ഇടവഴി തിരിയുമ്പോള്‍ വീട്ടിനു മുന്‍പില്‍ ആള്‍ക്കൂട്ടം. അയാള്‍ പേടിച്ചു. രാവിലെ ജോലിക്കുപോകുമ്പോള്‍ ആര്‍ക്കും കുഴപ്പമൊന്നുണ്ടായിരുന്നില്ലല്ലോ?.
അമ്മ....?
അയാള്‍ വിയര്‍ത്തു. ഈശ്വരാ...
ആള്‍ക്കൂട്ടം അവിടെയും ഇവിടെയും കൂടി നിന്നു അടക്കി സംസാരിക്കുന്നു.
ഭാര്യ..മക്കള്‍....അയാളുടെ മനസ്സിലൂടെ സ്‌നേഹത്തിന്റെ മുഖങ്ങള്‍
മിന്നിമറഞ്ഞു.
ശരീരമാകെ വിയര്‍പ്പുചാലുകളൊഴുകുന്നു.
എന്താണു പറ്റിയത്...?? ആരും നോക്കുന്നതു പോലുമില്ലല്ലോ?.
പരിചയമുള്ളവര്‍ പോലും മുഖത്തുനോക്കാതെ നില്‍ക്കുന്നു.
വിറക്കുന്ന ശരീരത്തോടെ, അയാള്‍ ധൃതിയില്‍ പടിപ്പുരയിലേക്കു
നടന്നു കയറി.
നാളികേരമുറികളില്‍ അരിത്തിരി കരിഞ്ഞതിന്റെ ഗന്ധം....
ഉമ്മറപ്പടിയിലും അവ ഇപ്പോഴും എരിഞ്ഞു കത്തുന്നു.
പരിചയക്കാര്‍, മുഖത്തു നോക്കിയിട്ടുപോലും ഒന്നും പറയുന്നില്ല..!
അയാള്‍ അമ്പരന്നു...
വീട്ടിനുള്ളില്‍ നിന്നു അടക്കിപ്പിടിച്ച തേങ്ങലുകള്‍....
കൈയും കാലും വിറക്കുന്നു.
പടികള്‍ കയറി അയാള്‍ അകത്തേക്കു കടന്നപ്പോള്‍ നടുത്തളത്തില്‍ കരഞ്ഞു തളര്‍ന്ന ഭാര്യയേയും മക്കളേയും കണ്ടു.
അയാള്‍ ഞെട്ടി.....
നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുന്നത്...??
അയാള്‍ വീണ്ടും ഞെട്ടി...അതയാള്‍ തന്നെ.
അപ്പോള്‍ മരിച്ചത്?.
അയാള്‍ ചുറ്റും നോക്കി. ആളുകള്‍ കൂടി നില്‍ക്കുന്നു, ഒരു ഭാവഭേദവുമില്ലാതെ..
അപ്പോള്‍, അയാള്‍ പതുക്കെ ചിരിച്ചു. പിന്നെ പറഞ്ഞു:
`മരണത്തിനു വരാന്‍ കണ്ട നേരം'.
പക്ഷെ, ആരും അതു കേട്ടില്ല...

No comments:
Post a Comment