുരുണ്ടമുടി. കേട്ടിടത്തോളം പരിചയമുള്ള മുഖമല്ല.
സ്‌കൂളിലേയ്‌ക്കുളള വഴി തെക്കേപ്പാടം വഴിയാണ്‌. അതോര്‍ത്തപ്പോള്‍ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി. ദുര്‍മരണം നടന്നാല്‍ പ്രേതാത്മാവുണ്ടാകും. അതു മനുഷ്യരെ ഉപദ്രവിക്കാന്‍ അലഞ്ഞു തിരിയും...അമ്മമ്മ പറഞ്ഞിട്ടുണ്ട്‌.
പടിപ്പുരയ്‌ക്കു താഴത്തുകൂടി ആളുകള്‍ പോകുന്നതു കാണാം. എല്ലാവരും തെക്കേപ്പാടത്തേക്കാണ്‌. അടക്കിപ്പിടിച്ച സംസാരത്തിന്റെ ചീളുകള്‍ കേള്‍ക്കാം. `അരാവോ ഈശ്വരാ...?' വല്ല്യമ്മ ആത്മഗതം ചെയ്‌തു.
ഇനി പൊലീസുംകൂട്ടവും ഒക്കെയാവും.
`പൊലീസ്‌ എത്തീന്‌' ചങ്കുണ്ണി പറഞ്ഞു. അമ്മയുടെ പിറകില്‍ നിന്ന്‌ ഒളിഞ്ഞുനോക്കുമ്പോള്‍ ചങ്കുണ്ണി മാഞ്ഞുകഴിഞ്ഞിരിക്കുന്നു!.
`അപ്പൂ ഇന്ന്‌ സ്‌കൂളില്‍ പോണ്ട'. അമ്മമ്മയുടെ ആ ഉത്തരവ്‌ എത്തിയപ്പോഴാണ്‌ ആശ്വാസമായത്‌. പക്ഷെ, മനസ്സ്‌ ശവത്തില്‍ നിന്നു വിട്ടുപോരുന്നില്ല.
ആരാവും മരിച്ചത്‌?. കറുത്തശവം മനസ്സില്‍ നിറഞ്ഞു. എന്തിനാവും അയാള്‍ വിഷം കഴിച്ചത്‌?. ചോദിക്കാന്‍ പറ്റിയ ആരും വീട്ടിലില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച്‌ അമ്മയോടുതന്നെ ചോദിച്ചു. ശകാരവര്‍ഷമായിരുന്നു പിന്നെ:
`അപ്പുറത്ത്‌ പോയിരുന്നു പഠിച്ചാ....ചെക്കന്റെ ഓരോ ചോദ്യങ്ങള്‌..' മനസ്സില്‍ വിഷമം വന്നാലും അമ്മ ചീത്തപറയും. അമ്മയുടെ സ്വഭാവം അങ്ങിനെയാണ്‌.
പുസ്‌തകത്തിലെ കറുത്തഅക്ഷരങ്ങളില്‍ കണ്ണമര്‍ത്തിവച്ചപ്പോഴും കറുത്തശവം മുന്നില്‍ വന്നു. ചുരുണ്ടമുടിയുള്ള ശവം. പാടത്തെ ചെളിയില്‍ ചരിഞ്ഞുകിടക്കുന്ന ശവം. പല്ലുകള്‍ കൊരുത്തുപിടിച്ച ചുണ്ടിലൂടെ നുരയും പതയും ഒഴുകുന്ന ശവം... മനസ്സില്‍ ഭയത്തിന്റെ നേര്‍ത്ത പടലം...

തെക്കിനിയില്‍ വിളക്കുവച്ചു.
നാമം ചൊല്ലുന്ന അമ്മമ്മയോടുചേര്‍ന്നിരുന്നിട്ടും  ഭയം കിരുകിരുത്തു. 

