Wednesday, 4 September 2013

ഫേക്ക്‌ ബുക്കിലെ സരോജനി

ഇന്നലെ ഫേക്ക്‌ ബുക്കില്‍ അവളുടെ ഒരു പുതിയ ഫോട്ടോ ഇട്ടിരുന്നു, സരോജനി. പതിവിനു വിപരീതമായി മോസ്‌റ്റ്‌ മോഡേണ്‍ ഡ്രസ്സില്‍...
അതിനു ഒരു ലൈക്ക്‌ ഇടാന്‍ സമയം കിട്ടിയില്ല; പെട്ടെന്ന്‌ ഓഫീസില്‍ നിന്നിറങ്ങേണ്ടി വന്നു.
അവള്‍ എന്തു വിചാരിച്ചിരിക്കുമോ എന്തോ?.
രാവിലെ, ആറുമണിക്കു തന്നെ കമ്പ്യൂട്ടര്‍ തുറക്കുമ്പോള്‍, അതായിരുന്നു അയാളുടെ മനസ്സില്‍.
സരോജനിയുടെ ഷെയറുകള്‍...സരോജനിയുടെ ചിത്രങ്ങള്‍...സരോജനിയുടെ സ്‌റ്റാറ്റസുകള്‍...
അയാള്‍ അവക്കെല്ലാം മുടങ്ങാതെ ലൈക്കുകളും കമന്റുകളും നല്‍കി. വീട്ടുമുറ്റത്ത്‌ പുതിയൊരു ചെടി നട്ടുവളര്‍ത്തുന്ന അത്രയും ശ്രദ്ധയോടെയും കരുതലോടെയുമാണ്‌ അയാള്‍ അതു ചെയ്‌തുകൊണ്ടിരുന്നത്‌.
പക്ഷെ, ഇത്തവണ...
ഇന്നലെ തന്റെ ലൈക്‌ കാണാതിരുന്നപ്പോള്‍ അവള്‍ എന്തു കരുതിയോ ആവോ?.
അയാള്‍ അസ്വസ്ഥനായി.
ഫേക്ക്‌ ബുക്ക്‌ തുറന്നപ്പോള്‍, അയാള്‍ക്ക്‌ സമാധാനമായി. അതാ കിടക്കുന്നു, സരോജനി!. നീണ്ടു നിവര്‍ന്നങ്ങനെ...
ഹൊ..! ഇരുന്നൂറ്റി ഇരുപതു ലൈക്ക്‌; അമ്പതു കമന്റ്‌സ്‌...
അയാള്‍ എണ്ണിനോക്കി. വീണ്ടും ഒന്നുകൂടി എണ്ണിനോക്കി തൃപ്‌തിപ്പെട്ടു.
ഇരുന്നൂറ്റി...
`അതാരാ അച്ഛാ..?'
മോള്‍ ഉറക്കം കഴിഞ്ഞെത്തിയിരിക്കുന്നു. ഉറക്കം വിടാത്ത കണ്ണുകള്‍ തിരുമ്മി അവള്‍ അയാളോടു ചേര്‍ന്നു നിന്നു.
`അത്‌ ഒരു സിനിമാ നടിയാ...'
ജാള്യത മറയ്‌ക്കാനായി അവളുടെ കുഞ്ഞിത്തലയില്‍ അയാള്‍ പതുക്കെ തടവി.
`രാവിലെ തന്നെ അതിന്റെ മുമ്പില്‍ കുത്തിയിരിക്കാണ്ട്‌, അവള്‍ക്ക്‌്‌ പേസ്‌റ്റ്‌ എടുത്തു കൊടുക്ക്‌ മനുഷ്യാ'.
അടുക്കളയിലെ പണിത്തിരക്കിനിടയില്‍ നിന്നു ഭാര്യയാണ്‌.
`ഓഫീസില്‍ നിന്നു വന്നാലും ഇതു തന്നെ..' അവള്‍ തുടരുകയാണ്‌..
കണ്ണടയും മൂക്കിലുറപ്പിച്ച്‌ കമ്പ്യൂട്ടറിനു മുന്നിലിരിക്കുന്ന തനിക്ക്‌, കാര്‍ട്ടൂണ്‍ കഥാപാത്രം ഗൂഫിയുടെ ഛായയാണെന്നു കണ്ടു പിടിച്ചത്‌ മോളായിരുന്നു.
അപ്പോള്‍, ഗൂഫിയുടേതുപോലെ മുഖം നീണ്ടുവരുന്നതും കണ്ണുകള്‍ വട്ടം വയ്‌ക്കുന്നതും ചെവികള്‍ തൂങ്ങിയാടുന്നതുമായി അയാള്‍ക്കു തോന്നി.
ഓടിക്കിതച്ച്‌ ഓഫീസിലെത്തുമ്പോള്‍ ഒമ്പതര കഴിഞ്ഞു. ഗോവണി കയറുമ്പോള്‍, പ്യൂണ്‍ ബാലന്‍ ഇറങ്ങിവരുന്നു. അവന്റെ മുഖത്ത്‌ ഒരു ഗൂഢസ്‌മിതം ഉണ്ടോ?.
ഹെയ്‌, ഇല്ല. തോന്നിയതാവും...അയാള്‍ സ്വയം സമാധാനപ്പെടുത്തി.
ഫയലുകള്‍ തുറക്കുമ്പോഴും അയാള്‍ ഓര്‍ത്തത്‌ സരോജനിയെയാണ്‌. സരോജനിയ്‌ക്ക്‌ ഇരുന്നൂറ്റി ഇരുപത്തൊന്നാമനായാണ്‌ ഇന്നു ലൈക്ക്‌ ഇട്ടത്‌...
അവള്‍ എന്തുവിചാരിക്കുമോ എന്തോ..?
അപ്പോഴാണ്‌ അയാള്‍ ശ്രദ്ധിച്ചത്‌, ഓഫീസിലുളളവരുടെ എല്ലാം മുഖത്ത്‌ ഒരു അടക്കിച്ചിരിയുണ്ട്‌!.
`അപ്പോള്‍ സാറേ, സരോജനി പിണങ്ങിയോ?'- എക്കൗണ്ട്‌സിലെ രാജേന്ദ്രനാണ്‌ അതു ചോദിച്ചത്‌.
അയാളുടെ ഉള്ളിലൂടെ, പെട്ടെന്ന്‌ ഒരു വിറപാഞ്ഞു പോയി. ഈശ്വരാ.. ഇവര്‍ ഇതെങ്ങിനെ...?
ഏസിയുടെ തണുപ്പിലും വിയര്‍ത്തൊലിക്കുന്ന അയാളെ നോക്കി, രാജേന്ദ്രന്‍ മോസ്‌റ്റ്‌ മോഡേണ്‍ ഡ്രസ്സിട്ട സരോജനിയുടെ ഫോട്ടോ ഉയര്‍ത്തിക്കാട്ടി.
`എന്റെ സാറേ, നിങ്ങള്‍ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നേ...'
രാജേന്ദ്രന്റെ ആ കമന്റ്‌ അയാള്‍ കേട്ടില്ല. ഉയര്‍ന്നു മുഴങ്ങിയ പൊട്ടിച്ചിരികള്‍ക്കുള്ളില്‍ അതു മുങ്ങിപ്പോയിരുന്നു..


1 comment: