Thursday, 29 August 2013

ശവം



കടമ്പ ചാടിക്കടന്ന്‌ ചങ്കുണ്ണി ഓടിവരുന്നതു കണ്ടപ്പോഴേ വിചാരിച്ചതാണ്‌ എന്തോ പ്രശ്‌നവും കൊണ്ടാണു വരവെന്ന്‌. തെറ്റിയില്ല. ധൃതിയില്‍ ഇറത്തിണ്ണയിലേക്കു കയറി, മുഷിഞ്ഞ തോര്‍ത്തുകൊണ്ടു നെറ്റിയിലെ വിയര്‍പ്പുചാലൊപ്പി അയാള്‍ വിറക്കുന്ന ശബ്ദത്തില്‍ പറഞ്ഞു:
`തമ്പ്രാട്ട്യേ, നൊമ്മടെ തെക്കേപ്പാടത്ത്‌ ഒരു ശവം!'.
വാതില്‍ക്കല്‍ നിന്ന അമ്മ അറിയാതെ പറഞ്ഞുപോയി: ഹയ്യോ..!
ഉള്ളില്‍ ഒരു വിറപാഞ്ഞു.
`ആരടേയ്‌ ചങ്കുണ്ണ്യേ...?'. അമ്മമ്മയാണ്‌. അടുക്കളയില്‍ നിന്നു വല്ല്യമ്മയും പുറത്തെത്തിയിരിക്കുന്നു.
`നൊമ്മടെ നാട്ടുകാരനല്ല. കണ്ടു പരിചയല്ല്യമ്പ്രാട്ടീ'. ചങ്കുണ്ണിയുടെ വിറ മാറിയിട്ടില്ല. കുറച്ചു വെള്ളം കുടിക്കാന്‍ വേണമെന്ന്‌ അയാള്‍ ആംഗ്യം കാട്ടി . ഗ്ലാസ്‌ ഒറ്റ വീര്‍പ്പിന്‌ തീര്‍ത്തു.
`വായില്‍ നിന്നു നുരയും പതയും വന്നിട്ടുണ്ട്‌...വെഷം കഴിച്ചതാണെന്ന്‌ ആളുകള്‌ പറയണുണ്ട്‌'.
ചങ്കുണ്ണിയുടെ പ്രേതവിചാരണ കേള്‍ക്കാതിരിക്കാന്‍ അമ്മ എന്നെ പെട്ടെന്ന്‌ പിന്നിലേക്കു മാറ്റി നിര്‍ത്തി.
`കുട്ട്യോള്‌ സ്‌കൂളില്‍ പോവാന്‍ നേരത്ത്‌ ഓരോന്ന്‌്‌...'
ചങ്കുണ്ണി പിന്നേയും വിവരിച്ചു. ശവത്തിന്റെ നീളം, വീതി, ചരിഞ്ഞുള്ള കിടപ്പ്‌....
കറുത്തു തടിച്ച ഒരാളാണ്‌. ചുരുണ്ടമുടി. കേട്ടിടത്തോളം പരിചയമുള്ള മുഖമല്ല.
സ്‌കൂളിലേയ്‌ക്കുളള വഴി തെക്കേപ്പാടം വഴിയാണ്‌. അതോര്‍ത്തപ്പോള്‍ ഉള്ളില്‍ കൊള്ളിയാന്‍ മിന്നി. ദുര്‍മരണം നടന്നാല്‍ പ്രേതാത്മാവുണ്ടാകും. അതു മനുഷ്യരെ ഉപദ്രവിക്കാന്‍ അലഞ്ഞു തിരിയും...അമ്മമ്മ പറഞ്ഞിട്ടുണ്ട്‌.
പടിപ്പുരയ്‌ക്കു താഴത്തുകൂടി ആളുകള്‍ പോകുന്നതു കാണാം. എല്ലാവരും തെക്കേപ്പാടത്തേക്കാണ്‌. അടക്കിപ്പിടിച്ച സംസാരത്തിന്റെ ചീളുകള്‍ കേള്‍ക്കാം. `അരാവോ ഈശ്വരാ...?' വല്ല്യമ്മ ആത്മഗതം ചെയ്‌തു.
ഇനി പൊലീസുംകൂട്ടവും ഒക്കെയാവും.
`പൊലീസ്‌ എത്തീന്‌' ചങ്കുണ്ണി പറഞ്ഞു. അമ്മയുടെ പിറകില്‍ നിന്ന്‌ ഒളിഞ്ഞുനോക്കുമ്പോള്‍ ചങ്കുണ്ണി മാഞ്ഞുകഴിഞ്ഞിരിക്കുന്നു!.
`അപ്പൂ ഇന്ന്‌ സ്‌കൂളില്‍ പോണ്ട'. അമ്മമ്മയുടെ ആ ഉത്തരവ്‌ എത്തിയപ്പോഴാണ്‌ ആശ്വാസമായത്‌. പക്ഷെ, മനസ്സ്‌ ശവത്തില്‍ നിന്നു വിട്ടുപോരുന്നില്ല.
ആരാവും മരിച്ചത്‌?. കറുത്തശവം മനസ്സില്‍ നിറഞ്ഞു. എന്തിനാവും അയാള്‍ വിഷം കഴിച്ചത്‌?. ചോദിക്കാന്‍ പറ്റിയ ആരും വീട്ടിലില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച്‌ അമ്മയോടുതന്നെ ചോദിച്ചു. ശകാരവര്‍ഷമായിരുന്നു പിന്നെ:
`അപ്പുറത്ത്‌ പോയിരുന്നു പഠിച്ചാ....ചെക്കന്റെ ഓരോ ചോദ്യങ്ങള്‌..' മനസ്സില്‍ വിഷമം വന്നാലും അമ്മ ചീത്തപറയും. അമ്മയുടെ സ്വഭാവം അങ്ങിനെയാണ്‌.
പുസ്‌തകത്തിലെ കറുത്തഅക്ഷരങ്ങളില്‍ കണ്ണമര്‍ത്തിവച്ചപ്പോഴും കറുത്തശവം മുന്നില്‍ വന്നു. ചുരുണ്ടമുടിയുള്ള ശവം. പാടത്തെ ചെളിയില്‍ ചരിഞ്ഞുകിടക്കുന്ന ശവം. പല്ലുകള്‍ കൊരുത്തുപിടിച്ച ചുണ്ടിലൂടെ നുരയും പതയും ഒഴുകുന്ന ശവം... മനസ്സില്‍ ഭയത്തിന്റെ നേര്‍ത്ത പടലം...