പുറത്തെ ഇരുട്ടില്‍ ശവം ചിരിച്ചു നില്‍ക്കുന്നു...!
ചുരുണ്ട മുടിയുള്ള...
 മഴ കനത്തിരിക്കുന്നു. അമ്മയോടു ചേര്‍ന്ന്‌ കണ്ണിറുക്കിയടച്ചു കിടന്നു.
ഇരുട്ടില്‍ മഴയുടെ പെരുമ്പറകൊട്ട്‌ കേട്ടു കിടക്കുമ്പോളും ഉറക്കം അനുഗ്രഹിച്ചില്ല. 

ഈശ്വരാ ശവം....
അപ്പോള്‍ അമ്മ എന്നെ ചേര്‍ത്തുപിടിച്ച്‌ പുറത്തു തലോടി: `ന്റെ കുട്ടി ഉറങ്ങിക്കോ...അമ്മയില്ലേ..?'.
ഞാനുറങ്ങി.

മരണത്തിനു വരാന്‍ കണ്ട നേരം



ഇടവഴി തിരിയുമ്പോള്‍ വീട്ടിനു മുന്‍പില്‍ ആള്‍ക്കൂട്ടം. അയാള്‍ പേടിച്ചു. രാവിലെ ജോലിക്കുപോകുമ്പോള്‍ ആര്‍ക്കും കുഴപ്പമൊന്നുണ്ടായിരുന്നില്ലല്ലോ?. 
അമ്മ....?
അയാള്‍ വിയര്‍ത്തു. ഈശ്വരാ...
ആള്‍ക്കൂട്ടം അവിടെയും ഇവിടെയും കൂടി നിന്നു അടക്കി സംസാരിക്കുന്നു.
ഭാര്യ..മക്കള്‍....അയാളുടെ മനസ്സിലൂടെ സ്‌നേഹത്തിന്റെ മുഖങ്ങള്‍
മിന്നിമറഞ്ഞു.
ശരീരമാകെ വിയര്‍പ്പുചാലുകളൊഴുകുന്നു.
എന്താണു പറ്റിയത്‌...?? ആരും നോക്കുന്നതു പോലുമില്ലല്ലോ?.
പരിചയമുള്ളവര്‍ പോലും മുഖത്തുനോക്കാതെ നില്‍ക്കുന്നു.
വിറക്കുന്ന ശരീരത്തോടെ, അയാള്‍ ധൃതിയില്‍ പടിപ്പുരയിലേക്കു
നടന്നു കയറി.
നാളികേരമുറികളില്‍ അരിത്തിരി കരിഞ്ഞതിന്റെ ഗന്ധം....
ഉമ്മറപ്പടിയിലും അവ ഇപ്പോഴും എരിഞ്ഞു കത്തുന്നു.
പരിചയക്കാര്‍, മുഖത്തു നോക്കിയിട്ടുപോലും ഒന്നും പറയുന്നില്ല..!
അയാള്‍ അമ്പരന്നു...
വീട്ടിനുള്ളില്‍ നിന്നു അടക്കിപ്പിടിച്ച തേങ്ങലുകള്‍....
കൈയും കാലും വിറക്കുന്നു.
പടികള്‍ കയറി അയാള്‍ അകത്തേക്കു കടന്നപ്പോള്‍ നടുത്തളത്തില്‍ കരഞ്ഞു തളര്‍ന്ന ഭാര്യയേയും മക്കളേയും കണ്ടു.
അയാള്‍ ഞെട്ടി.....
നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുന്നത്‌...??
അയാള്‍ വീണ്ടും ഞെട്ടി...അതയാള്‍ തന്നെ.
അപ്പോള്‍ മരിച്ചത്‌?.
അയാള്‍ ചുറ്റും നോക്കി. ആളുകള്‍ കൂടി നില്‍ക്കുന്നു, ഒരു ഭാവഭേദവുമില്ലാതെ..
അപ്പോള്‍, അയാള്‍ പതുക്കെ ചിരിച്ചു. പിന്നെ പറഞ്ഞു:
`മരണത്തിനു വരാന്‍ കണ്ട നേരം'.
പക്ഷെ, ആരും അതു കേട്ടില്ല...

