Monday, 2 September 2013

കോഫീഹൗസ്‌

അയാളൊരു നുണപറഞ്ഞു. ജീവിതത്തില്‍ നുണപറയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പക്ഷെ, അയാള്‍ ഒരു നുണപറഞ്ഞപ്പോള്‍ അത്‌ ആ സ്‌ത്രീയെ വല്ലാതെ ക്ഷോഭിപ്പിച്ചു കളഞ്ഞു.
അത്രമാത്രം ക്ഷോഭിക്കാന്‍ അതിലെന്തുണ്ടെന്ന്‌ എത്ര ആലോചിച്ചിട്ടും അയാള്‍ക്ക്‌ മനസ്സിലായില്ല. അയാള്‍ അവളുടെ ഭര്‍ത്താവോ കാമുകനോ അല്ല. അവളാകട്ടെ അയാളുടെ കാമുകിയോ ഭാര്യയോ ആയിരുന്നില്ല. ബിസിനസ്സ്‌ ടൂറുകളിലൊന്നില്‍, കൂടെയുറങ്ങിയ പലരില്‍ ഒരുത്തി. ആ ഗണത്തില്‍പ്പെടുത്താമെങ്കില്‍ തന്നെ, അവള്‍ തന്റെ പെരുമാറ്റത്തില്‍ ഇത്ര വൈകാരികമായ ഇടപെടല്‍ നടത്തേണ്ട കാര്യമേയില്ല. അവളുടെ പേരുപോലും ഓര്‍മ്മിച്ചെടുക്കാനാവുന്നില്ല. അയാള്‍ വീര്‍പ്പുമുട്ടലോടെ, കസേരയിലേയ്‌ക്ക്‌ കൂടുതല്‍ വലിഞ്ഞു ചുരുങ്ങിയിരുന്നു.
`` നിങ്ങള്‍ നുണപറയും അല്ലേ?'' അവള്‍ തുടരുകയാണ്‌...
`അന്നു ബസ്‌സ്‌റ്റോപ്പില്‍ വച്ചു കണ്ടപ്പോള്‍ അമ്മയ്‌ക്കു സുഖമില്ലാതെ കിടപ്പിലാണെന്നു പറഞ്ഞു`.
അയാള്‍ അസ്വസ്ഥതയോടെ ചുറ്റും നോക്കി. ഓഫീസ്‌ ടൈം കഴിഞ്ഞ്‌, പലരും ഇവിടെ കയറി കാപ്പികുടിച്ച്‌ സൊറ പറഞ്ഞിരിക്കാറുണ്ട്‌.
ഈ അവസ്ഥയില്‍ തന്നെ ഇവിടെ ആരെങ്കിലും കണ്ടാല്‍....