തെക്കിനിയില്‍ വിളക്കുവച്ചു.
നാമം ചൊല്ലുന്ന അമ്മമ്മയോടുചേര്‍ന്നിരുന്നിട്ടും  ഭയം കിരുകിരുത്തു. 

പുറത്തെ ഇരുട്ടില്‍ ശവം ചിരിച്ചു നില്‍ക്കുന്നു...!
ചുരുണ്ട മുടിയുള്ള...
 മഴ കനത്തിരിക്കുന്നു. അമ്മയോടു ചേര്‍ന്ന്‌ കണ്ണിറുക്കിയടച്ചു കിടന്നു.
ഇരുട്ടില്‍ മഴയുടെ പെരുമ്പറകൊട്ട്‌ കേട്ടു കിടക്കുമ്പോളും ഉറക്കം അനുഗ്രഹിച്ചില്ല. 

ഈശ്വരാ ശവം....
അപ്പോള്‍ അമ്മ എന്നെ ചേര്‍ത്തുപിടിച്ച്‌ പുറത്തു തലോടി: `ന്റെ കുട്ടി ഉറങ്ങിക്കോ...അമ്മയില്ലേ..?'.
ഞാനുറങ്ങി.

1 comment:

  1. ന്റെ കുട്ടി ഉറങ്ങിക്കോ...അമ്മയില്ലേ..?'.
    ഞാനുറങ്ങി.

    ReplyDelete