മാഷ്‌



ഉഷ്‌ണം. ഉണ്ണിക്കുട്ടന്‍ കണക്കു പുസ്‌തകവുമായി ചാരുപടിയില്‍ ഇരുന്നു. അനക്കമറ്റ ഇലച്ചാര്‍ത്തുകളില്‍ സന്ധ്യ കറുത്തു. ആകാശത്തിന്‌ എന്നിട്ടും ചെമ്പന്‍നിറം. ഇലച്ചാര്‍ത്തുകളില്‍ നരിച്ചീറുകള്‍ വന്നും പോയുമിരിക്കുന്നു. ശല്ല്യമാകുമ്പോള്‍, ചേക്കയിരുന്ന പക്ഷി പ്രതിഷേധിച്ചു. നാളെ കണക്കു പരീക്ഷയാണ്‌. വേനലവധിക്കു ഒരു ദിവസം കൂടി മാത്രം. അതായിരുന്നു അവന്റെ മനസ്സു നിറയേ.
നാരായണന്‍കുട്ടി മാഷിന്റെ കണക്കു ക്ലാസുകള്‍...വീട്ടിലിരിക്കുമ്പോള്‍ പോലും ഓര്‍ത്താല്‍ പേടിയാണ്‌. മാഷുടെ ശിക്ഷ കഠിനമാണ്‌.
പുസ്‌തകത്തില്‍ ചെയ്‌തിരിക്കുന്ന കണക്കുകളില്‍ മാഷുടെ ചുവന്ന മഷികൊണ്ടുള്ള അടയാളപ്പെടുത്തലുകള്‍. അവയ്‌ക്കുമുണ്ട്‌ ഞെട്ടിക്കുന്ന കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍. ചുവന്ന വെട്ടുവീണ കണക്ക്‌, തുടയില്‍ മാഷുടെ തിരുമ്പിന്റെ നീറ്റല്‍...അവന്‍ അറിയാതെ തുടയില്‍ തടവിപ്പോയി.
ഒരിക്കല്‍ ട്രൗസറില്‍ മൂത്രം പോയിട്ടുണ്ട്‌. പിച്ചിന്റെ ശക്തിയില്‍...
അന്നു മുതല്‍ മാഷോടു വെറുപ്പായിരുന്നു. കണക്കെന്ന വിഷയത്തിനോടും.
 വരാന്തയിലെ ട്യൂബുലൈറ്റില്‍ നിറയെ പ്രാണികളുണ്ട്‌. അവയെ പിടിക്കാന്‍, പതുങ്ങിയിരിക്കുന്നുണ്ട്‌ ഒരു ഗൗളി. അവനു രസം തോന്നി. ഗൗളിയുടെ വാല്‍ വളഞ്ഞു ചുഴറ്റുന്നുണ്ട്‌. ഒരു പ്രാണിയെ ഉന്നം വച്ചിരിക്കയാണ്‌. ട്യൂബിന്റെ മൂളിച്ചയും പ്രാണികള്‍ അതില്‍ വന്നു തട്ടുമ്പോഴുള്ള കിലുകിലാ ശബ്ദവും ഗൗളി അറിയുന്നതേയില്ല. അതിന്റെ ശ്രദ്ധയത്രയും അടുത്തുവരുന്ന പാറ്റയിലാണ്‌. ഉണ്ണി മേലോട്ടു നോക്കിയിരുന്നു. പാറ്റയ്‌ക്ക്‌ ഗൗളിയോളം വലുപ്പമുണ്ട്‌.. ഗൗളി തോറ്റതു തന്നെ...
ദാ...പാറ്റ അടുത്ത്‌!. ഒറ്റക്കുതിപ്പിന്‌ ഗൗളി അതിനെ വായിലാക്കിക്കഴിഞ്ഞു... പിന്നെ രണ്ടു കുടച്ചില്‍!. കഴിഞ്ഞു. അവന്‍ ചിരിച്ചു.
ജീവശാസ്‌ത്രം പുസ്‌തകത്തിലെ ഭക്ഷണചക്രമാണ്‌ ഓര്‍മ്മ വന്നത്‌.
തുമ്പിയെ തവള പിടിക്കുന്നു..തവളയെ പാമ്പു പിടിക്കുന്നു..പാമ്പിനെ പരുന്തു പിടിക്കുന്നു....
`കുട്ടി എന്താ ബ്രഹ്മം കാണണേ..ഈശ്വരാ, നാളെ കണക്കല്ലേടാ...'
അവന്‍ ഞെട്ടിപ്പോയി. അമ്മ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