ഓര്‍ത്തപ്പോള്‍ അയാള്‍ വിയര്‍ത്തുപോയി.
`നിങ്ങളുടെ അമ്മ മരിച്ചിട്ട്‌ മൂന്നു വര്‍ഷം കഴിഞ്ഞിരുന്നു'- അവള്‍ പറഞ്ഞു.
ഒരു കഷ്‌ണം 
കട്‌ലെറ്റ്‌  കുത്തിയെടുത്തുകൊണ്ട്‌ അവള്‍ അയാളെ ഒരു പ്രത്യേകരീതിയില്‍ ചെരിഞ്ഞു നോക്കി.
നനവുള്ള കണ്ണുകള്‍.....
നോട്ടം നേരിടാനാവാതെ അയാള്‍ ചായകോപ്പയിലേയ്‌ക്ക്‌ കണ്ണുകള്‍ താഴ്‌ത്തിയിരുന്നു. എന്തുപറയണമെന്ന്‌ അയാള്‍ക്ക്‌ രൂപമുണ്ടായിരുന്നില്ല.
കോഫീഹൗസിന്റെ ഒരു മൂലയിലിരുന്നിരുന്ന തന്നെ അവള്‍ കാണില്ലെന്ന്‌ വിശ്വസിച്ചത്‌ വെറുതെ. കണ്ടാലും തിരിച്ചറിയില്ലെന്ന്‌ വിശ്വസിച്ചതും വെറുേത.
അയാള്‍ അസ്വസ്ഥനായി വലിയ ജാലകച്ചില്ലുകളിലൂടെ പുറത്തേയ്‌ക്കു നോക്കിയിരുന്നു. വെയില്‍ താണിരിക്കുന്നു.
അന്തിത്തുടുപ്പു പടര്‍ന്ന ആകാശത്തിലേയ്‌ക്കു തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകളുടെ ചിത്രം, അപ്പോള്‍ പെട്ടെന്ന്‌ അയാളുടെ മനസ്സിലേയ്‌ക്കുയര്‍ന്നു വന്നു.
അന്നു ജോലികഴിഞ്ഞു മടങ്ങുമ്പോള്‍, ബസ്‌സ്‌റ്റോപ്പിലെ ആള്‍ക്കൂട്ടത്തില്‍ നിന്നിരുന്ന മെലിഞ്ഞുണങ്ങിയ പെണ്‍കുട്ടിയെ അയാള്‍ ഓര്‍ത്തു. നീണ്ട യാത്രയുടെ ക്ഷീണമുണ്ടായിരുന്നു അവളുടെ മുഖത്ത്‌. എണ്ണമയമില്ലാതെ പാറിക്കിടന്ന അവളുടെ മുടിയില്‍, മുല്ലപ്പൂവും കനകാംബരവും ഇടവിട്ടുകോര്‍ത്ത മാല ചതഞ്ഞുമരിച്ചു കിടന്നിരുന്നു. ഒരു തോള്‍ സഞ്ചിയും തൂക്കി നിന്നിരുന്ന അവള്‍, അയാളെ കണ്ടപ്പോള്‍ പരിചിതയെ പോലെ ചിരിച്ചു. അപ്പോള്‍ കണ്ട നിരയൊത്ത വെളുത്തപല്ലുകളാണ്‌ തന്നെ ആദ്യം ആകര്‍ഷിച്ചതെന്ന്‌ അയാള്‍ ഓര്‍മ്മിച്ചു. അന്ന്‌ മുറിയില്‍ നിന്നു കാശുവാങ്ങിയിറങ്ങുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍, അവള്‍ തടിച്ചിരിക്കുന്നു..മുഖത്ത്‌ വായിച്ചെടുക്കാനാവാത്ത ഏതോ ഭാവം.
`` നിങ്ങള്‍ വിവാഹിതനാണല്ലോ?''
കര്‍ച്ചീഫുകൊണ്ടു കൈവിരലുകളും ചുണ്ടും അവള്‍ അമര്‍ത്തിത്തുടച്ചു.
`അവര്‍ക്കു ജോലിയുണ്ടോ?'.
അവള്‍ ചുണ്ടുകോട്ടി ചോദിച്ചു.
`ടീച്ചറാണ്‌'
എവിടേയാണ്‌ എന്നു പക്ഷെ, പറഞ്ഞില്ല. അവള്‍ക്കു സുഖമില്ലെന്നും തനിക്കു ഒരു മകനുണ്ടെന്നും ഇവള്‍ അറിഞ്ഞിട്ടില്ല.
`നിങ്ങള്‍ ഒരു വിരുതന്‍ തന്നെ'
കുലുങ്ങിച്ചിരിച്ചു കൊണ്ടു അവള്‍ പറഞ്ഞു.
