Thursday, 29 August 2013

ചെഗുവേരയെ കാണാനില്ല



രാവിലെ നേരത്തേയുള്ള നടത്തം മുടക്കാറില്ല, മഴയായാലും മഞ്ഞായാലും. നഗരത്തിനുള്ളിലാണെങ്കിലും, നാടന്‍ ചായക്കടയുടെ എല്ലാ സൗഭാഗ്യങ്ങളുമുള്ള അപ്പുവേട്ടന്റെ കൊച്ചു പീടികയാണ്‌ ലക്ഷ്യം. ഭാര്യ തങ്കമണിച്ചേച്ചിയും മകള്‍ അമ്മിണിയുമാണ്‌ അടുക്കളയിലെ സഹായികള്‍. ഒതുക്കമുളള കൊച്ചു ചായക്കടയില്‍ ചൂടുള്ള ചായക്കൊപ്പം ചൂടുളള പത്രവാര്‍ത്തകളും കേട്ടുരസിക്കാം. എല്ലാമറിയുന്ന ഒരു ചെറുപ്പക്കാരനാണ്‌ ചര്‍ച്ചയുടെ അധ്യക്ഷന്‍. കുറ്റിത്താടി തടവി അയാള്‍ കൈയും കലാശവുമായാണ്‌ സംസാരിക്കുക. എന്തോ ഒരു വശ്യത അയാളിലുണ്ട്‌ എന്നു തോന്നിയിരുന്നു.
അപ്പുവേട്ടന്റെ കടയുടെ ചുവരില്‍ ചെഗുവേരയുടെ ഒരു വലിയ ചിത്രം ഒട്ടിച്ചുവച്ചിരുന്നു. അടുപ്പിലെ പുകതട്ടി അതു മഞ്ഞനിറമായി തുടങ്ങിയിട്ടുണ്ട്‌. ലോകയുവത്വം ഇന്നും നെഞ്ചിലേറ്റുന്ന വിപ്ലവനായകനും അപ്പുവേട്ടനും തമ്മിലെന്തുബന്ധം?. പലതവണ ചോദിക്കാന്‍ ആഞ്ഞതാണ്‌. പിന്നെ വേണ്ടെന്നു വച്ചു. ചെറുപ്പക്കാരന്‍ എന്നും ചെഗുവേരയെ നോക്കി വണങ്ങുകയും അദ്ദേഹത്തിന്റെ ചെയ്‌തികളെ വാഴ്‌ത്തുകയും ചെയ്യുന്നതു കണ്ടു അത്ഭുതം തോന്നി. ചെഗുവേരയുടെ വാക്കുകള്‍ വള്ളിപുള്ളി വിടാതെ അയാള്‍ ഉദ്ധരിക്കുമായിരുന്നു. നാടിന്റെ നന്മയ്‌ക്ക്‌ അത്തരം ആളുകളാണ്‌ ആവശ്യമെന്നും അയാള്‍ പറയും. അത്ഭുതത്തോടെ, അതിലേറെ ആദരവോടെ അയാളെ കേട്ടിരിക്കും. ഓരോദിവസവും പുതിയ അറിവുകളുമായാണ്‌ അപ്പുവേട്ടന്റെ ചായപ്പീടികയില്‍ നിന്നു ഞങ്ങളോരോരുത്തരും മടങ്ങിയത്‌.
പ്രഭാഷണങ്ങള്‍ക്കിടെ ചെറുപ്പക്കാരന്റെ കണ്ണുകള്‍ അസാധാരണമായി തിളങ്ങുമായിരുന്നു. അപ്പുവേട്ടന്റെ അടുക്കളയിലേയ്‌ക്കു നീളുന്ന ആ കണ്ണുകള്‍ ചിരിക്കുന്നുണ്ടോ എന്നും എനിക്കു തോന്നി. കണ്ണുകള്‍ക്ക്‌ ഇത്രയും എക്‌സ്‌പ്രസ്സീവ്‌ ആകാനാവുമോ?. ഞാന്‍ അസൂയപ്പെട്ടുപോയി, ആ ചെറുപ്പക്കാരനോട്‌.
എന്റെ ഞായറാഴ്‌ചകള്‍ വിരസമാണ്‌. കാരണം അപ്പുവേട്ടന്റെ ചായക്കട മുടക്കമാണ്‌. മുഷിവു തീര്‍ക്കാന്‍ പുസ്‌തകങ്ങളില്‍ അഭയം തേടും. തിങ്കളാഴ്‌ച, വീണ്ടെടുത്ത ഉന്മേഷത്തോടെ അപ്പുവേട്ടന്റെ ചായക്കടയിലേയ്‌ക്കു നടന്നു. കടതുറന്നിട്ടില്ല, ആറരയായിട്ടും. പതിവുകാര്‍ കടയ്‌ക്കുമുന്നിലുണ്ട്‌. ഈശ്വരാ..അപ്പുവേട്ടനെന്തെങ്കിലും?. മനസ്സ്‌ അസ്വസ്ഥമായി. ഒന്നും ചോദിക്കാന്‍ ധൈര്യം വന്നില്ല. ഒടുവില്‍ കുന്തിച്ചിരുന്നു ബീഡിവലിക്കുന്ന പറമ്പുപണിക്കാരന്‍ വാസുവിനോടു ചോദിച്ചു. ബീഡി ഒന്നു കൂടി ആഞ്ഞുവലിച്ചൂതി അയാള്‍ പറഞ്ഞു: ചെഗുവേരയെ കാണാനില്ല, അപ്പുവേട്ടന്റെ മോളേം.
അപ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന മാധവേട്ടന്‍ പെട്ടെന്നു തിരിഞ്ഞിട്ടു പറഞ്ഞു: ഛെ..........!!!

1 comment:

  1. ചെഗുവേരയെ കാണാന്‍........................................,,,,,,,,,,,,,,,,,,,തൊപ്പി വച്ച് കണ്ണാടി നോക്കുക.....

    ReplyDelete