അവന്‍ പുസ്തകത്തില്‍ മുഖം പൂഴ്ത്തി.
ക്ലാസിനു പുറത്ത്‌ വെയില്‍ ചാഞ്ഞിരിക്കുന്നു. ഹെഡ്‌മാഷുടെ മുറിക്കു മുന്നില്‍ നിന്നു ഒരു തവണ മണിമുഴങ്ങി. പരീക്ഷകഴിയാന്‍ അഞ്ചുമിനുട്ടുകൂടിയേ ഉള്ളൂ. അവസാനത്തെ പരിശോധന. ക്ലാസ്‌ മുറിയിലെ മഞ്ഞച്ചായമടിച്ച ചുവരില്‍, ചാഞ്ഞുവീഴുന്ന വെയില്‍, കൂടുതല്‍ മഞ്ഞച്ചു. ഉത്തരപേപ്പറിനും വെള്ളഷര്‍ട്ടിട്ട നാരായണന്‍ കുട്ടി മാഷിനും മഞ്ഞനിറം!.മാഷുടെ നരച്ച മുടിക്കുമുണ്ട്‌ മഞ്ഞരാശി...
ഒടുവില്‍, കാത്തിരുന്ന കൂട്ടമണി മുഴങ്ങി. ആഹ്ലാദാരവത്തോടെ ക്ലാസിനു പുറത്തേക്കു കുതിക്കുമ്പോള്‍, മുമ്പില്‍ അച്ഛന്‍!. അവസാന ദിവസം മാഷെ കാണാനെത്തുമെന്നു പറഞ്ഞത്‌ അവനോര്‍ത്തില്ല. ഉത്തരക്കടലാസു കെട്ടുമായി ചിരിച്ചു കൊണ്ടു മാഷെത്തി. അച്ഛന്റെ പിന്നില്‍ ചാരി പിറകോട്ടു തിരിഞ്ഞ്‌ ദൂരേക്കു നോക്കി അവന്‍ നിന്നു. അച്ഛനും മാഷും എന്തൊക്കെയോ സംസാരിക്കുന്നു. അവന്റെ മനസ്സ്‌ വീട്ടിലെത്തിയിരുന്നു. രണ്ടുമാസത്തെ വേനലവധി..അതായിരുന്നു മനസ്സു നിറയേ.
അപ്പോള്‍, അവന്റെ തലയില്‍ ഒരു തണുത്ത വിരല്‍ തൊട്ടു. ഞെട്ടലോടെ അവന്‍ തിരിഞ്ഞു നോക്കി, നാരായണന്‍കുട്ടി മാഷ്‌..! മാഷുടെ നരച്ച കണ്ണുകളില്‍ നനവ്‌ പൊടിഞ്ഞിട്ടുണ്ടോ?.
`നന്നാവും...' മാഷ്‌, അച്ഛനോടായി പറഞ്ഞു.
ചെമ്മണ്ണു ചവിട്ടിത്തെറിപ്പിച്ച്‌ ,അച്ഛനൊപ്പം വീട്ടിലേക്കു നടക്കുമ്പോള്‍ അവന്റെ മനസ്സിലേക്കു ഒരു തണുപ്പിറങ്ങി വന്നു; നാരായണന്‍കുട്ടി മാഷുടെ കൈകള്‍ക്കുണ്ടായിരുന്ന അതേ തണുപ്പ്‌.