കോഫീഹൗസില്‍ തിരക്കു വര്‍ദ്ധിച്ചിരിക്കുന്നു. പിഞ്ഞാണങ്ങള്‍ കൂട്ടിമുട്ടുന്നതിന്റേയും ആളുകളുടെ സംസാരത്തിന്റേയും മുഴക്കം ഹാളില്‍ നിറഞ്ഞിരിക്കുന്നു. എതിര്‍വശത്തെ ടേബിളില്‍ ഇരുന്നിരുന്ന യുവാക്കള്‍ അവളെ നോക്കി വിലകുറഞ്ഞ തമാശകള്‍ പറഞ്ഞ്‌ ചിരിച്ചുകൊണ്ടിരുന്നു. അയാള്‍ക്ക്‌ പെട്ടെന്ന്‌ അവിടെ നിന്നു ഓടിപ്പോകണം എന്നു തോന്നി. പക്ഷെ, തലയുയര്‍ത്തിനോക്കാന്‍ ധൈര്യമില്ലാതെ അയാള്‍ അവിടെ ഇരുന്നതേയുള്ളൂ. അയാളുടെ പരവേശം കണ്ട അവള്‍ വീണ്ടും ചിരിച്ചു.
`ഞാന്‍ നിങ്ങളെ വിഷമിപ്പിക്കാന്‍ വന്നതല്ല. ഇതു നിങ്ങളുടെ മകനു വേണ്ടി മേടിച്ചതാണ്‌'.
ഹാന്റ്‌ ബാഗില്‍ നിന്ന്‌ ഒരു പൊതിയെടുത്ത്‌ അയാളുടെ നേരെ നീട്ടിക്കൊണ്ടു അവള്‍ പറഞ്ഞു.
ഒട്ടും കൂസാതെ നീട്ടിപ്പിടിച്ച പൊതിയുമായി അവള്‍ മുമ്പില്‍ നില്‍ക്കുകയാണ്‌.
അയാള്‍ പരിഭ്രമത്തോടെ കണ്ണോടിച്ചു. എല്ലാ കണ്ണുകളിലും തങ്ങളില്‍ തറഞ്ഞു നില്‍ക്കുകയാണ്‌. എല്ലാവരും ചിരിക്കുന്നു. വിറയ്‌ക്കുന്ന കൈയുകള്‍ മേശമേല്‍ കുത്തി പതുക്കെ എഴുന്നേറ്റു നിന്നു. മുമ്പില്‍ ഒരു വടവൃക്ഷം പോലെ അവള്‍. അവള്‍ ഇപ്പോഴും ചിരിക്കുകയാണ്‌.
അവളുടെ കണ്ണുകളിലേയ്‌ക്കു നോക്കി നില്‍ക്കവേ, പിഞ്ഞാണത്തില്‍ കിടന്ന ഫോര്‍ക്കിനായി അയാളുടെ കൈ പരതി. 
അപ്പോള്‍,  അതുവരെ പരിഹാസം നിറഞ്ഞു നിന്ന അവളുടെ കണ്ണുകളില്‍ പരിഭ്രാന്തി നിറയുന്നതും അയാള്‍ കണ്ടു. നേര്‍ത്ത സാരിക്കിടയിലൂടെ അവളുടെ അടിവയര്‍ ലക്ഷ്യമാക്കി കണ്ണുകള്‍ താഴ്‌ത്തുമ്പോള്‍, അന്ന്‌ അവിടെയുണ്ടായിരുന്ന മറുകിനെ കുറിച്ച്‌ അയാള്‍ ഓര്‍ത്തു..
അത്‌...
അയാള്‍ മനസ്സിലാകെ പരതിനോക്കി. അത്‌ എവിടെയായിരുന്നു..??
ഒരു പക്ഷെ....
അയാള്‍ക്ക്‌ ഒന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.
ഭീതിനിറഞ്ഞ മുഖങ്ങള്‍ക്കും  നീണ്ടു വരുന്ന കൈകള്‍ക്കും നടുവിലൂടെ പുറത്തേക്കിറങ്ങുമ്പോള്‍, അയാള്‍ ഭാര്യക്കു വാങ്ങുവാനുള്ള മരുന്നിനെ കുറിച്ചു മാത്രമായിരുന്നു ഓര്‍ത്തിരുന്നത്‌.
(1997 മാര്‍ച്ച്‌ 30- എക്‌സ്‌പ്രസ്സ്‌ വാരാന്ത്യ പതിപ്പ്‌)

1 comment:

  1. മനോഹരം. എന്നാലും നീ പിന്നെയും അന്ത്യം നശിപ്പിച്ചു.

    ReplyDelete