പതിനേഴു വെട്ട്. ഹൃദയത്തിനു തൊട്ടരികിലൂടെ, തൊട്ടൂതൊട്ടില്ലെന്ന മട്ടില്‍ കഠാരകൊണ്ടുള്ള ഒരു കുത്തും. രക്ഷപ്പെടില്ലെന്നായിരുന്നു നാട്ടിലെ സംസാരം. പക്ഷെ, രക്ഷപ്പെട്ടു...
ഒരേ കിടപ്പുകിടന്നു, ഏഴുമാസം. പ്രാര്‍ത്ഥനകള്‍...മരുന്ന്..മന്ത്രം..
കുട്ടാടന്‍പാടത്ത് വ്യവസായശാല വരുന്നതായിരുന്നു കാര്യം. നാട്ടില്‍ ആഘോഷമായിരുന്നു ആദ്യം. പിന്നെ, സംശയമായി.
അങ്ങാടിയിലെ കേശുനായരുടെ ചായക്കടയില്‍ അടച്ചിരുന്നും തുറന്നവേദിയിലും ചര്‍ച്ചകള്‍ നടക്കുന്നു.
ഇപ്പോഴും മുപ്പൂവ് കൃഷിയിറക്കുന്നതാണ് കുട്ടാടന്‍പാടം.
`നമുക്ക് ഒരു നിലപാടുവേണം. നാട്ടുകാരുടെ ചോദ്യം ഞങ്ങളോടാണ്'-പാര്‍ട്ടി മീറ്റിങ്ങില്‍ അയാള്‍ തുറന്നു പറഞ്ഞു.
കട്ടിക്കണ്ണടയിലൂടെ, സെക്രട്ടറി സാകൂതം അയാളെ ഒന്നുഴിഞ്ഞു നോക്കി. എണ്ണമയമുള്ള അയാളുടെ മുഖത്തു ഒരു ഭാവമാറ്റവുമില്ല.
ഉത്തരം കിട്ടാഞ്ഞപ്പോള്‍ അയാള്‍ വീണ്ടും എഴുന്നേറ്റു. ഇത്തവണ മറ്റുമൂന്നു പേര് കൂടി ഒപ്പം എഴുന്നേറ്റു.
`കമ്പനി വരുന്നതില്‍ ശേഖരന്റെ എതിര്‍പ്പ് ഞങ്ങള്‍ക്കറിയാം'- മൂന്നാളും പറഞ്ഞത് ഒന്നിച്ചായിരുന്നു.
അയാള്‍ ഞെട്ടി.
`ശേഖരന്റെ മൂന്നു കണ്ടങ്ങളുണ്ട് അവിടെ'.
അമ്പരന്നു നില്ക്കുന്ന അയാളെ നോക്കി സെക്രട്ടറി കറുത്തചുണ്ടു കോട്ടിച്ചിരിച്ചു.
ചിരിച്ചതാണോ?. അതോ...
അയാള്‍ ഒന്നും പറഞ്ഞില്ല. പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറി കണാരേട്ടന്റെ കുടുംബം കഴിഞ്ഞു കൂടുന്നത് കുറച്ചു കൃഷിയുളളതുകൊണ്ടാണെന്ന് പറയണമെന്നുണ്ടായിരുന്നു...
പക്ഷെ പറഞ്ഞില്ല...
യോഗം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍, സുകു അടുത്തു വന്നു. ചെറുപ്പക്കാരനാണെങ്കിലും കാര്യവിവരമുള്ളവനാണ്.
`ശേഖരേട്ടന് പറഞ്ഞതാണ് ശരി..' അവന് ശബ്ദം താഴ്ത്തിപ്പറഞ്ഞു. പക്ഷെ, എനിക്ക്...
`അല്ല. ഭൂരിപക്ഷമാണല്ലോ എപ്പോഴും ശരി'- അയാള്‍ ചിരിച്ചു.
`ശേഖരേട്ടന് ഇന്നു തനിച്ചു പോകണ്ട. ഞാനും വരാം'-സുകു പറഞ്ഞു.
`വേണ്ട'-അയാള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
പാവം, കുട്ടി!.
കശുമാവിന് തോപ്പിലൂടെ, വീട്ടിലേക്കുള്ള വഴിയിലേക്കു കയറുമ്പോള്‍, നാലഞ്ചുപേര്..
നാട്ടുവെളിച്ചത്തില്‍ ഒന്നും വ്യക്തമല്ല.
അടുത്തെത്തുമ്പോള്‍ അവര്‍ വഴിയുടെ നടുവിലേയ്ക്കു കയറി നിന്നു.
കശുമാവിന് പൂക്കളുടെ രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ വിങ്ങി നില്ക്കുന്നു. പെട്ടെന്ന്, തൊട്ടുമുന്നില്‍, വായുവില്‍ ഉയര്‍ന്ന കൈകളില്‍ ആയുധങ്ങള്‍ മിന്നുന്നത് അയാള്‍ വ്യക്തമായിക്കണ്ടു.
ആരാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു...
അപ്പോഴേക്കും...
ആദ്യത്തെ വെട്ട് ഇടതു കൈയുയര്‍ത്തി തടഞ്ഞു. ശരീരത്തിലൂടെ മഞ്ഞുപോലെ തണുത്ത എന്തോ കടന്നു പോയതായി അയാള്‍ക്കു തോന്നി.
പിന്നെ ആക്രോശങ്ങള്‍...ഓടിയകലുന്ന ശബ്ദങ്ങള്‍....സര്‍വ്വത്ര ഇരുട്ടായി പിന്നെ..
അയാള്‍ ഞെട്ടിയുണര്‍ന്നു. പുറത്ത് വെയില് മൂത്തിരിക്കുന്നു. നടക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്.
അയയില്‍ കിടന്ന ഷര്‍ട്ട് വലിച്ചെടുത്തു വരാന്തയിലേക്കിറങ്ങുമ്പോള്‍, അമ്മ വിളിച്ചു പറഞ്ഞു: `വൈകണ്ടാ ട്വൊ, കുട്ട്യേ..'
ഉത്തരത്തിനിടയില്‍ വച്ചിരുന്ന വളഞ്ഞ പിടിയുള്ള കഠാര തപ്പിയെടുത്ത് അരയില്‍ തിരുകുന്നത് അമ്മ കണ്ടിട്ടില്ല..!
പാവം!.
അയാള്‍ ഉറച്ച മനസ്സോടെ അങ്ങാടിയിലേക്കു നടന്നു......

sho..enthayi...prathikaram cheydo....ariyan oru akamsha.......pakayudeyum...swardhathayudeyum lokam........
ReplyDeleteസൂപ്പർ!!!
ReplyDelete