സ്വതന്ത്രന്‍



ബാങ്കിന്റെ ചില്ലു ജാലകത്തിലൂടെ നോക്കിയാല്‍ നഗരം കാണാം. മഹാക്ഷേത്രത്തിനെ സദാ വലംവച്ചൊഴുകുന്ന, ഒരു പുഴപോലെ അണമുറിയാതെ മനുഷ്യരും വാഹനങ്ങളും.
അയാള്‍ മൈതാനിയിലെ പച്ചപുതച്ച മരങ്ങള്‍ക്കു മുകളിലൂടെ, ചാഞ്ഞു കിടക്കുന്ന നീലാകാശം നോക്കി നിന്നു. ബാങ്കിലെ തിരക്കൊഴിഞ്ഞിട്ടു വേണം മാനേജരെ കാണാന്‍. അനുജത്തിയുടെ പഠനത്തിനായി എടുത്ത ലോണിനു നോട്ടീസ്‌ വന്നിരിക്കുന്നു. പലിശയും പലിശയുടെ പലശയുമായി ഒരു തുകയുണ്ട്‌.
കാലാവധി നീട്ടിക്കിട്ടിയാല്‍...
പത്രമോഫീസില്‍ നിന്നുളള മാസശമ്പളം, അമ്മയ്‌ക്ക്‌ അയച്ചു കഴിഞ്ഞാല്‍ അരിഷ്ടിച്ചു കഴിയാനേ തികയൂ. അനാവശ്യ ചിലവുകളൊക്കെയും വെട്ടിക്കുറച്ചാലും മാസാവസാനം കടം വാങ്ങാതെ രക്ഷയില്ല.
അനുജത്തി എഞ്ചിനീയറായി. കോളജിലെ പരിചയം തന്നെ വിവാഹത്തിലും കലാശിച്ചു. നടത്തിപ്പിന്റെ ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും ബോംബെയില്‍. സ്വസ്ഥമായ കുടുംബം. രണ്ടുമക്കള്‍.
ലോണിന്റെ കാര്യം കാണിച്ച്‌ കത്തെഴുതിയിരുന്നു, രണ്ടു തവണ. മറുപടി കണ്ടില്ല. ഇന്നലെയാണ്‌ മാസങ്ങള്‍ക്കു ശേഷം അവളുടെ ഒരു കത്തുകിട്ടിയത്‌. അതില്‍ ലോണിനെ കുറിച്ചൊന്നുമില്ലായിരുന്നു. അമ്മയെ ബോംബെയില്‍ കുറച്ചു ദിവസം കൊണ്ടുവന്നു നിര്‍ത്തണമെന്നുമാത്രമായിരുന്നു അവളുടെ നിര്‍ബന്ധം. ഏട്ടന്‍ ശരീരം നോക്കണമെന്ന്‌ ഒരു വരിയും അടിയിലുണ്ട്‌.
അയാള്‍ ചിരിച്ചു.
ചുമലില്‍ ആരോ തട്ടിയപ്പോഴാണ്‌ അയാള്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌. പ്യൂണ്‍ വാസുവേട്ടനാണ്‌. മാനേജര്‍ വിളിക്കുന്നു.
`രവീ, എനിക്കു ഇക്കാര്യത്തില്‍ ഇനിയും ഒന്നും ചെയ്യാനാവില്ല'- മനേജര്‍ നിസഹായനായി.
സര്‍, ഒരു അവധികൂടി കിട്ടുകയാണെങ്കില്‍...
`സീ, മി.രവി. നിങ്ങളെ വ്യക്തിപരമായി അറിയുന്നതുകൊണ്ടും ഒരു പത്രപ്രവര്‍ത്തകനായതുകൊണ്ടുമൊക്കെയാണ്‌ ഇത്രയും സമയം എനിക്കു നീട്ടിത്തരാനായത്‌. മുകളില്‍ നിന്നു എനിക്കു ഭയങ്കര....'
അയാള്‍ക്കു മറുപടിയുണ്ടായിരുന്നില്ല. അച്ഛന്‍ മരിക്കുമ്പോള്‍ എഴുതിവച്ച നാട്ടിലെ എട്ടുസെന്റാണ്‌ പോകുന്നത്‌. വീട്‌, നേരത്തേ അനുജത്തിയുടെ പേരിലാക്കിയിരുന്നു അച്ഛന്‍.
`ഞാന്‍ ഒരു വഴി പറയട്ടെ മി.രവി....' ബാങ്കിങ്‌ നിയമത്തിലെ ഏതോ പഴുത്‌ അദ്ദേഹം പറയാനായുകയാണ്‌. അതിവേഗം കറങ്ങുന്ന പങ്കയ്‌ക്കു ചുവട്ടിലും വിയര്‍ക്കുന്ന ആ മനുഷ്യനെ കരുണയോടെ രവി നോക്കി.
സാധു!.
`സാരമില്ല, സര്‍. ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ക്ഷമിക്കണം'
അയാള്‍ എഴുന്നേറ്റു.
`മി. രവീ..നിങ്ങള്‍ ഇരിക്കൂ...നമുക്ക്‌..' കസേരയില്‍ നിന്നു പകുതി എഴുന്നേറ്റ്‌ മാനേജര്‍ പറഞ്ഞു.
ക്യാബിന്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ അയാള്‍ ചിരിച്ചു..മനസ്സുതുറന്നു ചിരിച്ചു.
കെട്ടുപാടുകള്‍ പൊട്ടുന്നതിന്റെ സുഖം...
അതു അയാള്‍ ആദ്യമായി അറിയുകയായിരുന്നു. സൂക്ഷിക്കാനും ചേര്‍ത്തുപിടിക്കാനും ഒന്നുമില്ലാത്തവന്റെ സ്വാതന്ത്ര്യം...യഥാര്‍ത്ഥ സ്വാതന്ത്ര്യം..
അയാള്‍ ഉന്മേഷത്തോടെ കൈയുകള്‍ വീശി നഗരത്തിരക്കിലൂടെ ഒഴുകി.

ആനപ്പക


ആനപ്പക

മടിയിലിരിക്കുന്ന കുഞ്ഞിനെ എത്ര ചേര്‍ത്തു പിടിച്ചിട്ടും മതിയാകുന്നില്ല. എത്രയോ നാളുകളായി ഉത്സവപ്പറമ്പുകളിലുള്ള ഈ ജീവിതം. ഊണിലും ഉറക്കത്തിലും ആനയുടെ ചൂടുംചൂരും മാത്രം. രാത്രിവൈകി എഴുന്നള്ളിപ്പു കഴിഞ്ഞാലും, വെളുപ്പിനു നേരത്തേ പുറപ്പെടണം..അടുത്ത ക്ഷേത്രത്തിലെ പൂരത്തിന്‌. നാഴികകള്‍ നടന്നുള്ള യാത്ര...
അയാള്‍ ലക്ഷ്‌മികുട്ടിയുടെ തലയില്‍ പതുക്കെ തലോടി.
കേശവന്‍..സുന്ദരനാണ്‌. വിരിഞ്ഞ മസ്‌തകം. എടുപ്പുള്ള കൊമ്പുകള്‍. മുറം പോലുള്ള ചെവികള്‍ ലക്ഷണം തികഞ്ഞവതന്നെ. 


നേഹമുള്ളവനാണ്‌. അയാളുടെ നിഴല്‍ കണ്ടാല്‍, അവന്‍ ഒച്ചയുണ്ടാക്കും. തുമ്പിക്കൈ നീട്ടും. ഇഷ്ടം അറിയിക്കുകയാണ്‌...
ആനയുടെ അടുത്തുചെല്ലുമ്പോള്‍ വിളിച്ചുചൊല്ലി ചെല്ലണമെന്നാണ്‌. പക്ഷെ, അയാള്‍ക്ക്‌ അതു വേണ്ട. ദൂരേ നിന്നേ കേശവന്‍ അയാളെ തിരിച്ചറിഞ്ഞിരിക്കും. അയാള്‍ ഒന്നാം പാപ്പാനായതിനു ശേഷം അവന്‍ നാളിതുവരെ കൈവിട്ടിട്ടില്ല. അതു എല്ലാവരും പറയും.
വീട്ടിനടുത്തുളള കീഴേടം ക്ഷേത്രത്തിലെ വേലയ്‌ക്കു എഴുന്നളളിപ്പുകിട്ടിയതാണ്‌ ഭാഗ്യമായത്‌.
ലക്ഷ്‌മിക്കുട്ടിയെ അയാള്‍ പിന്നേയും ചേര്‍ത്തുപിടിച്ചു. ഉത്സവപ്പറമ്പില്‍ നിന്നു കൊണ്ടുവന്ന കറുത്ത അലുവ അവള്‍ മുഖത്താകെ വച്ചുതേച്ചിരിക്കുന്നു. ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത്‌ അതു മൃദുവായി തുടച്ചെടുക്കുമ്പോള്‍ കുഞ്ഞിക്കൈയുയര്‍ത്തി അവള്‍ പ്രതിഷേധിച്ചു. അവളുടെ ചുരുണ്ട മുടിക്കു കാച്ചെണ്ണയുടെ ഗന്ധമുണ്ട്‌. ആനച്ചൂരു നിറഞ്ഞ ശ്വാസകോശങ്ങളിലേയ്‌ക്കു അയാള്‍ ആവേശത്തോടെ അതു വലിച്ചുകയറ്റി.
അപ്പോള്‍, ബീഡിക്കറ പിടിച്ച അയാളുടെ ചുണ്ടുകളില്‍ സംതൃപ്‌തിയുടെ ചിരിവിരിഞ്ഞു.
അവള്‍ ജനിക്കുമ്പോള്‍, കോട്ടയത്തായിരുന്നു. വലിയൊരു എഴുന്നള്ളിപ്പ്‌. അമ്പത്തിയഞ്ചാനകള്‍...അമ്പലക്കമ്മിറ്റിക്കാരാണ്‌ പറഞ്ഞത്‌ അച്ഛനായ വിവരം.
അയാള്‍ ഓരോന്നോര്‍ത്തുപോയി....
ഏഴാനകളാണ്‌ വേലയ്‌ക്ക്‌. കേശവനാണ്‌ കോലം. ചമയമണിഞ്ഞാല്‍ അവന്റെ മട്ടും ഭാവവും ഒന്നു വേറെ. തലപ്പൊക്കം ഒന്നിനൊന്നു കൂടും. വിരിഞ്ഞ ചെവികള്‍ വീശുന്നതിനും കൈവരും ഒരു അന്തസ്സ്‌...
അയാള്‍ കൊമ്പില്‍ പിടിച്ചു നിന്ന്‌ അവന്റെ ഗാംഭീര്യം നോക്കിക്കണ്ടു.
ആഹാ..!. മനസ്സില്‍ അറിയാതെ പറഞ്ഞു പോയി.
മതില്‍ക്കകത്ത്‌ പൂഴിയിട്ടാല്‍ നിലത്തുവീഴാത്ത ജനം. കൂട്ടാനകള്‍ നിരന്നപ്പോള്‍ കേശവന്റെ തലക്കുന്നി ആകാശത്തോളം ഉയര്‍ന്നു.
അപ്പോള്‍, അവന്റെ ചെവി വട്ടം പിടിക്കുന്നത്‌ അയാള്‍ ശ്രദ്ധിച്ചു. അതു പതിവില്ലാത്തതാണ്‌. അവന്റെ ശ്വാസത്തിനു പതിവില്ലാതെ വല്ലാത്ത ചൂട്‌. കണ്ണുകള്‍ക്ക്‌ കലക്കമുണ്ട്‌..കണ്ണുനീരൊഴുകുന്നു...അയാള്‍ അമ്പരന്നു.
`ദൈവേ....ആനയിടഞ്ഞേ...'
ആളുകളുടെ നിലവിളികള്‍ക്കിടയില്‍ അയാള്‍ അതു വ്യക്തമായി കേട്ടു. കേശവന്റെ കൊമ്പില്‍ ബലമായി പിടിച്ചിട്ടും അയാള്‍ നിലത്ത്‌ കമിഴ്‌ന്നു വീണു...
പൂഴിമണ്ണ്‌ മൂക്കിലേക്ക്‌ ഇരച്ചു കയറി. പിടഞ്ഞെഴുന്നേല്‍ക്കുമ്പോള്‍ നെറ്റിപ്പട്ടത്തിന്റെ വീര്‍ത്ത കുമിളകള്‍ അയാളുടെമുഖത്തമര്‍ന്നിരുന്നു...
പിന്നെ ഭയങ്കര ഇരുട്ടായി. എല്ലാ ശബ്ദങ്ങളും അകന്നകന്നു പോയി...